കേരളം

kerala

ETV Bharat / sports

യുവേഫ ചാമ്പ്യന്‍സ് ലീഗ് : ഡോര്‍ട്ട്മുണ്ടിനെ കീഴടക്കി ; ചെല്‍സി ക്വാര്‍ട്ടറില്‍, ബെൻഫിക്കയ്‌ക്കും മുന്നേറ്റം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഹീം സ്റ്റെര്‍ലിങ്, കായ് ഹാവെര്‍ട്‌സ് എന്നിവരുടെ ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കി ചെല്‍സി.

By

Published : Mar 8, 2023, 11:27 AM IST

UEFA Champions League  Chelsea vs Borussia Dortmund highlights  Chelsea  Borussia Dortmund  Raheem Sterling  Kai Havertz  Chelsea Reach Champions League Quarter Finals  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ചെല്‍സി  ബൊറൂസിയ ഡോര്‍ട്ട്മുണ്ട്  റഹീം സ്റ്റെര്‍ലിങ്  കായ് ഹാവെര്‍ട്‌സ്
ചെല്‍സി ക്വാര്‍ട്ടറില്‍

ലണ്ടന്‍ :യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി. നിര്‍ണായകമായ പ്രീ ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കിയാണ് ചെല്‍സിയുടെ മുന്നേറ്റം. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്.

ഇതോടെ രണ്ട് പാദങ്ങളിലുമായി 2-1 എന്ന അഗ്രഗേറ്റഡ് സ്‌കോറോടെയാണ് ചെല്‍സി അവസാന എട്ടില്‍ ഇടം നേടിയത്. ഡോര്‍ട്ട്‌മുണ്ട് മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയതോടെ ഈ മത്സരം ചെല്‍സിക്ക് ജീവന്‍ മരണപ്പോരാട്ടം തന്നെയായിരുന്നു. ഇതോടെ തുടര്‍വീഴ്‌ചകളില്‍ പതറുകയായിരുന്ന നീലപ്പട പഴയ വീര്യം തിരികെ പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്.

റഹീം സ്റ്റെര്‍ലിങ്, കായ് ഹാവെര്‍ട്‌സ് എന്നിവരാണ് സംഘത്തിനായി ലക്ഷ്യം കണ്ടത്. മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്‌ചവച്ച ആതിഥേയര്‍ തുടക്കം മുതല്‍ ഡോര്‍ട്ട്മുണ്ടിന്‍റെ പോസ്റ്റിലേക്ക് ഇരമ്പിക്കയറി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് സംഘത്തിന് ഗോള്‍ പട്ടിക തുറക്കാന്‍ കഴിഞ്ഞത്.

ചെല്‍സി കോച്ച് ഗ്രഹാം പോട്ടര്‍ താരങ്ങളോടൊപ്പം

43ാം മിനിട്ടില്‍ റഹീം സ്റ്റെര്‍ലിങ്ങായിരുന്നു ഗോളടിച്ചത്. ഇതിന് തൊട്ടുമുമ്പ് ഹാവെര്‍ട്‌സിന്‍റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതിന് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജ് സാക്ഷിയായിരുന്നു. തുടര്‍ന്ന് 53ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഹാവെര്‍ട്‌സിന്‍റെ ഗോള്‍ നേട്ടം. ബോക്‌സില്‍ വച്ച് ഡോര്‍ട്ട്‌മുണ്ട് താരത്തിന്‍റെ ഹാന്‍ഡ് ബോളിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.

അത്യന്തം നാടകീയ നിമിഷമായിരുന്നുവിത്. ഹാവെര്‍ട്‌സിന്‍റെ ആദ്യ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. എന്നാല്‍ കിക്കെടുക്കും മുമ്പ് ഡോര്‍ട്ട്‌മുണ്ട് താരങ്ങള്‍ പോസ്റ്റിലേക്ക് ഓടിക്കയറിയതായി 'വാര്‍' പരിശോധനയില്‍ കണ്ടെത്തിയതോടെ റഫറി റീ കിക്ക് അനുവദിച്ചു. ഇത്തവണ ലക്ഷ്യം പിഴയ്‌ക്കാതെ തന്നെ ഹാവെര്‍ട്‌സ് പന്ത് വലയിലെത്തിച്ചു.

തിരിച്ചടിക്കാന്‍ ഡോര്‍ട്ട്‌മുണ്ട് താരങ്ങള്‍ ശ്രമിച്ചുവെങ്കിലും ചെല്‍സി വഴങ്ങിയില്ല. ഈ വിജയം ചെല്‍സിക്കും കോച്ച് ഗ്രഹാം പോട്ടറിനും നല്‍കുന്ന ആശ്വാസം ചെറുതല്ലെന്നുറപ്പ്. കാരണം പ്രീമിയര്‍ ലീഗില്‍ 10ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീമിനെ ഉടച്ച് വാര്‍ക്കുന്നതിനായി കഴിഞ്ഞ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ശതകോടികളാണ് മാനേജ്‌മെന്‍റ് ചിലവഴിച്ചത്.

യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ തുകയായിരുന്നു ചെല്‍സി മാനേജ്‌മെന്‍റ് പുതിയ താരങ്ങള്‍ക്കായി മുടക്കിയത്. എന്നാല്‍ ടീമിന്‍റെ പ്രകടനത്തില്‍ കാര്യമായ മാറ്റമില്ലെന്ന കടുത്ത വിമര്‍ശനളായിരുന്നു ഗ്രഹാം പോട്ടറിനും സംഘത്തിനും ഏല്‍ക്കേണ്ടിവന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് സംഘം ഒരു മത്സരത്തില്‍ ഒന്നിലേറെ ഗോളിന് വിജയം നേടുന്നത്.

ALSO READ:പിഎസ്‌ജിക്ക് വമ്പന്‍ തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരത്തിന് ശസ്‌ത്രക്രിയ, സീസണ്‍ മുഴുവന്‍ പുറത്ത്

ബെൻഫിക്കയ്‌ക്കും മുന്നേറ്റം : മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്ലബ് ബ്രൂഗിനെ തകർത്ത് ബെൻഫിക്കയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. രണ്ടാം പാദ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൻഫിക്ക വിജയം നേടിയത്. സംഘത്തിനായി ഗോൺസാലോ റാമോസ് ഇരട്ടഗോൾ നേടി. 47, 57 മിനിട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്.

റാഫ സിൽവ (38ാം മിനിട്ട്) , ജാവോ മരിയോ (71ാം മിനിട്ട്, പെനാല്‍റ്റി), ഡേവിഡ് നെവസ് (77ാം മിനിട്ട്) എന്നിവരാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ക്ലബ് ബ്രൂഗിന്‍റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെന്‍ഫിക്ക ജയം നേടിയിരുന്നു. ഇതോടെ 7-1 എന്ന അഗ്രഗേറ്റഡ് സ്‌കോറിനാണ് ബെൻഫിക്ക ക്ലബ് ബ്രൂഗിനെ മറികടന്നത്.

ABOUT THE AUTHOR

...view details