സാവോ പോളോ :ഖത്തര്‍ ലോകകപ്പില്‍ നിന്നും തോറ്റ് പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവച്ച ഹൃദയഭേദകമായ കുറിപ്പിന് മറുപടി നല്‍കി ബ്രസീലിയന്‍ ഇതിഹാസം പെലെ. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഈ പോസ്റ്റിന് 'ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദി'യെന്നാണ് പെലെ കമന്‍റായി എഴുതിയത്. ലോകകപ്പില്‍ നിന്നുള്ള പുറത്താവല്‍ 37കാരനായ ക്രിസ്റ്റ്യാനോയെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ കുറിപ്പിലെ വരികള്‍. ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോടേറ്റ തോല്‍വിയാണ് പറങ്കിപ്പടയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
ആദ്യ മത്സരത്തില്‍ ഗോളടിയോടെ തുടങ്ങാനായെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയും തുടര്‍ന്ന് ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്ക് എതിരെയും പകരക്കാരുടെ ബഞ്ചിലായിരുന്നു ക്രിസ്റ്റ്യാനോയ്‌ക്ക് സ്ഥാനം. ഇരുമത്സരങ്ങളിലും പകുതി പിന്നിട്ട ശേഷമാണ് ക്രിസ്റ്റ്യാനോ കളത്തിലെത്തിയത്. തോല്‍വിക്ക് പിന്നാലെ മൈതാനത്ത് മുട്ടുകുത്തിയിരുന്ന് കരയുന്ന റോണോയുടെ ദൃശ്യം വൈറലായിരുന്നു.
വിജയം ആഘോഷിക്കുന്നതിനിടെയിലും മൊറോക്കന്‍ താരങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യാനോയെ ആശ്വസിപ്പിക്കാനെത്തിയത്. ഒടുവില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പമാണ് താരം മൈതാനം വിട്ടത്.
'എന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു പോര്‍ച്ചുഗലിന് വേണ്ടി ഫുട്‌ബോള്‍ ലോകകിരീടം നേടിയെടുക്കുക എന്നത്. ഭാഗ്യവശാല്‍, പോര്‍ച്ചുഗലിനായി ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ സ്വന്തമാക്കാന്‍ എനിക്കായി. പക്ഷേ എന്‍റെ രാജ്യത്തിന്‍റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിക്കുക എന്നത് ഏറ്റവും വലിയ സ്വപ്‌നമായിരുന്നു.