ജിദ്ദ: റയൽ മാഡ്രിഡ് സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോൾ ഫൈനലിൽ. ജിദ്ദയല്‍ നടന്ന സെമി ഫൈനലില്‍ വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപെടുത്തിയാണ് റയലിന്‍റെ ജയം.
15-ാം മിനിട്ടില്‍ ടോണി ക്രൂസാണ് റെയലിന്‍റെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിലെ 39-ാം മിനുട്ടില്‍ മുന്നേറ്റ താരം ഇസ്‌കോ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിലെ 65-ാം മിനുട്ടില്‍ മധ്യനിര താരം ലൂക്കാ മോഡ്രിച്ചിലൂടെയാണ് റയല്‍ മൂന്നാമത്തെ ഗോൾ നേടിയത്. രണ്ട് പ്രതിരോധ താരങ്ങളെയും ഗോളിയെയും മറികടന്ന് ബോൾ വലയിലെത്തി. അധികസമയത്ത് ഡാനി പരേജോയിലൂടെയാണ് വലന്‍സിയ ആശ്വാസ ഗോൾ കണ്ടെത്തിയത്. പെനാല്‍ട്ടിയിലൂടെയായിരുന്നു പരേജോയുടെ ഗോൾ.
അതേസമയം ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലില്‍ ബാഴ്‌സലോണ അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. വമ്പന്‍മാർ തമ്മിലുള്ള ആവേശപ്പോരിലെ ഫൈനലിസ്‌റ്റുകൾ ജനുവരി 12-ന് റയല്‍ മാഡ്രിഡിനെ നേരിടും. കഴിഞ്ഞ തവണത്തെ ലാലിഗയിലെ ചാമ്പ്യന്‍മാരാണ് ബാഴ്‌സലോണ. അതേസമയം കഴിഞ്ഞ തവണത്തെ ലാലിഗയിലെ റണ്ണറപ്പാണ് അത്‍ലറ്റിക്കോ മാഡ്രിഡ്.