പോർട്ടോ അലെഗ്രെ: അർജന്‍റീന പരിശീലകൻ ലയണല്‍ സ്കലോണി വിചിത്രമായ ഒരു റെക്കോഡ് സ്വന്തമാക്കി. കോപ്പ അമേരിക്കയില്‍ ഖത്തറിനെതിരായ നിർണായക മത്സരത്തില്‍ നിയമം ലംഘിച്ച സ്കലോണിക്ക് നേരെ റഫറി മഞ്ഞക്കാർഡ് ഉയർത്തി. കോപ്പ അമേരിക്കയുടെ 103 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പരിശീലകൻ മഞ്ഞകാർഡ് നേടുന്നത്.
അർജന്‍റീന പരിശീലകൻ ലയണല്‍ സ്കലോണിക്ക് മഞ്ഞകാർഡ് - അർജന്‍റീന
കോപ്പ അമേരിക്കയുടെ 103 വർഷത്തെ ചരിത്രത്തില്‍ ഒരു പരിശീലകന് മഞ്ഞകാർഡ് കിട്ടുന്നത് ഇതാദ്യം
![അർജന്‍റീന പരിശീലകൻ ലയണല്‍ സ്കലോണിക്ക് മഞ്ഞകാർഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3650348-550-3650348-1561377337235.jpg)
കളിയുടെ രണ്ടാം പകുതിയിലാണ് സ്കലോണിക്ക് മഞ്ഞകാർഡ് ലഭിച്ചത്. കളത്തിലേക്ക് ഇറങ്ങി മാച്ച് ഒഫിഷ്യല്‍സിനോട് തട്ടികയറിയതിനാണ് അർജന്‍റീന പരിശീലകനെതിരെ നടപടിയെടുത്തത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരുന്നു. ലൗറ്റാറോ മാർട്ടിനെസും സെർജിയോ അഗ്യൂറോയുമാണ് ഗോളുകൾ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റ് നേടിയ അർജന്‍റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുള്ള കൊളംബിയയാണ് ഒന്നാം സ്ഥാനത്ത്. മറക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ വെനസ്വേലയാണ് അർജന്‍റീനയുടെ എതിരാളികൾ.