ന്യൂയോർക്ക്: ഒരുപിടി റെക്കോഡുകള്‍ ലക്ഷ്യമിട്ടായിരുന്നു ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിന്‍റെ ഫൈനലിനിറങ്ങിയത്. എന്നാല്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനിൽ മെദ്‌വദേവിനോട് തോല്‍വി വഴങ്ങിയ താരം കണ്ണീരണിഞ്ഞാണ് കളിക്കളം വിട്ടത്.
ആർതുർ അഷെ സ്റ്റേഡിയത്തിൽ വിജയിക്കാനായിരുന്നെങ്കില്‍ 1969ന് (52 വര്‍ഷങ്ങള്‍) ശേഷം കലണ്ടർ സ്ലാം തികയ്‌ക്കുന്ന ആദ്യ താരമാവാനും ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമാവാനും ജോക്കോയ്‌ക്ക് സാധിക്കുമായിരുന്നു.
ഫൈനലില്‍ വിജയം മാത്രമാവും ലക്ഷ്യമെന്നും കരിയറിലെ അവസാന മത്സരത്തിലെന്നപോല്‍ പോരാടുമെന്നുമായിരുന്നു മത്സരത്തിന് മുന്നെ ജോക്കോ പ്രതികരിച്ചത്. എന്നാല്‍ മത്സരത്തിന്‍റെ തുടക്കം തോട്ട് അമിത സമ്മർദത്തിലായിരുന്ന താരം റാക്കറ്റ് അടിച്ചുടയ്ക്കുന്ന കാഴ്ചയ്ക്കും ആരാധകർക്ക് സാക്ഷിയാവേണ്ടി വന്നു.
രണ്ടാം സെറ്റിൽ പോയിന്‍റ് നഷ്ടമായതിന് പിന്നാലെയാണ് ജാക്കോ തന്‍റെ റാക്കറ്റ് കോര്‍ട്ടില്‍ അടിച്ചുടച്ചത്. ഇതിനിടെ ദേഷ്യത്തില്‍ പന്ത് അടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ച താരം ബോള്‍ ഗേളിനെ കണ്ടതോടെ പിന്‍വാങ്ങിയത് വലിയ അപകടവും ഒഴിവാക്കി.