കേരളം

kerala

ETV Bharat / sports

ഹോം ഗ്രൗണ്ടില്‍ അജയ്യരായി മാഞ്ചസ്‌റ്റർ യൂണൈറ്റഡ്

ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്‌റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി

By

Published : Dec 5, 2019, 2:23 PM IST

english premier league news  ഇംഗ്ലീഷ് പ്രീമിയർ ലീഗ് വാർത്ത  മാഞ്ചസ്‌റ്റർ യൂണൈറ്റഡ് വാർത്ത  manchester united news
മാഞ്ചസ്‌റ്റർ യൂണൈറ്റഡ്

മാഞ്ചസ്‌റ്റർ:ഓൾഡ് ട്രാഫോഡില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡ് അജയ്യരെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ടോട്ടനത്തെ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. മാഞ്ചസ്‌റ്ററിന്‍റെ മുന്‍ പരിശീലകന്‍ ഹോസെ മൗറിന്യോയുടെ നേതൃത്വത്തിലുള്ള ടോട്ടനത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഏറ്റ ആദ്യ പരാജയം കൂടിയാണ് ഇത്.

ഇരട്ട ഗോൾ നേടിയ മാർക്കസ് റാഷ്‌ഫോർഡാണ് യുണൈറ്റഡിന് ജയമൊരുക്കിയത്. മത്സരം തുടങ്ങി ആറാം മിനുട്ടിലും 49-ാം മിനുട്ടിലുമാണ് റാഷ്‌ഫോർഡ് ടോട്ടനത്തിന്‍റെ വല ചലിപ്പിച്ചത്. ഇതോടെ ടോട്ടനം പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്താം സ്ഥാനത്തുള്ള യൂണൈറ്റഡ് നാല് സ്ഥാനം മെച്ചപെടുത്തി ആറാം സ്ഥാനത്തെത്തി.

ലീഗില്‍ ഈ മാസം ഏഴിന് നടക്കുന്ന അടുത്ത മത്സരത്തില്‍ യുണൈറ്റഡ് നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റിയെ നേരിടും. ബേണ്‍ലിയാണ് അടുത്ത മത്സരത്തില്‍ ടോട്ടനത്തിന്‍റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ പോയന്‍റ് നിലയില്‍ ഒന്നാമതുള്ള ലിവർപൂൾ എവർട്ടനെ പരാജയപെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് എവർട്ടനെ തകർത്തത്. ലിവർപൂളിനായി ഡിവോക് ഒറിഗി, ഷെർദാൻ ഷാക്കിരി, സാദിയോ മാനേ, ജോർജിനിയോ വൈനാൾഡം എന്നിവർ ഗോൾ നേടി. 21-ാം മിനുട്ടില്‍ മൈക്കിൾ കെയിനും ആദ്യപകുതിയിലെ അധിക സമയത്ത് റിച്ചാർലിസണും ഗോൾ നേടി. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ എട്ട് പോയിന്‍റിന്‍റെ ലീഡ് നേടി. 15 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റാണ് ലിവർപൂളിന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെസ്‌റ്റർ സിറ്റിക്ക് 35-ഉം മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്‌റ്റർ സിറ്റിക്ക് 32 പോയിന്‍റുമാണ് ഉള്ളത്.

ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആസ്റ്റൺ വില്ലയെ ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി. ചെല്‍സിക്കായി ടാമ്മി എബ്രഹാം 24-ാം മിനുട്ടിലും മാസണ്‍ മൗണ്ട് 48-ാം മിനുട്ടിലും ഗോൾ നേടി. മഹ്മോദ് ഹസന്‍ 41-ാം മിനുട്ടില്‍ ആസ്റ്റൺ വില്ലക്കായി ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. 55-ാം മിനുട്ടില്‍ ജാമ്മി വാർഡിയും അധികസമയത്ത് ജയിംസ് മാഡിസണുമാണ് ഗോൾ നേടിയത്.

ABOUT THE AUTHOR

...view details