കേരളം

kerala

ETV Bharat / sports

ക്രൊയേഷ്യന്‍ പടയോട്ടത്തില്‍ പകച്ച് കാനഡ, ലോകകപ്പില്‍ നിന്ന് പുറത്തേക്ക്

മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ കാനഡ അല്‍ഫോന്‍സോ ഡേവിസിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ക്രൊയോഷ്യ നാല് ഗോളുകളാണ് കനേഡിയന്‍ സംഘത്തിന്‍റെ വലയില്‍ നിറച്ചത്.

By

Published : Nov 28, 2022, 8:38 AM IST

fifa world cup 2022  world cup 2022  croatia  canada  croatia vs canada  qatar 2022  ക്രൊയേഷ്യ  കാനഡ  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ്  ആന്ദ്രേ ക്രാമറിറിച്ച്  അല്‍ഫോന്‍സോ ഡേവിസ്
ക്രൊയേഷ്യന്‍ പടയോട്ടത്തില്‍ പകച്ച് കാനഡ, ലോകകപ്പില്‍ നിന്ന് പുറത്തേക്ക്

ദോഹ: മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ ക്രൊയേഷ്യയെ ഞെട്ടിച്ച് കാനഡ. എന്നാല്‍ അതിനുള്ള മറുപടി എണ്ണം പറഞ്ഞ നാല് ഗോളിലൂടെ തിരികെ നല്‍കി ലൂക്ക മോഡ്രിച്ചും സംഘവും. ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ കാനഡയെ തകര്‍ത്തെറിഞ്ഞ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ക്രൊയേഷ്യ.

ക്രൊയേഷ്യയുടെ നാലില്‍ രണ്ട് ഗോളുമടിച്ചത് ആന്ദ്രേ ക്രാമറിറിച്ച് ആയിരുന്നു. മാര്‍ക്കോ ലിവായ, മയെര്‍ എന്നിവരാണ് യൂറോപ്യന്‍ സംഘത്തിന്‍റെ ഗോള്‍പട്ടിക തികച്ചത്. അല്‍ഫോന്‍സോ ഡേവിസിന്‍റെ വകയായിരുന്നു കാനഡയുടെ ഗോള്‍.

തോല്‍വി വഴങ്ങിയെങ്കിലും ആദ്യ മത്സരത്തില്‍ വമ്പന്മാരായ ബെല്‍ജിയത്തെ വിറപ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കാനഡ ഖലീഫ സ്‌റ്റേഡിയത്തിലിറങ്ങിയത്. അതിന്‍റെ പ്രതിഫലനം ആദ്യ നിമിനിഷങ്ങളില്‍ അവര്‍ പുറത്തെടുക്കുകയും ചെയ്‌തു. അതിവേഗം തന്നെ മുന്നേറ്റം നടത്തിയ കാനഡ അല്‍ഫോന്‍സോ ഡേവിസിലൂടെ രണ്ടാം മിനിട്ടില്‍ തന്നെ ക്രൊയേഷ്യന്‍ ഗോള്‍ വല ചലിപ്പിച്ചു.

തേജോണ്‍ ബുചനാന്‍ നല്‍കിയ ക്രോസിന് തലവെച്ചാണ് ടീമിന്‍റെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍ താരം ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ വര്‍ധിത വീര്യത്തോടെ തിരികെയെത്തിയ ക്രൊയേഷ്യയെ ആണ് പിന്നീട് കണ്ടത്. കാനഡയുടെ ആക്രമണങ്ങള്‍ പൊളിച്ച യൂറോപ്യന്‍ സംഘം എതിര്‍ ബോക്‌സിലേക്ക് പ്രത്യാക്രമണങ്ങളും നടത്തി.

ഇതിന്‍റെ ഫലമായി 36ാം മിനിട്ടില്‍ ക്രൊയേഷ്യയുടെ സമനില ഗോള്‍ പിറന്നു. പെരിസിച്ച് സുന്ദരമായി നല്‍കിയ പാസ് ക്രമാരിച്ച് എതിര്‍ വലയിലെത്തിച്ചു. സമനില ഗോള്‍ കണ്ടെത്തി എട്ട് മിനിട്ടുകള്‍ക്ക് ശേഷം കാനഡയുടെ ഹൃദയം തകര്‍ത്ത് രണ്ടാം ഗോളും ക്രൊയേഷ്യ നേടി.

ബോക്‌സിന് പുറത്ത് നിന്ന് ജുറാനോവിച്ച് നല്‍കിയ പാസ് ലിവാജ നിലംപറ്റെയുള്ള ഒരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം മിനിട്ടില്‍ വീണ ഒരു ഗോളന് രണ്ടെണ്ണം തിരികെ നല്‍കിയാണ് യൂറോപ്യന്‍ വമ്പന്മാര്‍ ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി കാനഡയുടെ തിടുക്കത്തിലുള്ള ശ്രമങ്ങള്‍. ഇത് മുതലെടുത്ത ക്രൊയേഷ്യന്‍ ആക്രമണം വീണ്ടും ലക്ഷ്യത്തില്‍. 70ാം മിനിട്ടില്‍ ക്രമാരിച്ച് രണ്ടാം ഗോളും ടീമിന്‍റെ മൂന്നാം ഗോളും നേടി.

അവിടെയും നിര്‍ത്താന്‍ ഉദ്ദേശമില്ലാതിരുന്ന ക്രൊയേഷ്യന്‍ പട ആക്രമണങ്ങള്‍ തുടര്‍ന്നു. തോല്‍വിയുടെ ഭാരം കുറയ്‌ക്കാന്‍ പ്രതിരേധം പോലും മറന്ന് കാനഡ ഇറങ്ങിയപ്പോള്‍ അത് മുതലെടുത്ത് ക്രൊയേഷ്യ നാലാം ഗോള്‍ സ്വന്തമാക്കി. ഇഞ്ചുറി ടൈമില്‍ മയെര്‍ നേടിയ ഗോളിലൂടെ അവര്‍ വിജയത്തിന്‍റെ തിളക്കം കൂട്ടി. തുടര്‍ തോല്‍വികളോടെ കാനഡ ലോകകപ്പില്‍ നിന്ന് പുറത്തേക്കും.

ABOUT THE AUTHOR

...view details