കേരളം

kerala

ക്രിസ്റ്റ്യാനോയുടെ നിഴലായി, ഇപ്പോൾ റയലിന്‍റെ സൂപ്പർ സ്‌റ്റാർ ; വിമർശകരെക്കൊണ്ട് കൈയടിപ്പിച്ച് ബെൻസെമ

By

Published : May 26, 2022, 9:02 PM IST

സീസണിൽ ഒൻപത് തവണയാണ് ക്ലബ് തോൽവിയുറപ്പിച്ച ഘട്ടത്തിൽ നിന്നും തിരിച്ചുവന്നത്. അപ്പോഴൊക്കെ റയലിന്‍റെ രക്ഷകനായത് കരിം ബെൻസെമയാണ്

Benzema looks to cap great season with 5th European title  കരിം ബെൻസെമ  karim benzema  karim benzema real madrid  champions league final  ചാമ്പ്യൻസ് ലീഗ് ഫൈനൽ  വിമർശകരെ കൊണ്ട് കയ്യടിപ്പിച്ച് ബെൻസെമ  benzema story in real madrid
ക്രിസ്റ്റ്യാനോയുടെ നിഴലായി; ഇപ്പോൾ റയലിന്‍റെ സൂർപ്പ സ്‌റ്റാർ, വിമർശകരെ കൊണ്ട് കയ്യടിപ്പിച്ച് ബെൻസെമ

മാഡ്രിഡ് : കരിം ബെൻസെമ, എല്ലാം അവസാനിച്ചെന്ന് തോന്നിപ്പിച്ചിടത്ത് നിന്ന് ഒറ്റയ്ക്ക്‌ തോളിലേറ്റി റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനലിലെത്തിച്ച ഫ്രഞ്ച് പടത്തലവൻ. സീസണിൽ ഒൻപത് തവണയാണ് ക്ലബ് തോൽവിയുറപ്പിച്ച ഘട്ടത്തിൽ നിന്നും തിരിച്ചുവന്നത്. അപ്പോഴൊക്കെ റയലിന്‍റെ രക്ഷകനായത് കരിം ബെൻസെമയാണ്.

2018ൽ റൊണാൾഡോ റയൽ വിടുമ്പോൾ ടീം ക്രിസ്റ്റ്യാനോയുടെ പകരക്കാരെ അന്വേഷിക്കുകയായിരുന്നു. ഇസ്‌കോയും ബെയ്‌ലുമടക്കം പലതാരങ്ങളും ആരാധകരുടെ ചർച്ചയിൽ വന്നെങ്കിലും ബെൻസെമയുടെ പേര് പറയാൻ ആർക്കും ധൈര്യം വന്നിരുന്നില്ല. ആ സീസണിൽ റയലിനായി അഞ്ച് ഗോളുകൾ മാത്രം നേടിയ താരത്തെ പുറത്താക്കണമെന്നാണ് ആരാധകർ മുറവിളി കൂട്ടിയിരുന്നത്.

വിമർശനങ്ങളെ നിശബ്‌ദമായി നേരിട്ട ബെൻസെമ കാത്തിരുന്നു. തൊട്ടടുത്ത സീസണിൽ 20ലധികം ഗോളുമായി തിരിച്ചുവരവിന്‍റെ സൂചന നൽകി. തൊട്ടടുത്ത വർഷം തന്നെ റയലിനെ 34-ാം ലാ ലീഗ കിരീടത്തിലേിക്ക് മുന്നിൽ നിന്ന് നയിച്ചു. ആ സീസണിൽ ലാ ലീഗയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. അയാൾ വിമർശകരുടെ വായടിപ്പിച്ചുതുടങ്ങുകയായിരുന്നു.

കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ കിരീടം ചൂടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണ നൽകുന്ന റോളിലായിരുന്നു കരിം ബെൻസെമ കളിച്ചത്. റൊണാൾഡോ അടക്കിവാണ റയലിന്‍റെ മുന്നേറ്റനിരയിലെ മറ്റൊരു ഫോർവേഡ് മാത്രമായിരുന്നു അദ്ദേഹം. എന്നാൽ ഇത്തവണ ലിവർപൂളിനെതിരായ ഫൈനലിനെത്തുമ്പോൾ ബെൻസെമയുടെ സ്ഥാനം വ്യത്യസ്‌തമായിരിക്കും. റൊണാൾഡോയുടെ നിഴലായിരുന്ന താരം ഇന്ന് റയലിന്‍റെ പ്രധാന താരമാണ്.

നിലവിൽ റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ പങ്കാളിയാണ് ബെൻസെമ. ലിവർപൂളിനെതിരായ മത്സരത്തിൽ കിരീടം നേടാനായാൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കപ്പ് നേടിയ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്താനാകും. അതോടൊപ്പം തന്നെ തന്‍റെ കരിയറിലെ മികച്ച ഫോമിലുള്ള ബെൻസെമ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്. സ്പാനിഷ് ലീഗിലും സ്പാനിഷ് സൂപ്പർ കപ്പിലും മാഡ്രിഡിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച സ്‌ട്രൈക്കർക്ക് ഇത് ചരിത്രപരമായ വർഷമാണെന്നതിൽ സംശയമില്ല.

ഈ സീസണിൽ 45 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടിയിട്ടുണ്ട് ബെൻസെമ. സ്‌പാനിഷ് ലീഗിൽ 27 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും നേടി. റയലിന്‍റെ എക്കാലത്തെയും ടോപ്‌സ്‌കോററായ റൊണാൾഡോയുടെ 451 ഗോളുകൾക്ക് പിന്നിൽ രണ്ടാമതാണ് താരം. 323 ഗോളുകളുമായി മാഡ്രിഡിന്‍റെ ഇതിഹാസം റാൽ ഗോൺസാലസിനൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്. അവസാന 16 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിനെത്തുന്നത്.

ഈ സീസണിലെ വിജയം കാരണം തനിക്ക് അധിക സമ്മർദ്ദമൊന്നും അനുഭവപ്പെടില്ലെന്ന് താരം പറയുന്നു. കളിക്കളത്തിൽ ഇറങ്ങാൻ കാത്തിരിക്കുക എന്നതാണ് എനിക്കുള്ള ഏക സമ്മർദ്ദം. ഫേവറിറ്റുകളായിരുന്ന പിഎസ്‌ജി, ചെൽസി, സിറ്റി എന്നിവരെ ഞങ്ങൾ മറികടന്നു. ഞങ്ങൾ പാരീസിലേക്ക് പോകുന്നത് ആത്മവിശ്വാസത്തിലാണ്. ഫൈനലിൽ എന്തും സംഭവിക്കാം - അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details