ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍ ഫൈനലില്‍ പ്രവേശിച്ചു. കാനഡയുടെ ലോക 15ാം നമ്പര്‍ താരം ഡെനിസ് ഷാപ്പലോവിനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് ഫൈനല്‍ പിടിച്ചത്. രണ്ട് മണിക്കൂറും 44 മിനുട്ടും നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്‍റെ ജയം. സ്‌കോര്‍ 7-6, 7-5, 7-5.
ടൂര്‍ണമെന്‍റിലെ 10ാം സീഡായിരുന്ന ഷാപ്പലോവിനെതിരെ 15 അണ്‍ഫോഴ്‌സ്ഡ് ഇറര്‍ മാത്രമാണ് ജോക്കോവിച്ച് വരുത്തിയത്. ഷാപ്പലോവ് 35 അണ്‍ഫോഴ്‌സഡ് ഇററുകള്‍ വരുത്തി. 91 ശതമാനം ബ്രേക്ക് പോയിന്‍റുകള്‍ ജോക്കോവിച്ച് സേവ് ചെയ്തപ്പോള്‍ 25കാരനായ ഷാപ്പലോവിന് 70 ശതമാനം ബ്രേക്ക് പോയിന്‍റുകളാണ് സേവ് ചെയ്യാനായത്.
ജോക്കോവിച്ചിറങ്ങുക ആറാം കിരീടത്തിന്
ഏഴാം വിംബിള്‍ഡണ്‍ ഫൈനലിനിറങ്ങുന്ന ജോക്കോവിച്ച് തന്‍റെ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. നേരത്തെ 2011, 2014, 2015, 2018, 2019 വര്‍ഷങ്ങളില്‍ ജോക്കോവിച്ച് കിരീട നേട്ടം ആഘോഷിച്ചിരുന്നു. അതേസമയം സെർബിയൻ ടെന്നീസ് ഇതിഹാസത്തിന്‍റെ 30ാം ഗ്രാൻസ്ലാം ഫൈനല്‍ കൂടിയാണിത്. വിംബിള്‍ഡണ്‍ ജയിച്ച് കയറാനായാല്‍ 20ാം ഗ്രാൻസ്ലാം കിരീടവും ജോക്കോവിച്ചിന് ആഘോഷിക്കാം.