അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യന്‍ സ്വര്‍ണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകണമെന്ന് മില്‍ഖ സിങ് തന്‍റെ 91ാം വയസിലും ആഗ്രഹിച്ചു. 1960ലെ റോം ഒളിമ്പിക്‌സില്‍ തലനാരിഴക്ക് തനിക്ക് നഷ്‌ടമായ സുവര്‍ണ നേട്ടം ഇന്ത്യ തിരിച്ച് പിടിക്കുന്നത് നേരില്‍ കാണണമെന്നായിരുന്നു ട്രാക്കിലെ പറക്കും സിങ്ങിന്‍റെ ആഗ്രഹം. ജീവിതത്തിന്‍റെ ട്രാക്കില്‍ നിന്നും മില്‍ഖ യാത്ര പറയുമ്പോഴും ആ സ്വപ്‌നം നമുക്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല. ആ സ്വപ്‌നങ്ങളോളം വലുതാണ് മില്‍ഖ സിങ്ങിന്‍റെ ജീവിതവും. പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ നിന്നും ട്രാക്കിലെ കുതിപ്പുകളിലൂടെ മില്‍ഖ രാജ്യത്തിനായി സുവര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കി. മില്‍ഖ എന്ന വാക്കിന്‍റെ അര്‍ഥം രാജാവ്, ചക്രവര്‍ത്തി എന്നൊക്കെയാണ്.
യാതനകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും ആകസ്‌മികമായി ട്രാക്കിന്‍റെ വഴിയിലേക്ക് എത്തിയ മില്‍ഖ അവിടെ രാജാവായി. തലമുറകള്‍ക്ക് വഴികാട്ടിയായി, പ്രതീക്ഷയായി മാറി. പട്ടാള ക്യാമ്പില്‍ ഒരു ഗ്ലാസ് പാലിന് വേണ്ടി ഓടിത്തുടങ്ങിയ മില്‍ഖയിലെ സ്‌പ്രിന്‍ററെ ആര്‍മി ക്യാമ്പിലെ ഹവില്‍ദാര്‍ ഗുര്‍ദേവ് സിങ്ങാണ് കണ്ടെത്തിയത്. പിന്നാലെ പരശീലനങ്ങള്‍ക്ക് ഒടുവില്‍ 1956 ഒളിമ്പിക്‌സില്‍ 200, 400 മീറ്റര്‍ വിഭാഗങ്ങളില്‍ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. അന്ന് നേരിട്ട തോല്‍വികളാണ് പിന്നീടുള്ള വിജയങ്ങള്‍ക്ക് തന്നെ പ്രാപ്‌തനാക്കിയതെന്ന് മില്‍ഖ തന്നെ കരുതുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1958ലെ ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണവുമായി മില്‍ഖ തിരിച്ചെത്തി. 200 മീറ്ററില്‍ പാകിസ്ഥാന്‍റെ അബ്‌ദുല്‍ ഖാലിഖിനെ പരാജയപ്പെടുത്തിയാണ് മില്‍ഖയുടെ സുവര്‍ണ നേട്ടം. ടോക്കിയോ ഏഷ്യന്‍ ഗെയിംസിലെ വിജയത്തിന് പിന്നാലെ മില്‍ഖയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നിര്‍ദേശപ്രകാരം മില്‍ഖ പാകിസ്ഥാനിലെത്തി. അന്ന് പാകിസ്ഥാന്‍റെ മണ്ണില്‍ വെച്ച് അബ്‌ദുല്‍ ഖാലിഖിനെ പരാജയപ്പെടുത്തിയ മില്‍ഖയെ പ്രസിഡന്‍റ് അയൂബ് ഖാന്‍ പറക്കും സിങ്ങെന്ന് വിശേഷിപ്പിച്ചു. ഈ വിശേഷണം പിന്നീട് ലോകം ഏറ്റെടുത്തു.
ഗോള്‍ഡന്‍ മില്‍ഖ
ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യക്ക് വേണ്ടി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ഏക അത്‌ലറ്റാണ് മില്‍ഖ സിങ്. 1958ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ മില്‍ഖ സ്വര്‍ണം കൊയ്‌തു. 58ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200, 400 മീറ്ററുകളിലാണ് മില്‍ഖയുടെ നേട്ടമെങ്കില്‍ 62ല്‍ അത് 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലുമായിരുന്നു.