കേരളം

kerala

ETV Bharat / sports

കാല്‍പന്തിന്‍റെ ലോകം കാത്തിരിക്കുന്നു; എറിക്‌സണ്‍ തിരിച്ചുവരും - inter and eriksen news

ക്ലബ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കിയ ഇന്‍റര്‍മിലാന്‍റെ ഭാഗമായിരുന്നു ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. പരിശീലകന്‍ അന്‍റോണിയോ കോന്‍റെക്ക് വേണ്ടി അവസാന മത്സരത്തില്‍ ഇന്‍ററിനായി എറിക്‌സണ്‍ ഗോളും സ്വന്തമാക്കി

എറിക്‌സണും ഫുട്‌ബോളും വാര്‍ത്ത  എറിക്‌സണും ഇന്‍ററും വാര്‍ത്ത  inter and eriksen news  eriksen and football news
എറിക്‌സണ്‍

By

Published : Jun 13, 2021, 6:38 PM IST

കോപ്പൻഹേഗന്‍: യൂറോ കപ്പില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഫിന്‍ലന്‍ഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും കളിയിലെ താരം മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണാണ്. ലോകം മുഴുവന്‍ കാല്‍പന്തിന്‍റെ ലോകത്തേക്ക് ചുരുങ്ങുമ്പോഴെന്ന വാക്കുകള്‍ അറ്റാക്കിങ് മിഡ്‌ഫീല്‍ഡറിലൂടെ ഒരിക്കല്‍ കൂടി യാഥാര്‍ഥ്യമായി. എറിക്‌സണ് വേണ്ടി ലോകം മുഴുവന്‍ പ്രാര്‍ഥിച്ചു. ഇങ്ങ് കേരളത്തില്‍ പോലും ആയാള്‍ക്കായി സ്റ്റാറ്റസുകള്‍ തീര്‍ത്തു ഫുട്‌ബോള്‍ ആരാധകര്‍.

പാർക്കൻ സ്റ്റേഡിയത്തിലെ വലത് കോര്‍ണറലെ സൈഡ് ലൈനോട് ചേര്‍ന്ന് എറിക്‌സണ്‍ കുഴഞ്ഞ് വീണപ്പോള്‍ ആദ്യം ക്യാമറ കണ്ണുകള്‍ പോലും ശ്രദ്ധിച്ചില്ല. എന്നാല്‍ നിമിഷങ്ങള്‍ കഴിയുമ്പോഴേക്കും ചിത്രം മാറി. അപകടം മണത്ത ഡിഫന്‍സീസ് മിഡ്‌ഫീല്‍ഡര്‍ തോമസ് ഡലാനി മധ്യനിരയില്‍ നിന്നും ഓടിയെത്തി. വൈദ്യ സഹായം ആവശ്യപ്പെട്ടു. സഹ താരങ്ങളും എതിര്‍ ടീം അംഗങ്ങള്‍ക്കും ചുറ്റും കൂടി. സഹതാരങ്ങള്‍ ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് അത് മെഡിക്കല്‍ ടീം ഏറ്റെടുത്തു. ഫിന്‍ലന്‍ഡിന്‍റെ മെഡിക്കല്‍ സംഘമാണ് ആദ്യം എത്തിയത്. കുഴഞ്ഞ് വീണ എറിക്‌സണ്‍ അപ്പോള്‍ നിശ്ചലനായി കിടക്കുകയായിരുന്നു. പിന്നാലെ മാച്ച് ഒഫീഷ്യല്‍ ആവശ്യപ്പെട്ടത് പ്രകാരം സ്‌ട്രക്‌ചര്‍ ഗ്രൗണ്ടിലേക്ക് എത്തി. എറിക്‌സണെ സ്‌ട്രക്‌ചറില്‍ കളിക്കളത്തിന് പുറത്തെത്തിച്ചു. അവിടെ നിന്നും ആശുപത്രിയിലേക്കും.

പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ ആശങ്കാകുലരായ ഗാലറിയിലെ ആരാധകര്‍ പിന്നാലെ എറിക്‌സണ് വേണ്ടി പ്രാര്‍ഥിക്കാനും വിതുമ്പാനം തുടങ്ങി. മഹാമാരിയുടെ ലോകത്ത് നിന്നും കാല്‍പന്തിന്‍റെ ആവേശക്കാഴ്‌ചകള്‍ക്കായി എത്തിയവര്‍ പരിഭ്രാന്തരായി. അവര്‍ എറിക്‌സണ് വേണ്ടി പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു. മിനിട്ടുകള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് മനസിലായതോടെയാണ് മത്സരം പുനരാരംഭിച്ചത്. സമയോചിതമായി ഇടപെട്ട സഹതാരങ്ങളും മാച്ച് റഫറി ആന്‍റണി ടെയ്‌ലറും മെഡിക്കല്‍ ടീമും എറിക്‌സണിന്‍റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയാണ് അയാള്‍ വീണ്ടും പന്ത് തട്ടുന്നത് കാണാന്‍.

2010 മുതല്‍ ഡന്‍മാര്‍ക്കിന് വേണ്ടി ദേശീയ കുപ്പായത്തില്‍ കളിക്കുന്ന എറിക്‌സണ്‍ ഇതേവരെ 109 മത്സരങ്ങളില്‍ നിന്നും 36 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഡെൻമാർക്കിനെ പ്രീ ക്വാർട്ടർ വരെ എത്തുന്നതില്‍ എറിക്സണ് ചെറുതല്ലാത്ത പങ്കുണ്ട്.

ക്ലബ് ഫുട്‌ബോളിലും നേട്ടം

2010ല്‍ തന്നെ എറിക്‌സണ്‍ ക്ലബ് ഫുട്‌ബോള്‍ കരിയറും ആരംഭിച്ചു. ആയാക്‌സില്‍ തുടങ്ങിയ ഡെന്‍മാര്‍ക്കിന്‍റെ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടോട്ടന്‍ഹാമിലെത്തി. തുടര്‍ന്ന് ഏഴ്‌ വര്‍ഷത്തോളം ടോട്ടന്‍ഹാമിന്‍റെ കുപ്പായത്തില്‍ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ ബൂട്ടുകെട്ടിയെങ്കിലും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല. കഴിഞ്ഞ വര്‍ഷം ടോട്ടന്‍ഹാമില്‍ നിന്നും ഇന്‍റര്‍മിലാനിലെത്തിയ എറിക്‌സണ്‍ ഇറ്റാലിയന്‍ സീരി എ കിരീടം രണ്ട് പതിറ്റാണ്ടിന് ശേഷം ക്ലബിന്‍റെ ഷെല്‍ഫില്‍ എത്തിക്കുന്നതില്‍ പങ്കാളിയായി. സീരി എയിലെ കഴിഞ്ഞ സീസണില്‍ 26 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ എറിക്‌സണ്‍ മൂന്ന് ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളിലും ഇറ്റാലിയന്‍ കപ്പില്‍ നാല് തവണയും ബൂട്ടുകെട്ടിയ എറിക്‌സണ്‍ ഒരു തവണ ഇറ്റാലിയന്‍ കപ്പില്‍ ഗോളടിച്ചു.

2010 മുതലാണ് എറിക്സൺ ഡെൻമാർക്കിനായി ബൂട്ട് കെട്ടി തുടങ്ങുന്നത്.109 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളാണ് അടിച്ചുകുട്ടിയത്. ക്ലബ് മത്സരങ്ങളിലെ ഗോളുകളുടെ എണ്ണം ഇതിലും കൂടുതലാണ്.ടോട്ടൺ ഹാമിനു വേണ്ടിയാണ് എറിക്സൺ ഏറ്റവും കുടുതൽ ഗോളുകൾ നേടിട്ടുള്ളത്.

ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍ എറിക്‌സണ്

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീഴുമ്പോള്‍ യൂറോപ്പിന്‍റെ വേറൊരു ഭാഗത്ത് മറ്റൊരു പോരാട്ടത്തിന് അരങ്ങോരുങ്ങുകയായിരുന്നു. ഫിഫയുടെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയവും കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യയും തമ്മിലുള്ള മത്സരത്തിന്. മത്സരം ആരംഭിച്ച് പത്താം മിനിട്ടില്‍ ബെല്‍ജിയത്തിന് വേണ്ടി ലുക്കാക്കു ഗോളടിച്ചു. തന്‍റെ ഗോള്‍ ലുക്കാക്കു ക്രിസ്റ്റ്യന്‍ എറിക്‌സണ് സമര്‍പ്പിച്ചു. ഇന്‍റര്‍ മിലാനിലെ സഹതാരം കൂടിയായ എറിക്‌സണ്‍ എത്രയും വേഗം തിരിച്ചുവരട്ടെയെന്ന് ലുക്കാക്കു ആശംസിച്ചു. അങ്ങ് ഡെന്‍മാര്‍ക്കില്‍ നിന്നും റഷ്യലിലെ സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍നാമ്പുകള്‍ പോലും അപ്പോള്‍ എറിക്‌സണ് വേണ്ടി പ്രാര്‍ഥിച്ചു. ലുക്കാക്കു രണ്ട് ഗോളുകള്‍ അടിച്ച് കൂട്ടിയ മത്സരത്തില്‍ ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ പരാജയപ്പടുത്തി.

ABOUT THE AUTHOR

...view details