ലണ്ടന്‍ : പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. വിവാദമായ അഭിമുഖവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച താരം ഫിഫ ലോകകപ്പിലായിരുന്നു പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് മോഹങ്ങളും പൊലിഞ്ഞു.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോളടിയോടെ തുടങ്ങാന്‍ കഴിഞ്ഞെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ പകരക്കാരുടെ ബഞ്ചിലായിരുന്നു 37കാരനായ ക്രിസ്റ്റ്യാനോയുടെ സ്ഥാനം. ഇതിനിടെ താരം ദേശീയ ടീമുമായും അകന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് യുണൈറ്റഡില്‍ സഹതാരമായിരുന്ന പാട്രിസ് എവ്ര. ദേശീയ ടീമിന്‍റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ പോലും സ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ താരം വിരമിക്കൽ ഗൗരവമായി പരിഗണിച്ചേക്കുമെന്നാണ് എവ്ര പറയുന്നത്.