കേരളം

kerala

By

Published : May 31, 2020, 4:37 PM IST

ETV Bharat / sports

സ്വവർഗാനുരാഗിയായതിനാല്‍ സഹോദരിയുടെ ബ്ലാക്ക്‌മെയിലിന് ഇരയായെന്ന് ദ്യുതി ചന്ദ്

ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയപ്പോൾ സർക്കാർ പാരിതോഷികമായി മൂന്ന് കോടി രൂപ നല്‍കിയതോടെയാണ് ബ്ലാക്ക്‌മെയില്‍ ആരംഭിച്ചതെന്നും ട്രാക്കിലെ അതിവേഗ താരം ദ്യുതി ചന്ദ് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

dutee chand news  blackmail news  ദ്യുതി ചന്ദ് വാർത്ത  ബ്ലാക്ക് മെയില്‍ വാർത്ത
ദ്യുതി ചന്ദ്

ഹൈദരാബാദ്: സ്വവർഗാനുരാഗി ആയതിന്‍റെ പേരില്‍ മൂത്ത സഹോദരിയുടെ ബ്ലാക്ക്‌മെയിലിന് ഇരയായെന്ന് ട്രാക്കിലെ ഇന്ത്യയുടെ അതിവേഗ താരം ദ്യുതി ചന്ദ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദ്യുതിയുടെ വെളിപ്പെടുത്തല്‍. ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് താരം പറയുന്നു. അന്ന് സർക്കാർ പാരിതോഷികമായി മൂന്ന് കോടി രൂപ നല്‍കി. ഇതേ തുടർന്ന് മൂത്ത സഹോദരിയുടെ സമീപനം പാടെ മാറി. താന്‍ സ്വവർഗാനുരാഗിയാണെന്ന് അറിയാവുന്ന അവർ പണം ആവശ്യപ്പെടാന്‍ തുടങ്ങി. താന്‍ പറയുന്നപോലെ അനുസരിച്ചില്ലെങ്കില്‍ മാധ്യമങ്ങൾക്ക് മുന്നില്‍ എല്ലാം വിളിച്ചുപറയുമെന്നായിരുന്നു ഭീഷണി.

ദ്യുതി ചന്ദ് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖം.

ആദ്യ ഘട്ടത്തില്‍ ഭീഷണി ഭയന്ന് സഹോദരി പറയുന്നതെല്ലാം ചെയ്‌തു. പക്ഷേ പിന്നീട് പീഡനം സഹിക്കാനാകാതെ വന്നപ്പോൾ എല്ലാം സമൂഹത്തോട് തുറന്ന് പറയാന്‍ തീരുമാനിച്ചു. എന്നാല്‍ സ്വവർഗാനുരാഗിയാണെന്ന തുറന്ന് പറച്ചിലിന് ശേഷം സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായി. പക്ഷേ അന്താരാഷ്‌ട്ര തലത്തിലും ബോളിവുഡില്‍ നിന്നുൾപ്പെടെ ദേശീയ തലത്തിലും ലഭിച്ച പിന്തുണ കാരണം മാറ്റങ്ങളുണ്ടായി. ആളുകളുടെ മനോഭാവം മാറി.

എന്നാല്‍ എത്രകാലം പങ്കാളിയുമായുള്ള ബന്ധം തുടർന്ന് കൊണ്ടുപോകാനാകുമെന്നറിയില്ലെന്നും ദ്യുതി ചന്ദ് പറയുന്നു. കഴിയാവുന്നിടത്തോളം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹം. അവരോട് തന്‍റെ കൂടെ ജീവിക്കാന്‍ ഒരിക്കലും നിർബന്ധിക്കാറില്ലെന്നും ദ്യുതി ചന്ദ് അഭിമുഖത്തില്‍ പറഞ്ഞു. സ്വദേശമായ ഒഡീഷയിലെ ചാക്ക ഗോപാല്‍പൂരിലെ പെണ്‍കുട്ടിയാണ് ദ്യുതി ചന്ദിന്‍റെ ജീവിത പങ്കാളി. സ്വവർഗാനുരാഗിയായ തനിക്ക് മാതാവിന്‍റെ പൂർണ പിന്തുണ ലഭിച്ചെന്നും ദ്യുതി പറഞ്ഞു. മുതിർന്ന പെണ്‍കുട്ടി എന്ന നിലയില്‍ തീരുമാനങ്ങൾ എടുക്കാന്‍ അമ്മ സ്വാതന്ത്ര്യം നല്‍കിയിരുന്നു. എനിക്ക് ആ പെണ്‍ കുട്ടിയോട് തോന്നിയത് സ്‌നേഹം മാത്രമാണ്. ജനങ്ങൾ അതിനെ പല പേരിട്ട് വിളിച്ചെന്ന് മാത്രം. തനിക്ക് അവളെ വിവാഹം കഴിക്കണമെന്നോ അവർക്കൊപ്പം ജീവിക്കണമെന്നോ ആരോടും പറഞ്ഞിട്ടില്ലെന്നും ദ്യുതി ചന്ദ് പറഞ്ഞു.

കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം മുടങ്ങിയ ടോക്കിയോ ഒളിമ്പിക്‌സിനായുള്ള തെയ്യാറെടുപ്പുകൾ വീണ്ടും തുടങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു. ഗെയിംസിനായി യോഗ്യത നേടണം. നിലവില്‍ ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ് നടക്കുക. ലോക്ക്‌ഡൗണിനെ തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ദ്യുതി ചന്ദ് പരിശീലനം പുനരാരംഭിച്ചത്. പരിശീലനം മുടങ്ങിയതിനാല്‍ ട്രാക്കിലെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ ദ്യുതിക്ക് രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയം എടുത്തേക്കും. അതേസമയം ഒളിമ്പിക് യോഗ്യതക്കുള്ള കാലാവധി 2021 ജൂലൈ അഞ്ച് വരെ നീട്ടിയത് അവർക്ക് ആശ്വാസം പകരുന്നുണ്ട്. നിലവില്‍ കൊവിഡ് 19 കാരണം ഒളിമ്പിക്‌സ് മാറ്റവച്ചിരിക്കുകയാണ്. നേരത്തെ റിയോ ഒളിമ്പിക്‌സിന് ദ്യുതി യോഗ്യത നേടിയിരുന്നു. മലയാളി താരം പിടി ഉഷക്ക് ശേഷം 100 മീറ്ററില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ദ്യുതി ചന്ദ്.

ABOUT THE AUTHOR

...view details