യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച് ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി. നെയ്മർ,കവാനി എന്നീ സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയ പി.എസ്.ജി അതിന്‍റെ കുറവ് കാണിക്കാതെ മികച്ച പ്രകടനമാണ് ഓൾഡ് ട്രഫോഡിൽ കാഴ്ച്ചവെച്ചത്. കളിയുടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. റാഷ്ഫോർഡ്, പോഗ്ബ, മാര്‍ഷ്യല്‍ എന്നിവരെ എങ്ങനെ തടയണമെന്ന ടാക്ടിക്കല്‍ ക്ലാസ്സായിരുന്നു ആദ്യ പകുതിയില്‍ കണ്ടത്. യുണൈറ്റഡിന്‍റെ കളിക്കാർക്ക് വേണ്ടത്ര അവസരം കൊടുക്കാതെ മികച്ച രീതിയിൽ ആദ്യ പകുതി പി.എസ്.ജി അവസാനിപ്പിച്ചു. ആദ്യ പകുതിയിൽ മാർഷ്യലിനും,ലിംഗാർഡിനും പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് യുണൈറ്റഡിന് കനത്ത തിരിച്ചടിയായി.
യുണൈറ്റഡിനെ തകർത്ത് പി.എസ്.ജി - പി.എസ്.ജി
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ കിംപെമ്പെയും 60-ാം മിനിറ്റിൽ എംബാപ്പെയും പി.എസ്.ജിക്കായി ഗോളുകള്‍ നേടി.
![യുണൈറ്റഡിനെ തകർത്ത് പി.എസ്.ജി](https://etvbharatimages.akamaized.net/etvbharat/images/768-512-2434901-508-491436e6-e1a9-4bc5-ba48-6f251ed421a6.jpg)
ചാമ്പ്യൻസ് ലീഗ്
പി.എസ്.ജി ഗോൾ കീപ്പര്‍ ബുഫണെ ഒന്ന് പരീക്ഷിക്കാന്‍ പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായില്ല. കളിയുടെ 89-ാം മിനിറ്റിൽ പോഗ്ബക്ക് റെഡ് കാര്‍ഡ് കിട്ടിയതോടെ യുണൈറ്റഡിന്‍റെ പതനം പൂര്‍ത്തിയായി. സോൾഷ്യറിന്‍റെ കീഴിലെ ആദ്യ തോൽവി കൂടിയാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. ആദ്യ പാദത്തിലെ രണ്ട് എവേ ഗോളുകളുടെ പിൻബലം പി.എസ്.ജിക്ക് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും. പാരീസില്‍ ചെന്ന് അത്ഭുതങ്ങള്‍ കാണിച്ചില്ലെങ്കിൽ സോള്‍ഷ്യറിനും ടീമിനും ചാമ്പ്യന്‍സ് ലീഗ് സ്വപ്നം ക്വാര്‍ട്ടറിന് മുമ്പ് തന്നെ അവസാനിക്കും.