ന്യൂകാമ്പ്: ഫ്രഞ്ച് താരം ഒസ്‌മാൻ ഡെംബലെ ബാഴ്‌സലോണയിൽ തുടരുമോ, ഇല്ലയോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നു. ക്ലബിൽ തന്നെ തുടരാനാണ് താത്‌പര്യമെന്ന് ഫ്രഞ്ച് മുന്നേറ്റനിര താരം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ബാഴ്‌സ മുന്നോട്ടു വച്ച ഓഫറുകളോട് ഇതുവരെ താരം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്ലബില്‍ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം.
ബാഴ്‌സയുമായി നിലനിൽക്കുന്ന ഡെംബലെയുടെ കരാർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ താരത്തിനായി ഒരു ക്ലബുകളും സജീവമായി രംഗത്തില്ല. നേരത്തെ ചെൽസി ഡെംബലെക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും താരം മുന്നോട്ട് വെക്കുന്ന പ്രതിഫലമടക്കമുള്ള ആവശ്യങ്ങൾ അവർക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.
ഡെംബലെയുടെ ഭാവി അനിശ്ചിതത്വത്തിൽ തന്നെ തുടരുമ്പോൾ താരത്തിന് കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു അവസാന തീയതി ബാഴ്‌സലോണ നൽകിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ജൂലൈ ഒന്നിന് ഇക്കാര്യത്തിൽ ഡെംബലെ അവസാന തീരുമാനം അറിയിക്കേണ്ടതുണ്ട്. പ്രതിഫലം ഉയര്‍ത്തണമെന്നാണ് ഡെംബലെയുടെ ആവശ്യം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ പ്രതിഫലം ഉയര്‍ത്താന്‍ ബാഴ്‌സലോണ തയ്യാറല്ല.
ഡെംബലെ തന്‍റെ തീരുമാനം ഇതുവരെയും വെളിപ്പെടുത്താത്തത് ബാഴ്‌സലോണ ബോർഡിലെ പലരിലും അതൃപ്‌തിയും ഉണ്ടാക്കുന്നു. ഡെംബലെയുടെ മൗനം ക്ലബിന്‍റെ പ്രതിച്ഛായയ്‌ക്ക് തന്നെ കോട്ടം വരുത്തുന്ന ഒന്നാണെന്നാണ് അവർ വിശ്വസിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കരാർ പുതുക്കുന്ന കാര്യത്തിൽ അവസാന തീരുമാനം എടുക്കാൻ ക്ലബ് തിയതി നിശ്ചയിച്ചിരിക്കുന്നത്.
ഡെംബലെ ക്ലബ് വിടുമോ, അതോ തുടരുമോയെന്നത് ബാഴ്‌സയുടെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ പദ്ധതികളിൽ നിർണായകമായ ഒന്നാണ്. താരം ക്ലബ് വിടുകയാണെങ്കിൽ ലീഡ്‌സ് യുണൈറ്റഡിന്‍റെ ബ്രസീലിയൻ താരം റഫീന്യ, പിഎസ്‌ജിയുടെ ഏഞ്ചല്‍ ഡി മരിയ എന്നിവരെയാണ് പകരം കണ്ടുവച്ചിരിക്കുന്നത്. ഈ താരങ്ങൾക്കായി മറ്റു പല ക്ലബുകളും സജീവമായി രംഗത്തുണ്ട് എന്നതിനാൽ താരത്തിന്‍റെ തീരുമാനം ഉടനെ അറിഞ്ഞാലെ ബാഴ്‌സക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ.