ആലപ്പുഴ: വള്ളികുന്നത്ത് പടയണിവട്ടം ക്ഷേത്ര മൈതാനത്ത് വച്ച് കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഭിമന്യുവിന്‍റെ അച്ഛൻ അമ്പിളികുമാർ. പത്താം ക്ലാസിൽ പഠിക്കുന്ന മകന് രാഷ്‌ട്രീയമില്ലെന്നും പ്രത്യക്ഷമായി രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇറങ്ങാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
മകന് രാഷ്‌ട്രീയമില്ലെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ അച്ഛൻ
മകന് രാഷ്‌ട്രീയമില്ലെന്നും പ്രത്യക്ഷമായി രാഷ്‌ട്രീയ പ്രവർത്തനത്തിന് ഇറങ്ങാറില്ലെന്നും അഭിമന്യുവിന്‍റെ അച്ഛൻ പറഞ്ഞു.
സ്‌കൂളിൽ എസ്.എഫ്.ഐയുടെ പ്രവർത്തകനായിരിക്കാം എന്നാൽ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിട്ടില്ലെന്നും തങ്ങൾ പാരമ്പര്യമായി കമ്മ്യൂണിസ്‌റ്റ് കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മകനെ താൻ കണ്ടിരുന്നു. സുഹൃത്തിനെ കാണാൻ പോകുന്നുവെന്നും സുഹൃത്തിനെ കണ്ട ശേഷം തിരികെ വീട്ടിൽ വരുമെന്നുമാണ് മകൻ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോഴും സുഹൃത്തിനെ കണ്ടു, ഉടൻ വീട്ടിലേക്ക് എത്തും, വാങ്ങിയതെല്ലാം തനിക്ക് മാറ്റിവെക്കണമെന്നുമാണ് അഭിമന്യുവിൽ നിന്ന് മറുപടി ലഭിച്ചിരുന്നതെന്നും അമ്പിളികുമാർ പറഞ്ഞു.
തനിക്ക് രണ്ടു ആൺമക്കളാണുള്ളതെന്നും മൂത്ത മകൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണെന്നും കൊല്ലപ്പെട്ട അഭിമന്യുവിന് ഇന്ന് പരീക്ഷയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.