കേരളം

kerala

ETV Bharat / sports

വീണ്ടും കണ്ണീര്‍മടക്കം; കോസ്റ്റാറിക്കയെ തകര്‍ത്തിട്ടും പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്

ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ 4-2 ന്‍റെ വിജയമാണ് ജര്‍മനി നേടിയത്. മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ജപ്പാനോട് തോല്‍വി വഴങ്ങിയതാണ് യൂറോപ്യന്‍ വമ്പന്മാര്‍ക്ക് തിരിച്ചടിയായി മാറിയത്.

By

Published : Dec 2, 2022, 9:10 AM IST

fifa world cup 2022  world cup 2022  fifa world cup  germany vs costa rica  germany  costa rica  Qatar 2022  ജര്‍മനി  കോസ്റ്റാറിക്ക  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ്  കെയ്‌ ഹാവെര്‍ട്‌സ്  നിക്ലാസ് ഫുള്‍ക്രുഗ്
വീണ്ടും കണ്ണീര്‍മടക്കം; കോസ്റ്റാറിക്കയെ തകര്‍ത്തിട്ടും പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്

ദോഹ:റഷ്യന്‍ ലോകകപ്പിന് പിന്നാലെ ഖത്തറിലും ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് മടങ്ങി മുന്‍ ചാമ്പ്യന്മാരായ ജര്‍മനി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയെ 4-2ന് തോല്‍പ്പിച്ചെങ്കിലും മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയതാണ് ജര്‍മന്‍ പടയ്‌ക്ക് തിരിച്ചടിയായത്. ഇരു ടീമിനും മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റാണെങ്കിലും ഗോള്‍ ശരാശരിയാണ് സ്‌പാനിഷ് പടയെ തുണച്ചത്.

അതേസമയം ലോകകപ്പിലെ മരണഗ്രൂപ്പില്‍ ആറ് പോയിന്‍റ് നേടി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. അവസാന മത്സരം ജര്‍മനിയോട് തോല്‍വി വഴങ്ങിയ കോസ്റ്റാറിക്ക നാലാം സ്ഥാനക്കാരായാണ് ഖത്തറില്‍ നിന്ന് മടങ്ങുക.

ഒന്നിന് പുറകെ ഒന്നായ ആക്രമണങ്ങള്‍: ജയത്തില്‍ കുറഞ്ഞതൊന്നും ജര്‍മ്മന്‍ പടയ്‌ക്ക് കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തില്‍ സ്വപ്‌നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു ജര്‍മനിയുടെ ശ്രമങ്ങളും. ഇതിന്‍റെ ഫലം പത്താം മിനിട്ടില്‍ തന്നെ അവര്‍ക്ക് ലഭിച്ചു.

ഗാന്‍ബ്രിയുടെ ഹെഡറിലൂടെ ജര്‍മനി ആദ്യം കോസ്റ്റാറിക്കയുടെ വല കുലുക്കി. എന്നാല്‍ പിന്നീടങ്ങോട്ട് ഗോളടിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മനിക്കായില്ല. ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും ജര്‍മന്‍ ഗോള്‍ പോസ്‌റ്റിന് അടുത്തേക്ക് എത്താന്‍ പോലും കോസ്റ്റാറിക്കയ്‌ക്ക് സാധിച്ചില്ല.

അടിക്ക് തിരിച്ചടി:ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ജര്‍മനിയെ കോസ്‌റ്റാറിക്ക ഞെട്ടിച്ചു. 58-ാം മിനിട്ടില്‍ യെല്‍സിന്‍ ജേഡയിലൂടെയാണ് കോസ്റ്റാറിക്ക സമനില പിടിച്ചത്. തുടര്‍ന്ന് ലീഡ് നേടാനായി കിണഞ്ഞ് പരിശ്രമിച്ച അവര്‍ 70-ാം മിനിട്ടില്‍ വീണ്ടും ജര്‍മന്‍ വല കുലുക്കി.

എന്നാല്‍ മൂന്ന് മിനിട്ടിന് ശേഷം കെയ്‌ ഹാവെര്‍ട്‌സ് ജര്‍മ്മനിക്ക് സമനില ഗോള്‍ സമ്മാനിച്ചു. കളിയുടെ നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ച് മിനിട്ട് ശേഷിക്കെ ഹാവെര്‍ട്‌സ് ഗോള്‍ നേടി ജര്‍മനിയെ മുന്നിലെത്തിച്ചു. ഗോള്‍ ശ്രമം തുടര്‍ന്ന ജര്‍മന്‍ പട 89-ാം മിനിട്ടിലാണ് ലീഡുയര്‍ത്തിയത്.

നിക്ലാസ് ഫുള്‍ക്രുഗ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. കോസ്റ്റാറിക്കന്‍ വലയില്‍ നാല് പ്രാവശ്യം നിറയൊഴിച്ച് ജയം ആധികാരികമാക്കിയെങ്കിലും അത് ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടറര്‍ മോഹങ്ങള്‍ സഫലമാക്കുന്നതായിരുന്നില്ല.

ഇത്തവണ ഖത്തറില്‍ ജപ്പാനെതിരെ വഴങ്ങിയ തോല്‍വിയാണ് ജര്‍മ്മനിക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 2-1നായിരുന്നു ഏഷ്യന്‍ കരുത്തന്മാരോട് മുന്‍ ലോക ചാമ്പ്യന്മാര്‍ അടിയറവ് പറഞ്ഞത്. അടുത്ത മത്സരത്തില്‍ സ്‌പെയിനോട് 1-1 സമനില പിടിച്ച ജര്‍മ്മനിക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ജപ്പാന്‍ സ്‌പെയിന്‍ പോരാട്ടത്തിന്‍റെ മത്സരഫലവും നിര്‍ണായകമായി.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യമാണ് ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത്. കഴിഞ്ഞ ലോകകപ്പില്‍ മെക്‌സിക്കയോടും ദക്ഷിണ കൊറിയയോടുമായിരുന്നു ടീം തോല്‍വി വഴങ്ങിയത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വീഡനോട് മത്രമായിരുന്നു യൂറോപ്യന്‍ സംഘം ജയം പിടിച്ചത്.

Also Read:ഖത്തറില്‍ വീരഗാഥ രചിച്ച് ജപ്പാന്‍, ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍; തോറ്റിട്ടും സ്‌പെയിനും അവസാന പതിനാറില്‍

ABOUT THE AUTHOR

...view details