മ്യൂനിക്: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. യൂറോ ഫൈനലിസ്‌റ്റായ ഇംഗ്ലണ്ട് ശക്‌തരായ ജർമ്മനിയെ നേരിടുമ്പോൾ അട്ടിമറി വീരന്മാരായ ഹംഗറിയാണ് ഇറ്റലിയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് രണ്ട് മത്സരങ്ങളും.
മരണഗ്രൂപ്പായ സിയില്‍ നിന്ന് ആരൊക്കെ ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. മൂന്ന് മുന്‍ ലോക ചാമ്പ്യന്മാർക്കിടയിൽ ഹംഗറിയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. ജര്‍മ്മനിയും ഇറ്റലിയും ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഹംഗറിയോട് പരാജയപ്പെടുകയായിരുന്നു.
ജര്‍മ്മനിക്കെതിരെ ഇറങ്ങുമ്പോള്‍ ജയമല്ലാതെ മറ്റൊരു ഫലവും ഇംഗ്ലണ്ട് ആഗ്രഹിക്കുന്നുണ്ടാകില്ല. ആക്രമിച്ച് കളിക്കാനാണ് കോച്ച് ഗാരത് സൗത്ത്‌ഗേറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം. പരിക്കേറ്റതിനാല്‍ പ്രതിരോധ താരങ്ങളായ മാര്‍ക് ഗേയിയും, ഫിക്കായോ ടൊമോറിയും കളിക്കാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയാകും.
തുടരെ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഹന്‍സി ഫ്ലിക്കിന്‍റെ ജര്‍മ്മനി വരുന്നത്. തോമസ് മുള്ളര്‍, തിമോ വെര്‍ണര്‍, സെര്‍ജ് ഗ്‌നാബ്രി, ലെറോയ് സാനെ, ജോഷ്വാ കിമ്മിച്ച്, അന്‍റോണിയോ റൂഡിഗര്‍, മാനുവല്‍ ന്യൂയര്‍ തുടങ്ങി സൂപ്പര്‍ താരങ്ങളെല്ലാം സജ്ജരാണ്.
ഹംഗറിയെ നേരിടാനിറങ്ങുന്ന ഇറ്റലിക്കും ജയിച്ചേ തീരൂ. ലോകകപ്പ് യോഗ്യത കൈവിട്ട ഇറ്റലി ഫൈനലിസിമയില്‍ അര്‍ജന്‍റീനയോടും തോറ്റിരുന്നു. നേഷന്‍സ് ലീഗ് മാത്രമാണ് ഈ വര്‍ഷം അസൂറികളുടെ പ്രതീക്ഷ. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഹംഗറി വരുന്നത്.