ദോഹ: ഫിഫ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ പിടിച്ചുകെട്ടി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗോൾ രഹിത സമനിലയിലാണ് കരുത്തൻമാരായ ക്രൊയേഷ്യയെ മൊറോക്കോ തളച്ചത്. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ഒട്ടേറെ അവസരങ്ങൾ വീണുകിട്ടിയിട്ടും ഇരുകൂട്ടർക്കും അവയെ ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ഗോൾ രഹിതമായിരുന്നുവെങ്കിൽ പോലും കനത്ത ആവേശമാണ് മത്സരത്തിലുടനീളം കാണാനായത്. മികച്ച നീക്കങ്ങളുമായി മൊറോക്കോയാണ് ആദ്യ പകുതിയിൽ കളം നിറഞ്ഞ് നിന്നത്. എന്നാൽ പതിയെ കളം പിടിച്ച മൊറോക്കോ കൗണ്ടർ അറ്റാക്കുകളുമായി ക്രൊയേഷ്യയെ ഇടക്കിടെ ഞെട്ടിച്ചു. ഒട്ടേറെ തവണ ഗോൾമുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മകളാണ് ഇരു ടീമുകൾക്കും തിരിച്ചടിയായത്.
മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വച്ചത് ക്രൊയേഷ്യയായിരുന്നെങ്കിലും കൃത്യമായ ഫിനിഷിങ് ഇല്ലായ്‌മ ടീമിന് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഗോളെന്നുറച്ച നിരവധി നീക്കങ്ങൾ ക്രൊയേഷ്യ നടത്തിയിരുന്നു. എന്നാൽ അവയെ കൃത്യമായി വലയിലെത്തിക്കുന്നതിൽ ടീം പരാജയപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിതമായതോടെ രണ്ടാം പകുതിയിൽ ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചു. എന്നാൽ ശക്‌തമായ മൊറോക്കോ പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല.