കേരളം

kerala

ETV Bharat / sports

SAFF CUP | പാകിസ്ഥാനെതിരെ ചുവപ്പ് കാര്‍ഡ്; ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തില്‍ വിലക്ക് - സാഫ് കപ്പ് 2023

സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തില്‍ വിലക്ക്.

SAFF CUP 2023  SAFF CUP  Igor Stimac  Ban for Igor Stimac  india vs pakistan  South Asian Football Federation  സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍  ഇഗോർ സ്റ്റിമാക്  ഇഗോർ സ്റ്റിമാക്കിന് വിലക്ക്  സാഫ് കപ്പ്  സാഫ് കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍
ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തില്‍ വിലക്ക്

By

Published : Jun 23, 2023, 8:04 PM IST

ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തില്‍ വിലക്ക്. ഒന്നിലധികം മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്താൻ തക്ക ഗൗരവമുള്ള കുറ്റമല്ല ഇഗോർ സ്റ്റിമാക് ചെയ്‌തതെന്നും അതിനാല്‍ തുടർനടപടികൾക്കായി അച്ചടക്ക സമിതിയിലേക്ക് റഫർ ചെയ്യില്ലെന്നും സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറൽ സെക്രട്ടറി അൻവറുള്‍ ഹഖ് പറഞ്ഞു.

വിലക്ക് ലഭിച്ചതോടെ നാളെ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഡഗൗട്ടില്‍ മുഖ്യ പരിശീലകനായ ഇഗോർ സ്റ്റിമാക് ഉണ്ടാവില്ല. തുടര്‍ന്ന് കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലൂടെയാവും സ്റ്റിമാക് ഇന്ത്യന്‍ ഡഗൗട്ടില്‍ തിരിച്ചെത്തുക. ഏറെ പരിചയസമ്പന്നനായ പരിശീലകനും 1998 ലോകകപ്പില്‍ വെങ്കല മെഡൽ ജേതാവുമാണ് ഇഗോർ സ്റ്റിമാക്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആദ്ദേഹം അനാവശ്യമായി ചുവപ്പുകാർഡ് ചോദിച്ചുവാങ്ങുകയായിരുന്നു.

പാകിസ്ഥാന് അനുകൂലമായി ത്രോ ബോള്‍ ലഭിച്ചപ്പോഴായിരുന്നു സംഭവം ഉണ്ടായത്. പാക് താരം അബ്ദുള്ള ഇഖ്ബാൽ പന്ത് ത്രോ-ഇൻ ചെയ്യാൻ ഒരുങ്ങവെ സ്റ്റിമാക് പന്ത് കൈകൊണ്ട് തട്ടുകയായിരുന്നു. തുടര്‍ന്ന് ഫോർത്ത് ഒഫീഷ്യലുമായും ഇന്ത്യന്‍ കോച്ച് തര്‍ക്കിച്ചു. ഇതില്‍ പാക് ഒഫീഷ്യൽസും ഇടപെട്ടതോടെ പ്രശ്‌നം വഷളാവുമെന്ന് തോന്നിച്ചെങ്കിലും റഫറി പ്രജ്വൽ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ ഉടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇഗോർ സ്റ്റിമാകിന് ചുവപ്പുകാർഡും പാക് ഒഫീഷ്യലിന് മഞ്ഞക്കാർഡും ലഭിക്കുകയും ചെയ്‌തിരുന്നു.

തന്‍റെ കളിക്കാരെ സംരക്ഷിക്കുന്നതിനായി വേണ്ടിവന്നാല്‍ ഇക്കാര്യം ഇനിയും ചെയ്യുമെന്ന് മത്സര ശേഷം ഇഗോർ സ്റ്റിമാക് ട്വീറ്റ് ചെയ്‌തിരുന്നു. 'ഫുട്‌ബാൾ ഒരു അഭിനിവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍. ഞാന്‍ ചെയ്‌ത കാര്യത്തിന് നിങ്ങൾക്ക് എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം, പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, ന്യായീകരിക്കാന്‍ കഴിയാത്ത തീരുമാനങ്ങളുണ്ടാവുമ്പോള്‍ കളിക്കളത്തിലെ എന്‍റെ താരങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിവന്നാൽ ഇത് ഞാന്‍ വീണ്ടും ചെയ്യും', ഇഗോർ സ്റ്റിമാക് ട്വിറ്ററില്‍ വ്യക്തമാക്കി.

മത്സരത്തില്‍ ഏതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്കായി ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന് പുറമെ ഉദാന്ത സിങ്ങും ലക്ഷ്യം കണ്ടപ്പോള്‍ പാകിസ്ഥാന് മറുപടിയുണ്ടായിരുന്നില്ല.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ഗോളും രണ്ടാം പകുതിയില്‍ ഒരു ഗോളുമടിച്ചായിരുന്നു ഇന്ത്യന്‍ നായകന്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഇതില്‍ രണ്ട് ഗോളുകള്‍ പെനാല്‍റ്റികളില്‍ നിന്നാണ് വന്നത്. ഹാട്രിക് തികച്ചതോടെ തന്‍റെ രാജ്യാന്തര കരിയറിലെ ഗോളുകളുടെ എണ്ണം 90 ആക്കാനും സുനില്‍ ഛേത്രിക്ക് കഴിഞ്ഞു.

അതേസമയം മത്സരത്തിലെ തോല്‍വിക്ക് യാത്ര പ്രശ്‌നങ്ങളെ പാകിസ്ഥാന്‍ പരിശീലകന്‍ തോര്‍ബന്‍ വിതജെവ്‌സ്‌കി പഴി ചാരിയിരുന്നു. ടീമിന്‍റെ പ്രകടനത്തിൽ വിസ, ടിക്കറ്റ് പ്രശ്‌നങ്ങള്‍ വലിയ പങ്കുവഹിച്ചതായാണ് തോര്‍ബന്‍ വിതജെവ്‌സ്‌കി പറഞ്ഞത്. രാത്രി മുഴുവന്‍ യാത്ര ചെയ്‌തതോടെ കളിക്കാര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ തന്നെ തങ്ങളുടെ തയ്യാറെടുപ്പുകള്‍ ശരിയായിരുന്നില്ലെന്നും പാക് പരിശീലകന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

ALSO READ: 'എനിക്ക് തെറ്റുപറ്റി' ; ഗര്‍ഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന് തുറന്നുസമ്മതിച്ച് നെയ്‌മര്‍

ABOUT THE AUTHOR

...view details