കേരളം

kerala

ETV Bharat / sports

ഹൈദരാബാദിലെ ട്രാക്കില്‍ തീ പാറും, ഫോര്‍മുല ഇ റേസിങ് മത്സരം ഇന്ന് - ഹുസൈന്‍ സാഗര്‍

2014ല്‍ ആരംഭിച്ച ഫോര്‍മുല ഇ റേസിന്‍റെ 30-ാം വേദിയാണ് ഹൈദരാബാദിലേത്. മത്സരത്തിനായി ഹുസൈന്‍ സാഗര്‍ തടാകത്തിന്‍റെ തീരത്ത് 2.8 കിലോ മീറ്റര്‍ സ്ട്രീറ്റ് സര്‍ക്ക്യൂട്ടാണ് ഒരുക്കിയിരിക്കുന്നത്.

formula e  formula e racing today  formula e racing  hyderabad formula e  ഫോര്‍മുല ഇ  ഫോര്‍മുല ഇ റേസിങ് മത്സരം  ഹുസൈന്‍ സാഗര്‍  സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസ്
formula e

By

Published : Feb 11, 2023, 11:54 AM IST

ഹൈദരാബാദ്:ആഗോളതലത്തില്‍ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസായ ഫോർമുല ഇയ്‌ക്ക് ഇന്ന് ഹൈദരാബാദില്‍ ട്രാക്കുണരും. ഹുസൈന്‍ സാഗര്‍ തടാകത്തിന്‍റെ തീരത്തുള്ള സ്‌ട്രീറ്റ് സര്‍ക്യൂട്ടില്‍ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ ആദ്യമായാണ് ഫോര്‍മുല ഇയ്‌ക്ക് വേദിയാകുന്നത്.

ഒരു മോട്ടോര്‍ സീരീസ് മത്സരത്തിന് ഒരു ദശാബ്‌ദത്തിന് ശേഷമാണ് ഇന്ത്യ വേദിയാകുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. നേരത്തെ 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്കും രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ടിലായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നത്.

2014-ലാണ് ഫോര്‍മുല ഇ റേസിന് തുടക്കം കുറിച്ചത്. ചൈനയിലെ ബീജിങ് ആയിരുന്നു ആദ്യ വേദി. തുടര്‍ന്ന് ഹോങ്കോങ്, പാരിസ്, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍ എന്നിവടങ്ങളിലെ സ്‌ട്രീറ്റ് സര്‍ക്യൂട്ടുകളിലായിരുന്നു പോരാട്ടങ്ങള്‍ നടന്നത്. ഹൈദരാബാദിലേക്ക് മത്സരങ്ങള്‍ എത്തുമ്പോള്‍ അത് ഫോര്‍മുല ഇ പ്രിക്‌സിന്‍റെ 30-ാം വേദിയായി മാറും.

സുസജ്ജമായി ഹൈദരാബാദ്:റേസിങിന് മുന്‍പ്ഇന്ന് രാവിലെ 8:40ന് രണ്ടാം പ്രീ പ്രാക്‌ടീസ് നടന്നിരുന്നു. തുടര്‍ന്ന് 10:40ന് യോഗ്യത മത്സരങ്ങള്‍ ആരംഭിച്ചു. 2.8 കിലോ മീറ്റര്‍ സ്ട്രീറ്റ് സര്‍ക്ക്യൂട്ടാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.

പ്രമുഖരായ 11 ഓട്ടോ മൊബൈല്‍ കമ്പനികളുടെ ഇലക്‌ട്രിക് കാറുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ പ്രതിനിധാനം ചെയ്‌ത് 22 റേസര്‍മാര്‍ മത്സരിക്കും. 21,000 പേര്‍ക്ക് മത്സരം വീക്ഷിക്കാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

സർക്യൂട്ടിന്‍റെ ഇരുവശങ്ങളിലും സുരക്ഷ നടപടികളുടെ ഭാഗമായി വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 17 ഇടങ്ങളിലാണ് മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് വേണ്ട പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. സെക്കന്തരാബാദ് - ടാങ്ക്ബണ്ട് റോഡ് ഇതിന്‍റെ ഭാഗമായി അടച്ചിടും.

ഗതാഗത നിയന്ത്രണത്തിനായി 600 പൊലീസ് ഉദ്യോഗസ്ഥരെയാണ് അധികമായി വിന്യസിച്ചിരിക്കുന്നത്. മത്സരം നടക്കുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസിന്‍റെ നിയന്ത്രണത്തിലാണുള്ളത്.

വെല്ലുവിളിയാകുമോ ടേണ്‍-3:ജീൻ എറിക് വെർഗ്നെ, ജേക്ക് ഡെന്നിസ്, ആന്ദ്രേ ലോട്ടറർ എന്നിവര്‍ ഉള്‍പ്പടെയുള്ള ഡ്രൈവർമാര്‍ സ്ട്രീറ്റ് സർക്യൂട്ടിലെ ടേണ്‍ 3 ല്‍ സുരക്ഷ ആശങ്ക ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മതിയായ റണ്‍ ഓഫ് ഏരിയ ഇല്ലെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഉയര്‍ന്ന വേഗതയില്‍ ആ വളവിലൂടെ വരുന്ന സമയത്ത് ബ്രേക്ക് നഷ്‌ടപ്പെടുകയാണെങ്കില്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വിജയാഘോഷത്തിന് ഷാംപെയ്‌ൻ ഇല്ല:ഇന്ന് നടക്കുന്ന റേസിലെ വിജയികള്‍ക്ക് വിജയം ആഘോഷിക്കാന്‍ ഷാംപെയ്‌ൻ ലഭിക്കില്ല. പോഡിയത്തില്‍ ഷാംപെയ്‌ന്‍ ഉപയോഗിക്കേണ്ട എന്ന തീരുമാനം റേസ് പ്രൊമോട്ടര്‍മാരായ ഗ്രീൻകോ, തെലങ്കാന സർക്കാർ, ഫോർമുല ഇ, സീരീസ് ഷാംപെയ്ൻ സ്പോൺസർ മൊയ്‌റ്റ് ആൻഡ് ചാൻഡൺ എന്നിവര്‍ ചേര്‍ന്നാണെടുത്തത്.

Also Read:ഇനി ട്രാക്കുകളിൽ തീ പടരും; ഇന്ത്യയിലെ ആദ്യത്തെ ഫോർമുല- ഇ പ്രിക്‌സിനൊരുങ്ങി ഹൈദരാബാദ്

ABOUT THE AUTHOR

...view details