പനാജി : ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് ശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എടികെ മോഹന്‍ബഗാന്‍ താരം സന്ദേശ് ജിങ്കന്‍. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് ജിങ്കന്‍ വിവാദ പരാമര്‍ശം നടത്തിയത്.
'ഇത്രയും സമയം കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു' എന്നായിരുന്നു മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജിങ്കന്‍ പറഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ജിങ്കനെതിരെ ഉയരുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജിങ്കന്‍റെ പ്രതികരണം. ഇതുസംബന്ധിച്ച് നിരവധി ട്വീറ്റുകളും ജിങ്കന്‍ നടത്തിയിട്ടുണ്ട്.
'തന്‍റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു. ആരെയും ബുദ്ധിമുട്ടിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. സഹതാരങ്ങളുമായി ഞാൻ നടത്തിയ വഴക്കാണ് നിങ്ങള്‍ കേട്ടത്. ഒരു പോയിന്‍റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നു
ആ സമയത്തെ ദേഷ്യത്തില്‍ എന്തെങ്കിലും പറയും. ഒഴികഴിവ് പറയരുതെന്നാണ് സഹതാരത്തോട് പറഞ്ഞത്. സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് എന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ്.
also read: 'പുറത്താകല്‍ പ്രതീക്ഷിച്ചത്' ; രഹാനെയ്‌ക്കും പൂജാരയ്ക്കും തിരിച്ചുവരവ് പ്രയാസമെന്നും ഗവാസ്‌കര്‍
ഞാൻ എപ്പോഴും ഇന്ത്യൻ വനിത ടീമിനും പൊതുവെ സ്ത്രീകൾക്കും വലിയ പിന്തുണ നൽകുന്നയാളാണെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്ക് ബോധ്യമുണ്ട്. എനിക്ക് ഒരു അമ്മയും സഹോദരിമാരും ഭാര്യയും ഉണ്ടെന്ന കാര്യം മറക്കരുത്. ഞാൻ എപ്പോഴും സ്ത്രീകളോട് ബഹുമാനമുള്ളയാളാണ്' - ജിങ്കന്‍ ട്വീറ്റ് ചെയ്തു.
അതേസമയം മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടി ബ്ലാസ്‌റ്റേഴ്‌സും എടികെയും സമനിലയില്‍ പിരിഞ്ഞിരുന്നു. ഇഞ്ച്വറി ടൈമിന്‍റെ അവസാന മിനിട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ വഴങ്ങിയത്. മഞ്ഞപ്പടയ്‌ക്കായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയും എടികെയ്‌ക്കായി ലക്ഷ്യം കണ്ടു.