കേരളം

kerala

ETV Bharat / sports

15-ാം വയസിൽ അരങ്ങേറ്റം; ബാഴ്‌സലോണയിൽ പുതുചരിത്രം കുറിച്ച് ലാമിൻ യമാൽ

2007 ജൂലൈ 13ന് ജനിച്ച ലാമിൻ യമാൽ 21-ാം നൂറ്റാണ്ടിൽ ബാഴ്‌സലോണയുടെ സീനിയർ ടീമിനായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

By

Published : Apr 30, 2023, 3:14 PM IST

Updated : Apr 30, 2023, 4:42 PM IST

Lamine Yamal debute  lamine yamal becomes barcelonas youngest player  ലാമിൻ യമാൽ ബാഴ്‌സലോണ  Barcelona vs Real Betis  sports news  Laliga news  La liga record
ബാഴ്‌സലോണയിൽ പുതുചരിത്രം കുറിച്ച് ലാമിൻ യമാൽ

ക്യാമ്പ്നൗവിലെ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി പതിനഞ്ച് വയസിൽ ബാഴ്‌സലോണ പോലെയൊരു വമ്പൻ ക്ലബിന്‍റെ സീനിയർ ടീമിനായി അരങ്ങേറുന്നത് ആലോചിച്ച് നോക്കു.. പല യുവതാരങ്ങളും ഇത്തരത്തിലുള്ള വലിയ സ്വപ്‌നങ്ങൾ മനസിൽ കൊണ്ടുനടക്കുന്നവരാണ്. എന്നാൽ തന്‍റെ 15-ാം വയസിൽ ബാഴ്‌സലോണ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തി ചരിത്രം രചിച്ചിരിക്കുകയാണ് മോറോക്കന്‍ വംശജനായ ലാമിൻ യമാൽ.

ലാലിഗയിൽ റയൽ ബെറ്റിസിനെ 4-0 ന് തോൽപിച്ച മത്സരത്തിൽ കളത്തിലിറങ്ങിയ യാമിൽ ഒരു നൂറ്റാണ്ടിന് ഇടയില്‍ ബാഴ്‌സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. മത്സരത്തിന്‍റെ 84-ാം മിനിട്ടിൽ യുവതാരം ഗവിയെ പിൻവലിച്ചാണ് പരിശീലകൻ സാവി ലാമിൻ യമാലിന് അവസരം നൽകിയത്.

ബാഴ്‌സയുടെ ഭാവി താരം എന്ന വിലയിരുത്തലുകള്‍ തെറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ലാമിന്‍ യമാൽ കളംവിട്ടത്. മത്സരത്തിലാകെ 11 മിനിട്ട് മാത്രം കളിച്ച യമാലിന് ഗോൾ നേടാനുള്ള ഒരു അവസരം ഉൾപ്പെടെ ലഭിച്ചിരുന്നു. കളിയുടെ അവസാന നിമിഷത്തിൽ യമാൽ നൽകിയ പാസിൽ നിന്നും ഒസ്‌മാൻ ഡെംബലെ ഗോളിനടുത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ മത്സരത്തില്‍ 12 ടച്ചുകളാണ് ലാമിൻ യമാനിൽ നിന്ന് വന്നത്.

ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ കളിപഠിച്ച യമാൽ, ജൂനിയർ ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് സീനിയർ ടീമിലെ അരങ്ങേറ്റത്തിന് വഴിയൊരുക്കിയത്. നേരത്തെ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലും യമാലിനെ ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.

ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് ലാമിൻ യമാൽ. 15 വർഷവും 290 ദിവസവുമാണ് പ്രായം. മയ്യോർക്കയുടെ യുവതാരം ലൂക റൊമേറോയാണ് ലാ ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരം. 2020ൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ റൊമേറോയുടെ പ്രായം 15 വർഷവും 219 ദിവസവുമായിരുന്നു.

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമായ മെസിയുമായിട്ടാണ് യമാലിനെ ആരാധകർ താരതമ്യം ചെയ്യുന്നത്. ഫൈനൽ തേർഡിലെ മെസിയുടെ മുന്നേറ്റങ്ങൾക്ക് സമാനമാണ് യമാലിന്‍റെ നീക്കങ്ങളെന്നതാണ് ഈ താരതമ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സാവി 'നിർഭയനായ 15 വയസുകാരൻ' എന്നായിരുന്നു യമാലിനെ വിശേഷിപ്പിച്ചത്.

ALSO READ :യൂറോപ്യൻ ക്ലബുകൾക്ക് സന്തുലിത പ്രാതിനിധ്യവും സാമ്പത്തിക സഹായവും ഉറപ്പാക്കണം ; യൂണിയൻ ഓഫ് യൂറോപ്യൻ ക്ലബ്

റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ബാഴ്‌സക്കായി ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ, എന്നിവരാണ് ഗോളുകൾ നേടിയത്. റയൽ ബെറ്റിസിന്‍റെ പ്രതിരോധ താരം ഗ്വിഡോ റോഡ്രിഗസിന്‍റെ സെൽഫ്‌ ഗോളിലാണ് നാലാം ഗോൾ പിറന്നത്. ജയത്തോടെ ലീഗിൽ ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക് ലീഡ് 11 പോയിന്‍റാക്കി നിലനിർത്താനായി. 32 മത്സരങ്ങളിൽനിന്ന് ബാഴ്‌സലോണക്ക് 79 പോയിന്‍റാണുള്ളത്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്‍റും മൂന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 63 പോയിന്‍റുമാണുള്ളത്.

Last Updated : Apr 30, 2023, 4:42 PM IST

ABOUT THE AUTHOR

...view details