കേരളം

kerala

Asian Champions Trophy | ജപ്പാനെ 'പഞ്ച'റാക്കി ഇന്ത്യ ഫൈനലില്‍; കിരീടപ്പോരില്‍ എതിരാളികള്‍ മലേഷ്യ

By

Published : Aug 12, 2023, 7:06 AM IST

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയ്‌ക്ക് ജയം. സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ചത് ജപ്പാനെ.

Asian Champions Trophy  Asian Champions Trophy 2023  Asian Champions Trophy 2023 Hockey  Hockey  Asian Champions Trophy Final  ACT India vs Japan  ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി  ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി  ഇന്ത്യ vs ജപ്പാന്‍  ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി 2023  ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി
Asian Champions Trophy

ചെന്നൈ:ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി (Asian Champions Trophy 2023) ഹോക്കി ഫൈനലിലേക്ക് കുതിച്ച് ആതിഥേയരായ ഇന്ത്യ (India). രണ്ടാം സെമി ഫൈനലില്‍ ജപ്പാനെ (Japan) എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ടീം ഇന്ത്യ ഇക്കുറിയും കലാശപ്പോരിന് യോഗ്യത നേടിയിട്ടുള്ളത്. ഞായറാഴ്‌ച (ഓഗസ്റ്റ് 13) നടക്കുന്ന ഫൈനലില്‍ മലേഷ്യയാണ് ആതിഥേയരുടെ എതിരാളി.

ആവേശകരമായ പോരാട്ടമായിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമി ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകരെ കാത്തിരുന്നത്. ഇരുടീമും മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ കളം നിറഞ്ഞതോടെ ഗാലറിയിലുണ്ടായിരുന്നവരും ആവേശത്തിലായി. അടിക്കാനും തിരിച്ചടിക്കാനും ഇരു ടീമും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ മാത്രം അകന്ന് നിന്നു.

നേരത്തെ, മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യയ്‌ക്ക് പെനാല്‍റ്റിയിലൂടെ ഒരു അവസരം ലഭിച്ചിരുന്നു. എന്നാല്‍, ജപ്പാന്‍ ഗോള്‍മുഖത്തേക്ക് ഹര്‍മന്‍പ്രീത് പായിച്ച ഷോട്ട് അവരുടെ ഗോള്‍ കീപ്പര്‍ യോഷികാവ അടിച്ചകറ്റുകയായിരുന്നു. മറ്റ് അവസരങ്ങളും ആദ്യ ക്വാര്‍ട്ടില്‍ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാന്‍ രണ്ട് ടീമിനും സാധിച്ചിരുന്നില്ല.

രണ്ടാം പാദത്തില്‍ കളിയുടെ ഗതിയും അപ്പാടെ മാറി. തുടക്കത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. മത്സരത്തിന്‍റെ 19-ാം മിനിട്ടില്‍ ഗോളടിച്ച് ആകാശ്‌ദീപാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്.

തൊട്ടുപിന്നാലെ തന്നെ 23-ാം മിനിട്ടില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറും ഇന്ത്യയ്‌ക്ക് ലഭിച്ചു. എന്നാല്‍, ഇപ്രാവശ്യം പന്ത് കൃത്യമായി വലയിലെത്തിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു. ഹര്‍മന്‍പ്രീതിലൂടെയായിരുന്നു ഇന്ത്യ മത്സരത്തില്‍ ലീഡ് ഉയര്‍ത്തിയത്.

അവിടെയും മുന്നേറ്റം നിര്‍ത്താന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ മൂന്നാമത്തെ ഗോളും ജപ്പാന്‍ വലയിലേക്ക് ആതിഥേയര്‍ അടിച്ചുകയറ്റി. ഇപ്രാവശ്യം മന്‍പ്രീത് സിങ്ങായിരുന്നു ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍.

ഇതോടെ, ഗോള്‍ രഹിതമായി നിന്ന ഒന്നാം പാദത്തിന് ശേഷം മൂന്ന് ഗോളുകളാണ് രണ്ടാം പാദത്തില്‍ ജപ്പാന്‍ വലയില്‍ വീണത്. രണ്ടാം പകുതിയിലും ആക്രമണങ്ങളുടെ മൂര്‍ച്ച കുറയ്‌ക്കാന്‍ ഇന്ത്യന്‍ സംഘം ഒരുക്കമായിരുന്നില്ല.

36-ാം മിനിട്ടില്‍ 10 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് ഷോട്ടുകളാണ് ഇന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും അമിത് രോഹിദാസും ജപ്പാന്‍ പോസ്റ്റിലേക്ക് പായിച്ചത്. എന്നാല്‍, ജപ്പാന്‍ ഗോള്‍ കീപ്പറുടെ കൃത്യമായ ഇടപെടല്‍ കൊണ്ടായിരുന്നു അവര്‍ രക്ഷപ്പെട്ടത്. മൂന്ന് മിനിട്ടിന് ശേഷം നഷ്‌ടപ്പെട്ട അവസരത്തിന്‍റെ ക്ഷീണം ഇന്ത്യ മാറ്റി.

മന്‍പ്രീതിലൂടെ നാലാം ഗോളും ഇന്ത്യ എതിരാളികളുടെ വലയിലെത്തിച്ചു. പിന്നീട് കുറച്ച് നേരത്തേക്കെങ്കിലും ഇന്ത്യന്‍ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ജപ്പാന്‍ പ്രതിരോധത്തിന് സാധിച്ചിരുന്നു. അവസാന പാദത്തില്‍ കാര്‍ത്തിയിലൂടെ ആയിരുന്നു ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

മറുവശത്ത്, ഗോളടിക്കാനുള്ള ജപ്പാന്‍റെ ഓരോ ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷും ടീമിന്‍റെ പ്രതിരോധവുമായിരുന്നു വിലങ്ങുതടി. അതേസമയം, കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികളായ മലേഷ്യ ദക്ഷിണകൊറിയയെ 6-2നായിരുന്നു തോല്‍പ്പിച്ചത്.

ABOUT THE AUTHOR

...view details