കേരളം

kerala

നന്ദി ലൂക മോഡ്രിച്ച്; മധ്യനിരയിലെ മനോഹരമായ കളിശൈലിയാൽ വിസ്‌മയിപ്പിച്ചതിന്

By

Published : Dec 18, 2022, 3:48 PM IST

മോഡ്രിച്ച് മധ്യനിരയിൽ കളിമെനഞ്ഞതിന്‍റെ കരുത്തിലാണ് 2018 റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ കളിച്ചതെങ്കിൽ ഇത്തവണയും അതേ ബൂട്ടിന്‍റെ കൃത്യതയിലാണ് ഖത്തറിൽ ക്രൊയേഷ്യ മൂന്നാംസ്ഥാനക്കാരായി ഫിനിഷ് ചെയ്‌തത്.

Luka Modric  ലൂക മോഡ്രിച്ച്  fifa world cup  morocco vs croatia  ക്രൊയേഷ്യ  fifa world cup qatar  qatar world 2022  luka modric retirement  world cup news  lionel messi  cristiano ronaldo  മോഡ്രിച്ച്
നന്ദി ലൂക മോഡ്രിച്ച്; മധ്യനിരയിലെ മനോഹരമായ കളിശൈലിയാൽ വിസ്‌മയിപ്പിച്ചതിന്

ദോഹ: ജനസംഖ്യയിൽ മലപ്പുറത്തോളം പോന്ന ഒരു കുഞ്ഞൻ രാജ്യമാണ് ക്രൊയേഷ്യ. എതിരാളികൾ ആരായാലും വെട്ടിയൊഴിഞ്ഞ് കാലിൽ കോർത്ത പന്തുമായി കുതിക്കുന്ന സ്വർണമുടിക്കാരൻ. മൈതാന മധ്യത്തിൽ അയാൾ മെനയുന്ന തന്ത്രങ്ങൾ പ്രവചനാതീതമാണ്. ലൂക മോഡ്രിച്ച്... അയാൾ മിഡ്‌ഫീൽഡിൽ നിറഞ്ഞാടിയ ഒന്നരപതിറ്റാണ്ടാണ് ഏറെ അവകാശവാദങ്ങളൊന്നുമില്ലാത്ത ക്രൊയേഷ്യയെ ഫുട്ബോളിന്‍റെ ലോകഭൂപടത്തിൽ ഒരു അത്ഭുതം പോലെ അടയാളപ്പെടുത്തിയത്.

മോഡ്രിച്ച് കരുത്തില്‍ മുന്നേറിയ ക്രൊയേഷ്യ: മോഡ്രിച്ച് മധ്യനിരയിൽ കളിമെനഞ്ഞതിന്‍റെ കരുത്തിലാണ് 2018 റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ ഫൈനൽ കളിച്ചതെങ്കിൽ ഇത്തവണയും അതേ ബൂട്ടിന്‍റെ കൃത്യതയിലാണ് ഖത്തറിൽ ക്രൊയേഷ്യ മൂന്നാംസ്ഥാനക്കാരായി ഫിനിഷ് ചെയ്‌തത്. ആരാലും കൊതിക്കുന്ന ഫുട്‌ബോളിലെ വിശ്വകിരീടമെന്ന സ്വപ്‌നത്തെ വഴിയിൽ ഉപേക്ഷിച്ച് ഒരിക്കൽ കൂടി അയാൾ പിൻവാങ്ങുന്നു. മധ്യനിരയിൽ ഒരു എഞ്ചിനായ മോഡ്രിച്ച് ഇല്ലാത്ത ലോകകപ്പ് മൈതാനങ്ങളാണ് ഇനി നമ്മളെ കാത്തിരിക്കുന്നത്. മധ്യനിരയെ അനാഥമാക്കി സൗമ്യനായ അയാൾ മടങ്ങുകയാണ്.

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കിവാണ കാലത്ത് തന്നെയാണ് ക്രൊയേഷ്യക്കൊപ്പം മോഡ്രിച്ച് അത്ഭുതങ്ങൾ തീർത്തത്. അത്രത്തോളം വാഴ്‌ത്തിപ്പാടിയില്ലെങ്കിലും ബാൾക്കൻ രാജ്യത്തിന്‍റെ എല്ലാമെല്ലാമായിരുന്നു ഈ മധ്യനിര താരം. 1998 ൽ ലോകകപ്പിലെ ആദ്യ വരവിൽ തന്നെ മൂന്നാമതെത്തിയ ക്രൊയേഷ്യയെ വിസ്‌മയമാക്കിയത് ഡാവര്‍ സുക്കറും സ്യോനാവാര്‍ ബോബനുമായിരുന്നു. എന്നാൽ പതിയെ ഫുട്‌ബോളിന്‍റെ ലോകഭൂപടത്തിൽ തെളിഞ്ഞുവന്ന ക്രൊയേഷ്യയെ ഇന്നത്തെ നിലവാരത്തിലേക്ക് എത്തിച്ചത് ലൂക മോഡ്രിച്ചാണ്.

2006 മുതൽ 11 വർഷക്കാലം ലോക ഫുട്‌ബോളര്‍ക്കുള്ള ബാലൺ ദ്യോർ പുരസ്‌കാരം മെസിയും റോണാള്‍ഡോയും പങ്കിട്ടപ്പോള്‍ ആരും എതിരാളികളായി ഉണ്ടായിരുന്നില്ല. ഇത് ഭേദിച്ചാണ് മധ്യനിരക്കാരന്‍ ലൂക മോഡ്രിച്ചിന്‍റെ വരവ്. 2018ൽ റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലേക്കും പിന്നാലെ ക്രൊയേഷ്യയെ ലോകകപ്പിന്‍റെ ഫൈനലിലുമെത്തിച്ചപ്പോൾ മികച്ച താരം ആരെന്ന ചോദ്യത്തിന് മറിച്ചൊരു ഉത്തരം നൽകാൻ ഫുട്‌ബോൾ ലോകത്തിനായില്ല.

അതിജീവനത്തിന്‍റെ പാത സ്വയം കണ്ടെത്തിയ പോരാളി: പ്രതിസന്ധികളില്‍ പതറാതെ അതിജീവനത്തിന്‍റെ പാത സ്വയം കണ്ടെത്തിയ പോരാളിയാണ് മോഡ്രിച്ച്. ക്രൊയേഷ്യയിലെ ഒരു കുഗ്രാമത്തിൽ യുദ്ധം മൈനുകൾ കുഴിച്ചിട്ട വഴികളിൽ പന്ത് തട്ടിയാണ് താരം വളർന്നത്. ക്രൊയേഷ്യൻ വംശജർ നാടുവിട്ടുപോകണമെന്ന സെർബിയൻ പട്ടാളത്തിന്‍റെ ശാസന അനുസരിക്കാത്തതിനാൽ വെടിയേറ്റു വീണ മുത്തശ്ശന്‍റെ അതേ പേരുള്ള ലൂക്ക മോഡ്രിച്ച്. അഭയാർഥി ക്യാമ്പുകളായിരുന്നു മോഡ്രിച്ചിന്‍റെ ഫുട്ബോൾ ലോകം. അവിടെ നിന്നാണ് ലോകം വാഴ്ത്തിപ്പാടുന്ന മധ്യനിര താരമായി ലോകകപ്പ് ആരവങ്ങളിൽ നിന്നും വിടവാങ്ങുന്നത്.

മധ്യനിരയിലെ മനോഹരമായ കളിശൈലിയാൽ ഫുട്‌ബോള്‍പ്രേമികളെ പുളകം കൊള്ളിച്ചതിന്, പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി തന്‍റെ പോരാളികളുമായി മൈതാനങ്ങളിൽ യുദ്ധം നയിച്ചതിന്.. നന്ദി മോഡ്രിച്ച്

ABOUT THE AUTHOR

...view details