കേരളം

kerala

ETV Bharat / sports

ബെല്‍ജിയത്തെ തകര്‍ത്തു; അസൂറിപ്പട സെമിയില്‍ - ബെല്‍ജിയം

വിജയത്തോടെ തുടര്‍ച്ചയായ 32 മത്സരങ്ങള്‍ മാന്‍ചീനിയുടെ സംഘം പരാജയമറിയാതെ പൂര്‍ത്തിയാക്കി.

euro 2020  italy vs belgium  italy vs belgium  belgium  italy  ബെല്‍ജിയം  ഇറ്റലി
ബെല്‍ജിയത്തെ തകര്‍ത്തു; അസൂറിപ്പട സെമിയില്‍

By

Published : Jul 3, 2021, 8:10 AM IST

മ്യൂണിക്ക്: യൂറോ കപ്പില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ കീഴടക്കി ഇറ്റലി സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അസൂറിപ്പട ബെല്‍ജിയത്തെ വീഴ്ത്തിയത്. വിജയത്തോടെ തുടര്‍ച്ചയായ 32 മത്സരങ്ങള്‍ മാന്‍ചീനിയുടെ സംഘം പരാജയമറിയാതെ പൂര്‍ത്തിയാക്കി. അതേസമയം മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.

31ാം മിനുട്ടില്‍ നിക്കോളോ ബാരെല്ല

ഇരു സംഘവും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ 13ാം മിനുട്ടില്‍ ബൊനൂച്ചിയിലിലൂടെ ഇറ്റലി ഗോള്‍ വല കുലുക്കിയെങ്കിലും വാറിലൂടെ റഫറി ഓഫ്‌സൈഡ് വിളിച്ചു. തുടര്‍ന്ന് 31ാം മിനുട്ടില്‍ നിക്കോളോ ബാരെല്ലയാണ് ആദ്യം ലക്ഷ്യം കണ്ടത്. ബെല്‍ജിയം താരം വെര്‍ട്ടോഗന്‍റെ മിസ് പാസാണ് ഗോളില്‍ കലാശിച്ചത്.

also read: യൂറോ കപ്പ്: സ്വിസ് പടയെ തകർത്ത് സ്പെയ്ൻ സെമി ഫൈനലിൽ

സിറൊ ഇമ്മൊബീല്‍ ബെല്‍ജിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ വെര്‍ട്ടോഗന്‍റെ മിസ് പാസില്‍ പന്ത് മാര്‍കോ വൊറാറ്റിയിലേക്ക്. തുടര്‍ന്ന് പന്ത് ലഭിച്ച ബരേല്ല രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ തിബോ ക്വോര്‍ട്ടുവായെ കീഴടക്കി.

മഴവില്ലഴകില്‍ ഇൻസിഗ്‌നെ

ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കിനിൽക്കെയാണ് ഇൻസിഗ്‌നെ(44ാം മിനുട്ട്)യിലൂടെ ഇറ്റലി ലീഡ് വർധിപ്പിച്ചത്. മധ്യവരയില്‍ നിന്നും പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഇൻസിഗ്‌നെ ബോക്‌സിന് പുറത്ത് നിന്നും വലങ്കാലിനാല്‍ തൊടുത്ത ഷോട്ട് മഴവില്ലുകണക്കെ വലയില്‍ പതിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്.!

ബെല്‍ജിയത്തിന്‍റെ ഏക ഗോള്‍

ആദ്യ പകുതിയുടെ അധിക സമയത്താണ് (47ാം മിനുട്ട്) ബെല്‍ജിയത്തിന്‍റെ പട്ടികയിലെ ഏക ഗോള്‍ പിറന്നത്. ബെല്‍ജിയത്തിന്‍റെ മുന്നേറ്റതാരം ജെറമി ഡോകുവിനെ ഇറ്റാലിയന്‍ ബോക്‌സില്‍ ഡി ലൊറന്‍സൊ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ഗോളിന് വഴിയൊരുക്കിയത്. കിക്കെടുത്ത ലുകാകു പന്ത് അനായാസം വലയിലെത്തിച്ചു.

രണ്ടാം പകുതിയുടെ 61ാം മിനുട്ടില്‍ സമനില നേടാനുള്ള സുവര്‍ണാവസം ലുകാകു പാഴാക്കിയത് മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചു. ഓപ്പണ്‍ പോസ്റ്റിലേക്കുള്ള താരത്തിന്‍റെ ദുര്‍ബലമായ ടച്ച് സ്പിനാസോളയുടെ കാലില്‍ തട്ടി പുറത്തേക്ക് പോകുകയായിരുന്നു.

ABOUT THE AUTHOR

...view details