കേരളം

kerala

By

Published : Dec 30, 2022, 11:45 AM IST

ETV Bharat / sports

Year Ender 2022 | വിവാദങ്ങള്‍, കത്തിക്കയറിയ പ്രതിഷേധങ്ങള്‍; കായിക ലോകത്തെ അടയാളപ്പെടുത്തലുകള്‍

കായിക ലോകത്തെ പുത്തനുണര്‍വിനാണ് 2022 സാക്ഷിയായത്. കളിക്കളത്തിലെ വീറിനും വാശിയ്‌ക്കുമപ്പുറം, രാഷ്‌ട്രീയവും പരിസ്ഥിതി പ്രശ്‌നങ്ങളുമുള്‍പ്പെടെയുള്ളവ ഇക്കുറി കായിക ലോകത്ത് ഏറെ ചര്‍ച്ചയായി.

Year Ender 2022 Indian Sports  major protests in sports 2022  major controversy in sports 2022  major protests in sports 2022  സ്‌പോര്‍ട്‌സ് ഇയന്‍ എന്‍ഡര്‍  ഇയന്‍ എന്‍ഡര്‍ 2022  ലയണല്‍ മെസി  ഖത്തര്‍ ലോകകപ്പ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  Lionel Messi  Qatar World Cup  Cristiano Ronaldo  വിരാട് കോലി  virat kohli
കായിക ലോകത്തെ ഈ വര്‍ഷത്തിലെ അടയാളപ്പെടുത്തലുകള്‍

കൊവിഡാനന്തരം കളിക്കളങ്ങള്‍ പുത്തന്‍വേഗം നേടിയ വര്‍ഷമാണിത്. മൈതാനങ്ങളിലേക്ക് കാണികള്‍ തിരിച്ചെത്തിയ 2022 ഏറെ സംഭവബഹുലമാണ്. വീറും വാശിയ്‌ക്കുമപ്പുറം ലോകമെമ്പാടും നടന്ന വിവിധ പ്രക്ഷോഭങ്ങളുടെ ആഘാതവും ഇത്തവണ മൈതാനങ്ങളില്‍ അലയടിക്കപ്പെട്ടു. നേട്ടത്തിനും കോട്ടത്തിനുമൊപ്പം വിവാദങ്ങള്‍ കൂടി നിറഞ്ഞ ഈ വര്‍ഷത്തെ കായിക ലോകം എങ്ങനെ അടയാളപ്പെടുത്തിയെന്ന് നോക്കാം.

  • കത്തിക്കയറിയ വിവാദങ്ങള്‍

ജോക്കോയുടെ നാടുകടത്തല്‍: ജനുവരി ആദ്യ വാരം സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയന്‍ ഓപ്പണിനായി സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയില്‍ എത്തിയത് മുതലുള്ള സംഭവങ്ങള്‍ കായിക ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. കൊവിഡ് വാക്‌സിനെടുക്കാതെ രാജ്യത്ത് പ്രവേശിച്ച താരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒടുവില്‍ നാടുകടത്തുകയായിരുന്നു.

നൊവാക് ജോക്കോവിച്ച്

ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് രണ്ട് തവണ വിസ റദ്ദാക്കപ്പെട്ടതോടെയാണ് താരം നാടുകടത്തപ്പെട്ടത്. തീരുമാനത്തിനെതിരെ ലോക ഒന്നാം നമ്പറായിരുന്ന ജോക്കോ നിയമ പോരാട്ടത്തിനിറങ്ങിയെങ്കിലും കോടതി സര്‍ക്കാര്‍ നടപടി ശരിവച്ചു. കൊവിഡ് വാക്സിന്‍ എടുക്കാത്ത ജോക്കോ പൊതു സമൂഹത്തിന് ഭീഷണിയാണെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്‌തു.

കോലിയുടെ പടിയിറക്കവും അലയൊലികളും:ഈ വര്‍ഷം ജനുവരിയിലാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം അവസാനിച്ചത് ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നുമുള്ള കോലിയുടെ പുറത്താവലോടെയാണ്.

വിരാട് കോലി

ഇതിന്‍റെ ബാക്കി പത്രമെന്നോണമാണ് ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനമൊഴിയുന്നതായി ജനുവരി രണ്ടാം വാരം കോലി പ്രഖ്യാപിക്കുന്നത്. കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നുവെങ്കിലും അതിനെയെല്ലാം തള്ളുകയായിരുന്നു കോലി ചെയ്‌തിരുന്നത്. എന്നാല്‍ സെപ്‌റ്റംബറില്‍ ഏഷ്യ കപ്പിന് പിന്നാലെയുള്ള താരത്തിന്‍റെ വാര്‍ത്ത സമ്മേളനം വീണ്ടും ചര്‍ച്ചയായി.

ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോള്‍ തനിക്ക്‌ ആരും സന്ദേശം അയച്ചില്ലെന്നും ധോണി മാത്രമാണ് അതു ചെയ്‌തതെന്നുമായിരുന്നു കോലി പറഞ്ഞത്. തങ്ങള്‍ രണ്ട് പേര്‍ക്കും പരസ്‌പരം അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. തനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും.

അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു കോലിയുടെ വാര്‍ത്ത സമ്മേളനത്തിന്‍റെ ചുരുക്കം. ഇതിന് പിന്നാലെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുള്‍പ്പെടെ 34കാരനായ കോലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

സഞ്‌ജുവും പന്തും:സഞ്‌ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുന്നത് വലിയ ഒച്ചപ്പാടിന് വഴിയൊരുക്കി. ബിസിസിഐക്ക് ഏതിരെ പരസ്യമായി ആരാധകര്‍ രംഗത്തെത്തിയ വര്‍ഷമാണിത്. മോശം ഫോമിലുള്ള റിഷഭ്‌ പന്തിന് നിരന്തരം അവസരം നല്‍കുമ്പോള്‍ മികച്ച ഫോമിലുള്ള സഞ്‌ജുവിനെ പുറത്തിരുത്തുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

റിഷഭ്‌ പന്തും സഞ്‌ജു സാംസണും

ബിസിസിഐയുടെ വൃത്തികെട്ട രാഷട്രീയമാണ് സഞ്‌ജുവിനെ പുറത്തിരുത്തുന്നതിന് പിന്നിലെന്നും ഇതവസാനിപ്പിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെട്ടത്. സഞ്‌ജുവിനെ തഴയുന്നത് അന്താരാഷ്‌ട്ര തലത്തില്‍ ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്‌തു.

ഇന്ത്യയ്‌ക്ക് ഫിഫ വിലക്ക്:ഈ വര്‍ഷം ഓഗസ്റ്റിലാണ് ഓള്‍ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ (എഐഎഫ്‌എഫ്‌) ഫിഫ വിലക്കിയത്. എഐഎഫ്‌എഫ്‌ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നായിരുന്നു ഫിഫയുടെ നടപടി. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ച് വിട്ട സുപ്രീം കോടതി ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഭരണസമിതി രൂപീകരിച്ചതാണ് ഫിഫയെ ചൊടിപ്പിച്ചത്.

എഐഎഫ്‌എഫ്‌ ആസ്ഥാനം

വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എഎഫ്‍സി വനിത ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ രാജ്യാന്ത ടൂര്‍ണമെന്‍റുകളില്‍ കളിക്കാനോ കഴിയാത്ത സാഹചര്യം വന്നിരുന്നു. പ്രത്യേക ഭരണസമിതി സുപ്രീം കോടതി പിരിച്ച് വിട്ടതോടെയാണ് ഫിഫ വിലക്ക് പിന്‍വലിച്ചത്. 12 ദിവസമാണ് ഇന്ത്യയ്‌ക്ക് വിലക്ക് ലഭിച്ചത്. ഫെഡറേഷന്‍റെ 83 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വിലക്കായിരുന്നുവിത്.

ക്രിസ്റ്റ്യാനോ തനിച്ചാവുന്നു: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അസ്വാരസ്യങ്ങള്‍ ഈ വര്‍ഷമാദ്യം തന്നെ വെളിപ്പെട്ടിരുന്നു. യുണൈറ്റഡ് വിടാന്‍ 37കാരന്‍ നടത്തിയ ശ്രമങ്ങളാണ് ആദ്യം ചര്‍ച്ചയായത്. ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന താരമാണെന്ന് യുണൈറ്റഡ് വിശദീകരിച്ചെങ്കിലും

പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ ആദ്യ ഇലവനില്‍ നിന്നും താരം പലപ്പോഴും പുറത്തായിരുന്നു. ഇക്കാര്യത്തില്‍ പല തവണ തന്‍റെ അതൃപ്‌തി 37കാരനായ ക്രിസ്റ്റ്യാനോ പ്രകടമാക്കിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഒക്‌ടോബറില്‍ ടോട്ടനത്തിനെതിരായ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചിലിരിക്കെ മത്സരം തീരാതെ മൈതാനം വിട്ടുപോയ ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് ക്രിസ്റ്റ്യാനോ നല്‍കിയ അഭിമുഖം വിവാദമായതോടെ ക്ലബുമായുള്ള താരത്തിന്‍റെ ബന്ധവും അവസാനിച്ചു. യുണൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് താരം അഭിമുഖത്തില്‍ തുറന്നടിച്ചത്.

പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ല. എറിക് ടെന്‍ ഹാഗും യുണൈറ്റഡിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലരും ചേര്‍ന്ന് തന്നെ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ ഖത്തറില്‍ ലോകകപ്പ് തേടിയെത്തിയ താരം ദേശീയ ടീമിലും ഒടുവില്‍ ഒറ്റപ്പെട്ടു. ഖത്തറില്‍ ഗോളടിയോടെ തുടങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം.

ഇതുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്‍റോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് രംഗത്തെത്തിയിരുന്നു. ഒടുവില്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോടുള്ള തോല്‍വിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഒറ്റയ്‌ക്ക് കളം വിടുന്ന താരത്തിന്‍റെ ദൃശ്യം ആരാധകരെ വേദനിപ്പിക്കുന്നതായിരുന്നു. മൊറോക്കന്‍ താരങ്ങള്‍ക്ക് പുറമെ പരിശീലകന്‍ സാന്‍റോസ് മാത്രമായിരുന്നു റോണോയെ ആശ്വസിപ്പിക്കാനെത്തിയത്. റോണോയെ പുറത്തിരുത്തിയതില്‍ തനിക്ക് കുറ്റബോധമില്ലെന്നാണ് സാന്‍റോസ് ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ വിവാദങ്ങളുടെ ഭൂതം: മിഡിലീസ്റ്റും അറബ് ലോകവും ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പാണ് ഇക്കുറി ഖത്തറില്‍ നടന്നത്. സാധാരണ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂര്‍ണമെന്‍റ് ഖത്തറിന്‍റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ചാണ് ഈ വര്‍ഷം ഡിസംബറില്‍ നടത്താന്‍ ഫിഫ തീരുമാനിച്ചത്.

ഖത്തര്‍ ലോകകപ്പ്

എന്നാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് കടുത്ത മനുഷ്യാവകാശം നടന്നതായി റിപ്പോര്‍ട്ടുകള്‍ വമ്പന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോകകപ്പ് ആതിഥേയത്വം ഖത്തറിന് നല്‍കിയ തീരുമാനം തെറ്റായി പോയെന്ന് ഈ വര്‍ഷം നവംബറില്‍ ഫിഫ മുന്‍ പ്രസിഡന്‍റ് സെപ്പ് ബ്ലാറ്റര്‍ പ്രസ്‌താവന നടത്തുകയും ചെയ്‌തു.

സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിനെതിരായ ഖത്തര്‍ ഭരണകൂടത്തിന്‍റെ നിലപാടിലുള്ള പ്രതിഷേധങ്ങളും വമ്പന്‍ വിവാദത്തിന് വഴിയൊരുക്കി. ഭരണകൂടത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് മഴവില്‍ വര്‍ണത്തില്‍ 'വണ്‍ ലൗ' എന്ന് എഴുതിയ ആംബാന്‍ഡ് ധരിക്കുമെന്ന് ചില യൂറോപ്യന്‍ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട്, ജർമനി, വെയ്ല്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് ടീമുകളാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്. എന്നാല്‍ വിലക്കുള്‍പ്പെടെയുള്ള ഫിഫയുടെ ഭീഷണി ഭയന്ന് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ഇതില്‍ നിന്നും പിന്മാറുന്നതായി ടീമുകള്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കാത്ത ഫിഫയുടെ നടപടിയും വിവാദമായിരുന്നു.

  • അരങ്ങ് തകര്‍ത്ത പ്രതിഷേധങ്ങള്‍

വർണ വിവേചനത്തിനെതിരെ തുടരുന്ന പോരാട്ടങ്ങള്‍: അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയത് 2020ലാണ്. ലോക മനസാക്ഷിയെ നടക്കിയ സംഭവത്തിന് പിന്നാലെ വർണ വിവേചനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു.

ഇംഗ്ലണ്ട് താരങ്ങളുടെ മുട്ടുകുത്തിയുള്ള പ്രതിഷേധം

ഇതിന്‍റെ ഭാഗമായുള്ള 'ബ്ലാക്‌സ് ലൈവ് മാറ്റെര്‍' കാമ്പയ്‌ന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ ഇന്നും കളിക്കളത്തില്‍ അലയടിക്കുന്നുണ്ട്. മൈതാനത്ത് മുട്ടുകുത്തിയും മുഷ്ടി ചുരുട്ടിയുമാണ് താരങ്ങളുടെ പ്രതിഷേധം അരങ്ങേറാറുള്ളത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെതിരെയിറങ്ങും മുമ്പ് ഇംഗ്ലണ്ട് താരങ്ങള്‍ വർണ്ണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് മൈതാനത്ത് മുട്ടുകുത്തിയിരുന്നു.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നു: ആഗോള താപനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളും ഈ വര്‍ഷം കളിക്കളത്തെ ചൂടുപിടിപ്പിച്ചു. ജൂണില്‍ ഫ്രഞ്ച് ഓപ്പണിനിടെയും സെപ്‌റ്റംബറില്‍ ലേവര്‍ കപ്പിനിടെയുമുള്ള ആരാധകരുടെ പ്രതിഷേധം ഏറെ ജന ശ്രദ്ധ ആകര്‍ഷിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തലേ ദിവസമാണ് ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകയായ യുവതിയുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്.

കായിക ലോകകത്തെ പരിസ്ഥിതി പ്രതിഷേധങ്ങള്‍

മത്സരം പുരോഗമിക്കുന്നതിനിടെ ഒരു യുവതി കാണികള്‍ക്കിടയില്‍ നിന്നും കോര്‍ട്ടിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇനി 1028 ദിവസം മാത്രമാണ് നമുക്ക് മുന്നില്‍ അവശേഷിക്കുന്നത് എന്നെഴുതിയ ടീ ഷര്‍ട്ടാണ് അവര്‍ ധരിച്ചിരുന്നത്. കോര്‍ട്ടില്‍ ഇറങ്ങിയ പാടെ കൈകള്‍ ലോഹ വയര്‍ കൊണ്ട് നെറ്റ്സില്‍ ബന്ധിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന് മുട്ടുകുത്തിയ യുവതിെയ അനുനയിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയിരുന്നില്ല. പിന്നീട് കൈകള്‍ നെറ്റ്സില്‍ ബന്ധിച്ചത് അറുത്തുമാറ്റിയശേഷം യുവതിയെ കോര്‍ട്ടില്‍ നിന്ന് നീക്കുകയായിരുന്നു.

ലേവർ കപ്പ് ടെന്നിസിനിടെ കോർട്ടിലെത്തിയ പ്രതിഷേധക്കാരൻ കൈയില്‍ തീകൊളുത്തുകയായിരുന്നു. ബ്രിട്ടനിൽ സ്വകാര്യ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഇയാളുടെ പ്രതിഷേധം. ജെറ്റുകൾ പുറന്തള്ളുന്ന കാർബൺ, വ്യാപക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാൽ ഇവ വിലക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയിലെ അംഗമായിരുന്നു ഇയാളെന്ന് പൊലീസ് പിന്നീട് അറിയിച്ചു.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലും പരിസ്ഥിതി പ്രശ്‌നങ്ങളുയര്‍ത്തി ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ചില്‍ എവർട്ടണും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ നടന്ന മത്സരം കുറച്ചു നേരത്തേക്ക് നിർത്തി വെക്കേണ്ടി വന്നു. എവർട്ടന്‍റെ മൈതാനമായ ഗൂഡിസൺ പാർക്കിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

മത്സരത്തിനിടയിൽ സ്വന്തം കഴുത്ത് ഗോൾപോസ്റ്റിൽ കെട്ടിയിട്ടാണ് ഇയാള്‍ പ്രതിഷേധിച്ചത്. കെട്ടിയ കയർ ഊരി മാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പെട്ടതോടെ ബോൾട്ട് കട്ടറുകളും കത്രികയും ഉപയോഗിച്ച് ഇതു മുറിച്ച് മാറ്റിയാണ് പ്രതിഷേധക്കാരനെ കളത്തിന് പുറത്തെത്തിച്ചത്. ഫോസിൽ ഫ്യൂവൽ വിതരണം ചെയ്യുന്ന എല്ലാ പ്രോജെക്റ്റുകളും സർക്കാർ നിർത്തലാക്കണം എന്ന ആവശ്യമായിരുന്നു പ്രതിഷേധത്തിന് പിന്നില്‍.

വിംബിള്‍ഡണിന്‍റെ ചരിത്രം മാറുന്നു: വിംബിള്‍ഡണ്‍ ടെന്നീസില്‍ കളിക്കാനിറങ്ങുന്ന താരങ്ങള്‍ വെള്ള വസ്ത്രം ധരിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ ജൂണില്‍ വനിത താരങ്ങളുടെ ആര്‍ത്തവം ഏറെ ചര്‍ച്ചയായിരുന്നു. ചൈനീസ് താരം ക്യുന്‍വെന്‍ സാങാണ് ഇതിന് തിരികൊളുത്തിയത്.

വിംബിള്‍ഡണിനിടെയുള്ള പ്രതിഷേധം

ഫ്രഞ്ച് ഓപ്പണില്‍ ഇഗ സ്വീറ്റെക്കുമായുള്ള മത്സരത്തിന് ശേഷം തന്‍റെ പ്രകടനം മോശമാകാന്‍ കാരണം ആര്‍ത്തവസമയത്തെ വേദനയായിരുന്നെന്ന് ക്യുന്‍വെന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിംബിള്‍ഡണിലെ വെള്ള വസ്ത്രവും ആര്‍ത്തവ സമയത്ത് വനിത താരങ്ങള്‍ വെള്ള വസ്‌ത്രം ധരിക്കുന്നതിലെ പ്രായോഗികതയാണ് ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തു. വെള്ള വസ്ത്രം നിർബന്ധമാക്കിയുള്ള നിയമം റദ്ദാക്കണമെന്ന് നിരവധി വനിത താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്തുണയുമായി വനിത സിംഗിൾസ് ഫൈനലിനിടെ, വെള്ളപ്പാവാടയും ചുവന്ന അടിവസ്ത്രവും ധരിച്ചെത്തിയ ഒരുകൂട്ടം സ്‌ത്രീകള്‍ വിംബിൾഡണിന്‍റെ പ്രധാന കവാടത്തിന് സമീപം പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത് ലോക ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്‍റെ ഫലമെന്നോണം വനിത താരങ്ങളുടെ വസ്ത്ര ധാരണത്തില്‍ ഇളവ് നല്‍കിയുള്ള സംഘാടകരുടെ അറിയിപ്പ് കയ്യടി നേടിയിരുന്നു. അടുത്ത വർഷം മുതല്‍ ഇരുണ്ട നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ വനിത താരങ്ങളെ അനുവദിക്കുമെന്നാണ് ഓള്‍ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചത്.

വാപൊത്തി ജര്‍മനി: ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിനുമുമ്പ് ഫോട്ടോയെടുപ്പ് വേളയിൽ വാപൊത്തിപ്പിടിച്ച ജർമൻ താരങ്ങളുടെ പ്രവൃത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വൺലൗ ആംബാൻഡിന് ഫിഫ വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഇതെന്നാണ് വിലയിരുത്തൽ.

ഖത്തര്‍ ലോകകപ്പിലെ ജര്‍മന്‍ താരങ്ങളുടെ പ്രതിഷേധം

സ്വവര്‍ഗാനുരാഗികളടക്കമുള്ള എല്‍ജിബിടിക്യു പ്ലസ് സമൂഹത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതായിരുന്നു വൺലൗ ആംബാൻഡ് പ്രതിഷേധത്തിന്‍റെ മുദ്രാവാക്യവും.

ഇറാനിലെ സ്‌ത്രീകള്‍ക്ക് വേണ്ടി: ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് രാജ്യത്തെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22കാരിയുടെ മരണശേഷം കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇറാനിലെങ്ങും ജനകീയ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുകയാണ്. ഈ പ്രതിഷേധങ്ങള്‍ക്ക് ഖത്തര്‍ ലോകകപ്പിന്‍റെ കളത്തിനകത്തും പുറത്തും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കപ്പെട്ടു. ഇറാനിലെ ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്ക് പരസ്യ പിന്തുണയറിച്ച് ദേശീയ ഫുട്‌ബോള്‍ ടീം നായകന്‍ എഹ്സാന്‍ ഹജ്‌സഫി രംഗത്തെത്തിയിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ താരങ്ങളുടെ പ്രതിഷേധം

ഇതിന്‍റെ ഭാഗമായി ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ഇറാന്‍ ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല. മത്സരത്തിന് മുമ്പ് ദേശീയ ഗാനം മുഴങ്ങുമ്പോള്‍ ടീമംഗങ്ങള്‍ ഇതാലപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയറിച്ച് പ്ലക്കാര്‍ഡുകളുമായി നിരവധി ആരാധകരുമെത്തിയിരുന്നു.

ഡിസംബര്‍ അവസാന വാരത്തില്‍ ഇറാന്‍ ചെസ് താരം സാറ കദവും ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കസഖ്സ്ഥാനിൽ നടന്ന ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിക്കാതെയാണ് 25കാരിയായ സാറ കദം പങ്കെടുത്തത്. ഹിജാബില്ലാതെ മത്സരിക്കുന്ന സാറയുടെ ചിത്രം ഇറാനിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. രാജ്യാന്തര തലത്തിൽ 804ാം റാങ്കുകാരിയാണ് സാറ.

  • മറക്കാതിരിക്കാന്‍

മലയാളിക്കരുത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം: ഈ വര്‍ഷം മേയില്‍ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം ഉയര്‍ത്തി.നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്താണ് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. 73 വയസ് പ്രായമുള്ള ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കന്നി കിരീടമായിരുന്നുവിത്.

തോമസ് കപ്പ് വിജയികളായ ഇന്ത്യന്‍ ടീം

14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരായ ഫൈനലിൽ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, ചിരാഗ് ഷെട്ടി, സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഫൈനലില്‍ ഇന്ത്യയുടെ വിജയ ശിൽപ്പികൾ.

എന്നാല്‍ ക്വാര്‍ട്ടറില്‍ മലേഷ്യയേയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയിരുന്നത്. രണ്ട് ഘട്ടങ്ങളിലും മലയാളി താരം എച്ച്എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

കോമണ്‍വെല്‍ത്തില്‍ തിളങ്ങി ഇന്ത്യ: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ 22ാമത് പതിപ്പ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബര്‍മിങ്‌ഹാം നടന്നു. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ്‌ ചെയ്‌തത്. 66 സ്വര്‍ണമടക്കം 178 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയത്.

കോമണ്‍വെല്‍ത്തില്‍ ഇന്ത്യ

57 സ്വര്‍ണമടക്കം 175 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതും 26 സ്വര്‍ണത്തോടെ കാനഡ മൂന്നാം സ്ഥാനത്തുമെത്തി. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിലെ 26 സ്വർണം ഉൾപ്പെടെ 66 മെഡൽ എന്ന നേട്ടത്തിൽ എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പല ഇനങ്ങളിലേയും അപ്രതീക്ഷിത വിജയം രാജ്യത്തിന് ഇരട്ടി മധുരമായി.

2018ൽ ഇന്ത്യ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ മെഡൽ വാരുന്ന ഷൂട്ടിങ്ങും ആർച്ചറിയും പോലുള്ള ഇനങ്ങൾ ഇല്ലാതിരുന്നിട്ട് കൂടി ഇക്കുറി 22 സ്വർണം നേടിയത് മികച്ച പ്രകടനമാണെന്നാണ് വിലയിരുത്തല്‍. എൽദോസ് പോൾ, അബ്‌ദുള്ള അബൂബക്കർ, ശ്രീശങ്കർ തുടങ്ങിയവരുടെ മെഡൽ നേട്ടം മലയാളികള്‍ക്കും അഭിമാനിക്കാനുള്ള വകയായി.

ചരിത്രം രചിച്ച് അല്‍കാരസ്:2023 സെപ്‌റ്റംബറില്‍ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍കാരസ് സ്വന്തമാക്കി. നോര്‍വീജ്യയുടെ കാസ്‌പര്‍ റൂഡിനെ തോല്‍പ്പിച്ചാണ് 19കാരനായ അല്‍കാരസ് ചാമ്പ്യനായത്. വിജയത്തോടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അല്‍കാരസ് സ്വന്തമാക്കി.

യുഎസ്‌ ഓപ്പണ്‍ കിരീടവുമായി അല്‍കാരസ്

ടി20 ലോകകപ്പ് ഇംഗ്ലണ്ടിന്: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് കിരീടം ചൂടി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെയാണ് ഇംഗ്ലണ്ട് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സാണ് നേടിയത്.

ടി20 ലോകകപ്പ് കിരീടവുമായി ഇംഗ്ലണ്ട് ടീം

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയ ശില്‍പി. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം കിരീടമാണിത്. ഇംഗ്ലണ്ട് താരം സാം കറന്‍ ടൂര്‍ണമെന്‍റിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഖത്തറില്‍ നീല വസന്തം: ഈ വര്‍ഷം ഡിസംബരില്‍ നടന്ന ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന ചാമ്പ്യന്മാരായി. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഇരുടീമുകളും സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്‍റീന വിജയിച്ചത്. അര്‍ജന്‍റീനയ്‌ക്കായി നായകന്‍ ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.

ഫിഫ ലോകകപ്പുമായി അര്‍ജന്‍റൈന്‍ ടീം

ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ വലകുലുക്കിയപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു. ഇതോടെ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ ലയണല്‍ മെസി ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സ് സ്‌ട്രൈക്കര്‍ എംബാപ്പെയ്‌ക്കാണ് ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്. അര്‍ജന്‍റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോളിയായും തെരഞ്ഞെടുക്കപ്പെട്ടു.

ബൈ... ബൈ... ചാമ്പ്യന്‍സ്

മിതാലിയുടെ പടിയിറക്കം, ഒരു യുഗത്തിന്‍റെ അന്ത്യം: ഈ വര്‍ഷം ജൂണിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്‌റ്റനായിരുന്നു. 23 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് 39കാരിയായ മിതാലി അവസാനിപ്പിച്ചത്.

മിതാലി രാജ്

1999ൽ 16 വയസുള്ളപ്പോൾ ഇന്ത്യക്കായി കളിച്ചു തുടങ്ങിയ താരം രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിത ക്രിക്കറ്ററാണ്. 12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഫെഡററുടെ പടിയിറക്കം: ഈ വര്‍ഷം സെപ്‌റ്റംബറിലാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കളിക്കളം വിട്ടത്. ലേവർ കപ്പിൽ ടീം യൂറോപ്പിനായാണ് ഫെഡറര്‍ തന്‍റെ വിടവാങ്ങൽ മത്സരം കളിച്ചത്. സ്‌പാനിഷ്‌ താരം റാഫേൽ നദാലിനൊപ്പം ഡബിൾസ് മത്സരത്തിനായിരുന്നു 41കാരനായ ഫെഡറര്‍ ഇറങ്ങിയത്.

വിടവാങ്ങലിനിടെ ഫെഡറര്‍

പ്രൊഫഷണല്‍ കരിയറിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെ മടങ്ങാനായിരുന്നു ഫെഡററുടെ വിധി. അമേരിക്കയുടെ ജാക്ക് സ്റ്റോക്ക്-ഫ്രാൻസിസ് തിയാഫോ സഖ്യമാണ് ഇതിഹാസ ജോഡിയെ തോല്‍പ്പിച്ചത്. മത്സരത്തിന് ശേഷമുള്ള വിടവാങ്ങല്‍ പ്രസംഗത്തിൽ നിറകണ്ണുകളോടെയാണ് ഫെഡറര്‍ ആരാധകരോട് നന്ദി പറഞ്ഞത്.

വികാരങ്ങള്‍ നിയന്ത്രിക്കാനാവാതെ താരം പൊട്ടിക്കരഞ്ഞത് സ്റ്റേഡിയത്തിലുണ്ടായിരുന്ന റാഫേൽ നദാല്‍ അടക്കമുള്ള മുഴുവൻ പേരെയും കണ്ണീരിലാഴ്‌ത്തി. രണ്ട് ദശാബ്‌ദം നീണ്ട കരിയറിൽ 20 ഗ്രാന്‍റ്‌സ്ലാം കിരീടങ്ങൾ ഉള്‍പ്പടെ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധിയാണ്. പ്രകടനങ്ങളുടെ മികവിനൊപ്പം സൗമ്യമായ പെരുമാറ്റം കൊണ്ടും നിരവധി ആരാധകരെ ഫെഡറര്‍ തന്‍റേതാക്കി മാറ്റിയിട്ടുണ്ട്.

ഞെട്ടിച്ച് ആഷ്‌ലി ബാര്‍ട്ടി: കായിക ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരമായിരിക്കെയുള്ള ആഷ്‌ലി ബാര്‍ട്ടിയുടെ വിരമിക്കല്‍ പ്രഖ്യാപനം. തന്‍റെ 25ാം വയസിലാണ് ഓസീസ് താരം പ്രഫഷണല്‍ ടെന്നീസ് മതിയാക്കിയത്. 2022 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്‌ലിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.

ആഷ്‌ലി ബാര്‍ട്ടി

2019ലെ ഫ്രഞ്ച് ഓപ്പണ്‍, 2021ലെ വിംബിള്‍ഡണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. വിരമിക്കും മുമ്പ് 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയായിരുന്നു ബാര്‍ട്ടി. 2018ലെ യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പവും താരം കിരീടം ചൂടിയിട്ടുണ്ട്.

കളിമതിയാക്കി ശ്രീശാന്തും റെയ്‌നയും: ഈ വര്‍ഷം മാര്‍ച്ചിലാണ് മലയാളി താരം എസ്‌ ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് അടക്കം എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രീശാന്ത് അറിയിച്ചത്. വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത് 2007ലെ ടി20 ലോകകപ്പ് നേടുന്നതില്‍ ഇന്ത്യന്‍ ടീമില്‍ പ്രധാന പങ്കുവഹിച്ചു.

റെയ്‌നയും ശ്രീശാന്തും

2011ലെ ഏകദിന ലോകകപ്പ് ടീമിലും ശ്രീശാന്ത് അംഗമായിരുന്നു. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദമാണ് ശ്രീശാന്തിന്‍റെ കരിയർ മാറ്റി മറിച്ചത്. 2005ല്‍ നാഗ്‌പൂരില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേവർഷം മാർച്ചില്‍ ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റിലും അരങ്ങേറി.

സെപ്റ്റംബറിലാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി സുരേഷ്‌ റെയ്‌ന പ്രഖ്യാപിച്ചത്. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റെയ്‌ന ഐപിഎല്ലില്‍ കളിക്കുന്നത് തുടരുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ എക്കാലത്തേയും ബാറ്റര്‍ എന്ന വിശേഷണവും മുന്‍ നായകന്‍ കൂടിയായ റെയ്‌നയ്‌ക്കുണ്ട്.

എന്നാല്‍ കഴിഞ്ഞ മെഗാലേലത്തില്‍ താരത്തെ ചെന്നൈ കൈവിട്ടിരുന്നു. മറ്റ് ടീമുകളും താരത്തിനായി രംഗത്ത് എത്താതിരുന്നതോടെ സീസണില്‍ കളിക്കാന്‍ റെയ്‌നയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിലെ ഏക്കാലത്തേയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനാണ് 35കാരനായ സുരേഷ് റെയ്‌ന.

ലീഗില്‍ 205 മത്സരങ്ങളില്‍ നിന്നും 5528 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ഇതില്‍ 4,687 റണ്‍സും ചെന്നൈക്ക് വേണ്ടിയാണ് താരം നേടിയത്.ടീമിനൊപ്പം നാല് തവണ കിരീടം നേടാന്‍ റെയ്‌നയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 13 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ 18 ടെസ്റ്റിലും 226 ഏകദിനങ്ങളിലും 78 ടി20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്‌ക്കായി കളിച്ചത്.

ABOUT THE AUTHOR

...view details