കേരളം

kerala

By

Published : Dec 9, 2022, 11:09 AM IST

ETV Bharat / sports

'മുന്നേറാന്‍ മെസിപ്പട, തന്ത്രമൊരുക്കി തടയാന്‍ ഡച്ച് സംഘം'; ലോകകപ്പില്‍ ഇന്ന് അര്‍ജന്‍റീന നെതര്‍ലന്‍ഡ്‌സ് പോരാട്ടം

ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്‍റീന നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12:30 മുതലാണ് മത്സരം.

fifa world cup 2022  world cup 2022  argentina vs netherlands  argentina vs netherlands match preview  argentina  netherlands  അര്‍ജന്‍റീന  നെതര്‍ലന്‍ഡ്‌സ്  അര്‍ജന്‍റീന നെതര്‍ലന്‍ഡ്‌സ്  ലുസൈല്‍ സ്‌റ്റേഡിയം  ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍  ഫിഫ ലോകകപ്പ്  ഹോളണ്ട്  ലയണല്‍ മെസി  ഡച്ച് പട
argentina vs netherlands

ദോഹ:ലോകകപ്പ് ഫുട്‌ബോളില്‍ സെമി ബെര്‍ത്ത് ലക്ഷ്യമിട്ട് അര്‍ജന്‍റീനയും നെതര്‍ലന്‍ഡ്‌സും ഇന്ന് പോരിനിറങ്ങും. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ മെസിപ്പട ഓസ്‌ട്രേലിയയേയും ഡച്ച് സംഘം യുഎസ്‌എയേയും തകര്‍ത്താണ് അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്.

മെസിയുടെ അര്‍ജന്‍റീന: ഖത്തര്‍ ലോകകപ്പില്‍ സൂപ്പര്‍ താരം മെസിയാണ് അര്‍ജന്‍റീനയുടെ ഊര്‍ജം. താരത്തിന്‍റെ കാലുകളറിയാതെ പുല്‍മൈതാനത്ത് ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന്‍റെ ഒരു നീക്കങ്ങളും അവസാനിക്കുകയില്ല. ലോകകപ്പില്‍ മൂന്ന് ഗോളടിച്ച മെസി ഒരു ഗോളിന് വഴിതുറക്കുകയും ചെയ്‌തിട്ടുണ്ട്.

മെസിക്കൊപ്പം ഡി മരിയ, ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ ചേരുന്ന മുന്നേറ്റ നിരയിലാണ് ടീമിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍. മധ്യനിരയിലെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന റോഡ്രിഗോ ഡി പോള്‍ ഹോളണ്ട് പടയ്‌ക്കെതിരെ കളത്തിലിറങ്ങും എന്നത് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയാണ്. പേശികള്‍ക്ക് പരിക്കേറ്റ താരം ക്വാര്‍ട്ടര്‍ പോരില്‍ പന്ത് തട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്നും നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കുമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പരിശീലകന്‍ സ്‌കലോണി വ്യക്തമാക്കിയിരുന്നു. ഡച്ച് ആക്രമണങ്ങളെ തകര്‍ക്കാന്‍ സുസജ്ജമാണ് ഓട്ടോമെന്‍ഡിയുടെ നേത്യത്വത്തിലുള്ള അര്‍ജന്‍റീനയുടെ പ്രതിരോധവും.

സൗദിയോട് ഞെട്ടി, പിന്നെ എതിരാളികളെ വിറപ്പിച്ചു: സൗദി അറേബ്യക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് അര്‍ജന്‍റീന ലോകകപ്പ് യാത്രയ്‌ക്ക് തുടക്കമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെസിയുടെയും സംഘത്തിന്‍റെയും തോല്‍വി. പത്താം മിനിട്ടില്‍ മെസിയുടെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനക്കെതിരെ രണ്ടാം പകുതിയിലാണ് സൗദി രണ്ട് ഗോളും മടക്കിയത്.

രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ അര്‍ജന്‍റീന തകര്‍ത്തിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് ടീമിനായി മത്സരത്തില്‍ ഗോള്‍ നേടിയത്.

മൂന്നാം മത്സരത്തില്‍ പോളണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാര്‍ വിജയിച്ച് കയറിയത്. അലെക്‌സിസ് മാക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ് എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരം തോറ്റ അര്‍ജന്‍റീന തുടര്‍ച്ചയായ രണ്ട് ജയം നേടി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയത്.

പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്‍റീന ജയം പിടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിനായി മെസിയും ജൂലിയന്‍ അല്‍വാരസുമാണ് എതിര്‍ ഗോള്‍വല കുലുക്കിയത്.

പടിക്കല്‍ കലമുടയ്‌ക്കാതിരിക്കാന്‍ ഓറഞ്ച് പട:എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന നെതര്‍ലന്‍ഡ്‌സിന് മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെട്ട കിരീടം സ്വന്തമാക്കുക മാത്രമായിരിക്കും ലക്ഷ്യം. മൈതാനത്തിന്‍റെ എല്ലാ വശങ്ങളിലൂടെയും ആക്രമിച്ച് കളിക്കുന്നതാണ് ടീമിന്‍റെ കളി ശൈലി. മുന്നേറ്റനിര താരം കോഡി ഗാപ്‌കോയുടെ ബൂട്ടുകളിലാകും ടീമിന്‍റെ പ്രതീക്ഷ.

ഇതുവരെ മൂന്ന് ഗോളടിച്ച 23 കാരനെ തടയാന്‍ അര്‍ജന്‍റീനയുടെ പ്രതിരോധത്തിന് നന്നേ വിയര്‍ക്കേണ്ടി വരും. ഗാപ്‌കോയ്‌ക്ക് കൂട്ടായെത്തുന്ന മെംഫസ് ഡിപെയും ഡച്ച് പടയുടെ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരും. ഡെന്‍സല്‍ ഡംഫ്രിസും ഡാലി ബ്ലിന്‍ഡുമാകും വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

മധ്യനിരയില്‍ കളിമെനയാനും പ്രതിരോധം തീര്‍ക്കാനും ഫ്രാങ്ക് ഡി യോങും, മാര്‍ട്ടിന്‍ ഡി റൂണിനേയുമാകും വാന്‍ ഗാല്‍ ചുമതലപ്പെടുത്തുക. നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് നേതൃത്വം നല്‍കുന്ന പ്രതിരോധകോട്ടയും ഡച്ച് പടയുടെ കരുത്താണ്.

ഖത്തറില്‍ തേരോട്ടം നടത്തി നെതര്‍ലന്‍ഡ്‌സ്:പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് നെതര്‍ലന്‍ഡ്‌സ്‌ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടീം ജയം സ്വന്തമാക്കിയിരുന്നു. കോഡി ഗാപ്‌കോ, ഡേവി ക്ലാസന്‍ എന്നിവരുടെ വകയായിരുന്നു ഓറഞ്ച് പടയുടെ ഗോളുകള്‍.

രണ്ടാമത്തെ മത്സരത്തില്‍ ഇക്വഡോറിനെതിരെ 1-1ന്‍റെ സമനിലയാണ് ഡച്ച് സംഘം വഴങ്ങിയത്. ഗാപ്‌കോയിലൂടെ ആദ്യം ലീഡ് അടിച്ച ശേഷമായിരുന്നു ടീം സമനിലയില്‍ കുരുങ്ങിയത്. മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതര്‍ലന്‍ഡ്‌സിന്‍റെ വിജയം. പ്രീ ക്വാര്‍ട്ടര്‍ പോരില്‍ യുഎസ്‌എയ്‌ക്കെതിരെ ആധികാരിക ജയം നേടിയായിരുന്നു ഡച്ച് പട ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 3-1നായിരുന്നു മത്സരത്തില്‍ ടീമിന്‍റെ വിജയം.

ചരിത്രം ഡച്ചിനൊപ്പം:ഇരു ടീമുംപരസ്‌പരം മല്ലടിച്ച മത്സരങ്ങളിലെ ജയക്കണക്കില്‍ നെതര്‍ലന്‍ഡ്‌സ് ആണ് മുന്നില്‍. ഒമ്പത് മത്സരങ്ങളില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ അതില്‍ നാലെണ്ണം ഡച്ച് പട ജയിച്ചു. ഒരെണ്ണത്തില്‍ മാത്രമാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് ജയം നേടാന്‍ സാധിച്ചത്.

അവസാനം 2014 ലോകകപ്പിലെ സെമിഫൈനലിലായിരുന്നു നെതര്‍ലന്‍ഡ്‌സ്‌ അര്‍ജന്‍റീനയെ നേരിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു കൂട്ടരും ഗോളടിക്കാന്‍ മറന്നപ്പോള്‍ അന്ന് ഷൂട്ടൗട്ടാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്. ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ 4-2ന് തകര്‍ത്ത് മെസിപ്പട ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്‌തിരുന്നു.

Also Read:നെയ്‌മറോ, മോഡ്രിച്ചോ...? ആര് വീഴും ആര് വാഴും എന്ന് ഇന്നറിയാം; ബ്രസീല്‍ ക്രൊയേഷ്യ ക്വാര്‍ട്ടറിനൊരുങ്ങി ഫുട്‌ബോള്‍ ലോകം

ABOUT THE AUTHOR

...view details