കേരളം

kerala

ETV Bharat / sports

ലോകം കാത്തിരിക്കുന്നു.. യൂറോയിലെ ക്വാർട്ടർ പോരാട്ടങ്ങൾക്കായി.. - യൂറോ കപ്പ് ക്വാർട്ടർ മത്സരങ്ങൾ

യൂറോ കപ്പില്‍ ഇനി ക്വാർട്ടർ പോരാട്ടങ്ങൾ. കപ്പടിക്കാൻ ഇംഗ്ലണ്ടും ഇറ്റലിയും സ്‌പെയിനും ബെല്‍ജിയവും അട്ടിമറിക്കാൻ യുക്രൈനും സ്വിറ്റ്‌സർലണ്ടും ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും. ആവേശമത്സരങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്.

യൂറോയില്‍ ഇന്ന് വാര്‍ത്ത  വിംബ്ലി ഫൈനല്‍ വാര്‍ത്ത  ഇറ്റലിക്ക് കപ്പ് വാര്‍ത്ത  euro today news  wembley final news  italy cup news
യൂറോ

By

Published : Jun 30, 2021, 10:30 PM IST

Updated : Jul 1, 2021, 3:06 PM IST

പരാജിതക്കുതിപ്പ് തുടരുന്ന ഇറ്റലി, ലോക ഒന്നാം നമ്പറായ ബെല്‍ജിയം, ഗോളടിച്ച് വല നിറച്ച സ്‌പെയിന്‍, ബെര്‍ലിന്‍ മതില്‍ പൊളിച്ച ഇംഗ്ലണ്ട്, ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ്, തളരാതെ പോരാടുന്ന യുക്രെയിനും ഡെന്‍മാര്‍ക്കും.

ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യൂറോ ഒരുങ്ങി. കരുത്തര്‍ പലരും മുട്ടുമടക്കിയപ്പോള്‍ അപ്രതീക്ഷിതമായി ചിലര്‍ പ്രതീക്ഷകള്‍ സജീവമാക്കി. പ്രവചനങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങാവുന്നതാണ് യൂറോയിലെ ക്വാര്‍ട്ടര്‍ ലൈനപ്പ്.

സ്‌പാനിഷ് കരുത്ത്

ഇത്തവണ കപ്പടിക്കാന്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കപ്പെടുന്നത് മൂന്ന് ടീമുകള്‍ക്കാണ്. സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി. ഫേവറേറ്റുകള്‍ അല്ലാതിരുന്ന സ്‌പെയിന്‍ ആദ്യം ഒന്നു പതറിയെങ്കിലും അവസാന മത്സരങ്ങളില്‍ ഗോളടിച്ച് വല നിറച്ചാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ മാത്രമായിരുന്നു സമ്പാദ്യം.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അഞ്ച് ഗോളടിച്ച സ്‌പെയിൻ ഈ ടൂർണമെന്‍റിലെ ഫേവറിറ്റുകളായി കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പ് നാല് തവണ സ്വന്തമാക്കുന്ന നേട്ടമാണ് ഇത്തവണ സ്‌പാനിഷ് ടീമിനെ കാത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ സ്പെയിനിന്‍റെ എതിരാളികള്‍.

ഐതിഹാസികം ഈ മുന്നേറ്റം

യൂറോയില്‍ പരാജയമറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് അസൂറിപ്പട. 31 മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയമറിയാതെ മുന്നോട്ട് പോവുകയാണ് റോബര്‍ട്ടോ മാന്‍സിനിയുടെ ശിഷ്യന്‍മാര്‍. നാല് പതിറ്റാണ്ടിന് ശേഷം യൂറോയില്‍ കിരീടമുയര്‍ത്താനുള്ള അവസരമാണ് അസൂറിപ്പടക്ക് വന്നിരിക്കുന്നത്.

1968ല്‍ കപ്പുയര്‍ത്തിയ ശേഷം 2000ത്തിലും 2012ലും കലാശപ്പോരിന് യോഗ്യത നേടിയെങ്കിലും കപ്പ് നഷ്‌ടമായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തവണ പോലും പരാജയമറിയാത്ത ഇറ്റലി എക്‌സ്ട്രാ ടൈം ത്രില്ലറിലൂടെയാണ് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. പ്രീ ക്വാര്‍ട്ടറിലെ അധിക സമയത്ത് ഓസ്‌ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വീഴ്‌ത്തിയത്.

ALSO READ:യൂറോ കപ്പ്: ചരിത്രം തീര്‍ക്കാനും, ആവര്‍ത്തിക്കാനും എട്ട് സംഘങ്ങള്‍, ക്വാർട്ടറിന് നാളെ തുടക്കം

ടീം വര്‍ക്കിലൂടെയാണ് വമ്പന്‍ ജയങ്ങള്‍ ഓരോന്നും അവര്‍ കണ്ടെത്തുന്നത്. ക്വാർട്ടറില്‍ എതിരാളികൾ ബെല്‍ജിയം. അതിനാല്‍ ഈ യൂറോയിലെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നാകും ഇറ്റലി -ബെല്‍ജിയം പോരാട്ടം.

ഒന്നാം നമ്പര്‍ കുതിപ്പ്

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പറായ ബെല്‍ജിയമാണ് അസൂറിപ്പടയുടെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. മുന്നേറ്റ നിരയില്‍ റൊമേലു ലുക്കാക്കുവിനൊപ്പം ഈഡന്‍ ഹസാര്‍ഡ് ഫോമിലേക്ക് ഉയരാത്തത് ബെല്‍ജിയന്‍ നിരയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഹസാര്‍ഡ് സഹോദരന്‍മാരില്‍ വലിയ പ്രതീക്ഷയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന റെഡ് ഡെവിള്‍സ് ബാക്കിവെക്കുന്നത്. ആദ്യമായി ലോകത്തെ പ്രമുഖ ഫുട്‌ബോൾ കിരീടം സ്വന്തമാക്കാനുള്ള സുവർണ അവസരമാണ് ബെല്‍ജിയത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. 1980ല്‍ യൂറോയുടെ ഫൈനലില്‍ എത്തിയതാണ് റെഡ് ഡെവിള്‍സിന്‍റെ ഏറ്റവും മികച്ച നേട്ടം.

ഇംഗ്ലണ്ടിന് കിരീടം വേണം

സ്വന്തം മണ്ണില്‍ നടക്കുന്ന പോരാട്ടത്തില്‍ ജയിച്ച് യൂറോ കപ്പ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരാണ് ഇംഗ്ലണ്ടിന് ഇത്തവണ കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലിയിലാണ് ഇത്തവണ യൂറോയുടെ ഫൈനല്‍ പോരാട്ടം.

ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്വന്തം മണ്ണില്‍ യൂറോ കപ്പ് ഉയര്‍ത്താനുള്ള അവസരം ലഭിച്ചിട്ടുള്ളൂ. 1964ല്‍ സ്‌പെയിനും 1968ല്‍ ഇറ്റലിയും 1984ല്‍ സ്‌പെയിനും. ഇത്തവണ വെംബ്ലിയില്‍ ഫൈനല്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ട് കളത്തിലാണോ കാഴ്‌ചക്കാരുടെ റോളിലാണോ എന്നാണ് ഇനി അറിയാനുള്ളത്.

ജൂലൈ 12ന് നടക്കുന്ന ഫൈനല്‍ ഉറപ്പാക്കണമെങ്കില്‍ ഹാരി കെയ്‌നും കൂട്ടര്‍ക്കും യുക്രെയിനെതിരായ ക്വാര്‍ട്ടര്‍ കടക്കേണ്ടതുണ്ട്. ജര്‍മനിയെ ആദ്യ പകുതിയില്‍ തന്ത്രങ്ങള്‍ കൊണ്ടും രണ്ടാം പകുതിയില്‍ ആക്രമിച്ചും നേരിട്ട് വിജയം നേടി പക്വത കാണിച്ച ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍ പോരാട്ടം വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല.

Also Read: 24 മണിക്കൂറും മെസിയും; പ്രതീക്ഷയോടെ ബാഴ്‌സ

വെറുതെ വന്നവരല്ല സ്വിറ്റ്‌സർലണ്ട്

ക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ വെള്ളം കുടിപ്പിച്ച് അവസാന നിമിഷം ജയം തട്ടിപ്പറിച്ച ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് അവരുടെ എതിരാളികള്‍. ചരിത്രത്തില്‍ ഇതേവരെ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ സ്വിസ് പടയ്ക്ക് സാധിച്ചിട്ടില്ല.

ഫ്രഞ്ച് പടയ്‌ക്കെതിരെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ സ്‌ട്രാറ്റജി പുറത്തെടുത്ത ടീമിന് ഇത്തവണ കപ്പുയര്‍ത്താനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

കിരീടത്തില്‍ ചെക്ക് വെച്ച് ചെക്ക് റിപ്പബ്ലിക്

ടൂർണമെന്‍റില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ചെക്ക് റിപ്പബ്ലിക് ഇത്തവണ ശരിക്കും കറുത്ത കുതിരകളാണ്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വമ്പന്‍ കുതിപ്പോടെ എത്തിയ ഓറഞ്ച് പടയെ കണ്ണീര് കുടിപ്പിച്ച ടീമാണ് ചെക്ക് റിപ്പബ്ലിക്ക്. ബുഡാപെസ്റ്റില്‍ ഓറഞ്ച് പടയുടെ സ്വപ്നങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ ബൊഹീമിയന്‍ കരുത്ത് വര്‍ധിക്കുകയായിരുന്നു.

പാട്രിക് ഷിക്കാണ് ചെക്കിന്‍റെ മുന്നേറ്റത്തിന് മൂര്‍ച്ച കൂട്ടുന്നത്. യൂറോയില്‍ ഇതേവരെ നാല് ഗോളുകളാണ് ഷിക്കിന്‍റെ ബൂട്ടില്‍ നിന്നും പിറന്നത്. പത്ത് പേരായി ചുരുങ്ങിയ ഹോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെക്ക് പരാജയപ്പെടുത്തിയത്.

Also Read: വീരൻമാർ മരിച്ചു വീണു: യൂറോയിലെ മരണ ഗ്രൂപ്പിന് 'പൊങ്കാല'യിട്ട് ട്രോളൻമാർ

ലോകം പ്രാർഥിക്കുന്നു ഡെൻമാർക്കിനായി

ലോകത്തിന്‍റെ മുഴവന്‍ പ്രാര്‍ഥനയും ക്രിസ്റ്റ്യന്‍ എറിക്‌സണിലൂടെ സ്വന്തമാക്കിയാണ് ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് എത്തുന്നത്. കോപ്പന്‍ഹേഗനിലെ പുല്‍മൈതാനത്ത് എറിക്‌സണ്‍ കുഴഞ്ഞുവീണപ്പോള്‍ നഷ്‌ടമായെന്ന് കരുതിയ പ്രതീക്ഷകള്‍ക്കെല്ലാം വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. വെയില്‍സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡെന്‍മാര്‍ക്കിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം.

ഷെവ്‌ചെങ്കോയുടെ യുക്രൈൻ

ചെക്ക് റിപ്പബ്ലിക്കിനെ പോലെ ആദ്യം മുതല്‍ ജയിച്ചു വന്ന ടീമല്ല യുക്രൈൻ. പക്ഷേ അവസാന മത്സരങ്ങളില്‍ തികച്ചും അപ്രതീക്ഷിത മുന്നേറ്റമാണ് ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രൈൻ നടത്തിയത്. പ്രീക്വാർട്ടറില്‍ വൻ പ്രതീക്ഷയുണർത്തിയ സ്വീഡന്‍റെ പാളയത്തില്‍ 'ആറ്റംബോംബ്' വര്‍ഷിച്ചാണ് യുക്രൈൻ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കിയത്.

പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ പകരക്കാരനായി എത്തിയ ആറ്റം ഡോബിക്കാണ് അവസാന നിമിഷം യുക്രൈയിനായി വല കുലുക്കിയത്.

വരാനിരിക്കുന്നത് വെടിക്കെട്ട്

ആക്രമണവും പ്രതിരോധവും ഒരു പോലെ കണ്ട മത്സരങ്ങൾ. വമ്പൻമാർ ആദ്യ റൗണ്ടുകളില്‍ മരിച്ചു വീണ മത്സരങ്ങൾ. അവസാന എട്ടിലെ പോരാട്ടങ്ങള്‍ക്ക് മുമ്പുള്ള നിശബ്‌ദത മാത്രമാണിത്. യൂറോകപ്പില്‍ വരാനിരിക്കുന്നത് ഉറക്കമില്ലാത്ത രാവുകളാണ്.

വെള്ളിയാഴ്‌ച രാത്രി 9.30ന് ആദ്യ മത്സരം. ശനിയാഴ്‌ച രാവിലെ 12.30 (പുലർച്ചെ) രണ്ടാം മത്സരം). ശനിയാഴ്‌ച രാത്രി 9.30നും ഞായറാഴ്‌ച പുലർച്ചെ 12.30ന് അവസാന ക്വാർട്ടർ മത്സരവും നടക്കും. എല്ലാ മത്സരങ്ങളും സോണി ടെന്നിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായി സോണി ലൈവിലും തത്സമയം കാണാം.

Last Updated : Jul 1, 2021, 3:06 PM IST

ABOUT THE AUTHOR

...view details