കേരളം

kerala

റിച്ചയുടെ വെടിക്കെട്ടും ഹര്‍മന്‍പ്രീതിന്‍റെ രക്ഷാപ്രവര്‍ത്തനവും പാഴായി ; ഓസീസിനെതിരായ നാലാം ടി20യും, പരമ്പരയും ഇന്ത്യക്ക് നഷ്‌ടം

ഓസ്‌ട്രേലിയന്‍ വനിതകള്‍ ഉയര്‍ത്തിയ 189 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ ഒരു മത്സരം ശേഷിക്കെയാണ് ഓസ്‌ട്രേലിയ 3-1ന് ഇന്ത്യക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയത്

By

Published : Dec 18, 2022, 7:43 AM IST

Published : Dec 18, 2022, 7:43 AM IST

Updated : Dec 18, 2022, 6:41 PM IST

australia women cricket  india women cricket team  india women vs australia women  INDW vs AUSW  ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം  ഇന്ത്യ  ഓസ്‌ട്രേലിയ  ആഷ്‌ലി ഗാര്‍ഡ്‌നെര്‍  റിച്ച ഘോഷ്  ഇന്ത്യ വനിത ക്രിക്കറ്റ് ടീം
IND-W vs AUS-W

മുംബൈ :ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ 7 റണ്‍സിന്‍റെ ജയം നേടിയാണ് കങ്കാരുപ്പട പരമ്പരയുറപ്പിച്ചത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഓള്‍റൗണ്ട് പ്രകടനം നടത്തി ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ആഷ്‌ലി ഗാര്‍ഡ്‌നെറാണ് കളിയിലെ താരം. ബാറ്റിങ്ങില്‍ 27പന്തില്‍ 42 റണ്‍സ് നേടിയ താരം ബോളിങ്ങില്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-1ന് മുന്നിലെത്തി. ഡിസംബര്‍ 20 നാണ് അവസാന മത്സരം.

189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയ്‌ക്കും ഷെഫാലി വര്‍മയ്‌ക്കും ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 10 പന്ത് നേരിട്ട് 16 റണ്‍സ് നേടിയ മന്ദാനയെ മടക്കി ആഷ്‌ലി ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. മൂന്നാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടത്.

പിന്നാലെ പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഷെഫാലിയും മടങ്ങി. 16 പന്തില്‍ 20 റണ്‍സായിരുന്നു ഷെഫാലി വര്‍മയുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ ജെര്‍മിയ റോഡ്രിഗസിനെ (8) അലാന കിങ് പുറത്താക്കി. ഇതോടെ ഇന്ത്യ ഏഴോവറില്‍ 49ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

പിന്നാലെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍-ദേവിക വൈദ്യ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചത്. കൃത്യതയോടെ ഓസീസ് ബോളര്‍മാരെ നേരിട്ട ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ അലാന കിങ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

30 പന്തില്‍ 46 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ഇന്ത്യന്‍ ക്യാപ്‌റ്റനെ ഡാര്‍സീ ബ്രൗണിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു ഓസീസ് ബോളര്‍. തുടര്‍ന്ന് ദേവികയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചത് റിച്ച ഘോഷ് ആണ്. എന്നാല്‍ 18ാം ഓവറില്‍ ദേവികയെ മടക്കി ആഷ്‌ലി വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു.

മറുവശത്ത് വെടിക്കെട്ട് ബാറ്റിങ് നടത്തി റിച്ച ഘോഷ് പോരാടിയെങ്കിലും ഇന്ത്യന്‍ ജയം മാത്രം അകന്നുനിന്നു. 19 പന്ത് നേരിട്ട റിച്ച പുറത്താകാതെ 40 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ട് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഇന്നിങ്‌സ്.

റിച്ചയ്‌ക്കൊപ്പം ദീപ്‌തി ശര്‍മയും (12) പുറത്താകാതെ നിന്നു. മത്സരത്തില്‍ ആഷ്‌ലി ഗാര്‍ഡ്‌നെറിനൊപ്പം അലാന കി ഓസ്‌ട്രേലിയക്കായി രണ്ട് വിക്കറ്റ് നേടി. ഡാര്‍സി ബ്രൗണിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

ടോസ് നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്‌ടത്തിലാണ് 188 റണ്‍സ് നേടിയത്. പുറത്താകാതെ 72 റണ്‍സ് നേടിയ എല്ലിസ് പെറിയുടെ ബാറ്റിങ് മികവിലാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 7 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു പെറിയുടെ ഇന്നിങ്സ്.

അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഗ്രേസ് ഹാരിസ് (12 പന്തില്‍ 27) പുറത്താകാതെ നിന്നു. ആഷ്‌ലി ഗാര്‍ഡ്‌നെര്‍ (42), താഹില മക്ഗ്രാത്ത് (9). ബെത്ത് മൂണി (2) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്‌ടപ്പെട്ടത്. 30 റണ്‍സ് നേടിയ ക്യാപ്‌റ്റന്‍ അലീസ ഹീലി ബാറ്റിങ്ങിനിടെ പരിക്കേറ്റ് പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യക്കായി ദീപ്‌തി ശര്‍മ രണ്ടും രാധ യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

Last Updated : Dec 18, 2022, 6:41 PM IST

ABOUT THE AUTHOR

...view details