കേരളം

kerala

ETV Bharat / sports

തകര്‍പ്പന്‍ ഗോളുമായി റോയ്‌ കൃഷ്‌ണ; ടേബിള്‍ ടോപ്പറായി എടികെ - roy krishna man of the match news

സീസണില്‍ 13-ാം ഗോളുമായി തിളങ്ങിയ ഫിജിയന്‍ ഫോര്‍വേഡ് റോയ്‌ കൃഷ്‌ണയുടെ കരുത്തിലാണ് ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എടികെ മോഹന്‍ബഗാന്‍റെ ജയം

റോയ്‌ കൃഷ്‌ണ കളിയിലെ താരം വാര്‍ത്ത  മുംബൈയെ മറികടന്ന് എടികെ വാര്‍ത്ത  roy krishna man of the match news  atk overtakes mumbai news
റോയ്‌ കൃഷ്‌ണ

By

Published : Feb 15, 2021, 12:17 AM IST

വാസ്‌കോ: റോയ്‌ കൃഷ്‌ണയുടെ തകര്‍പ്പന്‍ ഗോളില്‍ എടികെ മോഹന്‍ബഗാന് തുടച്ചര്‍ച്ചയായ നാലാം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിലും ജയം. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെയാണ് റോയ്‌ കൃഷ്‌ണ വല കുലുക്കിയത്. മധ്യനിരയില്‍ നിന്നും ഡേവിഡ് വില്യംസ് നീട്ടി നല്‍കിയ ലോങ്‌ പാസുമായി മുന്നേറി. ജംഷഡ്‌പൂരിന്‍റെ രണ്ട് പ്രതിരോധ താരങ്ങളെയും മലയാളി ഗോളി ടി പി രഹനേഷിനെയും കബളിപ്പിച്ച് ഫിജിയന്‍ ഫോര്‍വേഡ് പന്ത് വലയിലെത്തിച്ചു. സീസണിലെ 13-ാം ഗോള്‍ സ്വന്തമാക്കിയ റോയ്‌ കൃഷ്‌ണയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.

എടികെ മൂന്ന് തവണയും ജംഷഡ്‌പൂര്‍ ഒരു തവണയും ലക്ഷ്യത്തിലേക്ക് ഷോട്ടുകള്‍ പായിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായത് റോയ്‌ കൃഷ്‌ണക്ക് മാത്രമായിരുന്നു. കുറിക്കുകൊള്ളുന്ന പാസുകളുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. പോരാട്ട വീര്യത്തിന് ഒട്ടും കുറവില്ലാതിരുന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് വീതം ലഭിച്ചു. എടികെക്ക് ഏഴ്‌ കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചപ്പോള്‍ ജംഷഡ്‌പൂര്‍ ഒരു കോര്‍ണര്‍ കിക്ക് കൊണ്ട് തൃപ്‌തിപ്പെട്ടു. വല കാത്ത അരിന്ദം ഭട്ടാചാര്യയുടെ സേവുകളാണ് സമനില കുരുക്കില്‍ നിന്നും എടികെയെ രക്ഷപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ ജംഷഡ്‌പൂരിന്‍റെ ഗോളെന്നുറച്ച അവസരം ഭട്ടാചാര്യയുടെ സേവിലൂടെയാണ് എടികെ പ്രതിരോധിച്ചത്.

ജയത്തോടെ മുംബൈ സിറ്റി എഫ്‌സിയെ മറികടന്ന് എടികെ ഐഎസ്‌എല്‍ പോയിന്‍റ് പട്ടികയില്‍ ടേബിള്‍ ടോപ്പറായി. മുംബൈയേക്കാള്‍ രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് എടികെക്കുള്ളത്. ലീഗ് തലത്തില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാല്‍ എടികെ ടേബിള്‍ ടോപ്പറായി ഫിനിഷ്‌ ചെയ്യാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ തവണ ഐഎസ്‌എല്‍ കിരീടം സ്വന്തമാക്കിയ പരിശീലകന്‍ അന്‍റോണിയോ ഹെബാസ് എടികെയുടെ പാളയത്തില്‍ തുടരുമ്പോള്‍ ഇത്തവണ പ്ലേ ഓഫ്‌ പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പ്.

ഈ മാസം 19നാണ് എടികെയുടെ അടുത്ത മത്സരം. ഐഎസ്‌എല്ലിലെ കൊല്‍ക്കത്ത ഡര്‍ബിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. രാത്രി 7.30 മുതല്‍ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. പരാജയത്തോടെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ മങ്ങിയ ജംഷഡ്‌പൂര്‍ എഫ്‌സി ഈ മാസം 20ന് നടക്കുന്ന അടുത്ത ഐഎസ്‌എല്ലില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.

എടികെയെ നേരിട്ടതിന് സമാന പ്രതിസന്ധികളാകും മുംബൈക്കെതിരെയും ജംഷഡ്‌പൂര്‍ പരിശീലകന്‍ കോയലിനെ കാത്തിരിക്കുന്നത്. തിലക് മൈതാനത്ത് രാത്രി 7.30ന് ആരംഭിക്കുന്ന ശനിയാഴ്‌ച പോരാട്ടത്തില്‍ ജയിച്ചാലെ പ്ലേ ഓഫ്‌ പ്രതീക്ഷ ജംഷഡ്‌പൂരിന് സജീവമായി നിലനിര്‍ത്താനാകൂ. ലീഗില്‍ രണ്ട് മത്സരങ്ങളാണ് ജംഷഡ്‌പൂരിന് ബാക്കിയുള്ളത്. ഇതു രണ്ടും കോയലിന്‍റെ ശിഷ്യന്‍മാര്‍ക്ക് ജീവന്‍ മരണ പോരാട്ടങ്ങളാകും.

ABOUT THE AUTHOR

...view details