മാഡ്രിഡ്: നികുതി തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് അതിലറ്റിക്കോ മാഡ്രിഡിന്‍റെ മുന്നേറ്റ താരം ഡീഗോ കോസ്റ്റ. കുറ്റസമ്മതം നടത്തിയ കോസ്റ്റക്ക് ആറ് മാസം തടവ് ശിക്ഷയും 543,208 യൂറോ പിഴയും സ്‌പാനിഷ് കോടതി വിധിച്ചു. 4.65 കോടി രൂപയോളം വരും ഈ തുക. 2014-ല്‍ ചെല്‍സിയില്‍ നിന്നുള്ള ട്രാന്‍സ്‌ഫറുമായി ബന്ധപ്പെട്ട് ഒരു മില്യണ്‍ യുറോയോളം വരുന്ന തുകയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കോസ്റ്റ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്.
നികുതിവെട്ടിപ്പ് കേസില്‍ കുടുങ്ങി ഡീഗോ കോസ്റ്റ: 4.65 കോടി പിഴയിട്ട് കോടതി - നികുതി തട്ടിപ്പ് വാർത്ത
പിഴ കൂടാതെ ആറ് മാസത്തെ തടവ് ശിക്ഷയും സ്‌പാനിഷ് കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ജയില്‍ വാസത്തിന് പകരം നിലവില്‍ കോസ്റ്റ പിഴയടച്ചാല്‍ മതിയാകും
![നികുതിവെട്ടിപ്പ് കേസില്‍ കുടുങ്ങി ഡീഗോ കോസ്റ്റ: 4.65 കോടി പിഴയിട്ട് കോടതി atletico madrid news diego costa news fined news tax fraud news ഡിയാഗോ കോസ്റ്റ വാർത്ത പിഴയിട്ടു വാർത്ത നികുതി തട്ടിപ്പ് വാർത്ത അത്‌ലറ്റിക്കോ മാഡ്രിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7486481-646-7486481-1591345141301.jpg)
സ്‌പെയിനിലെ നിയമപ്രകാരം കോസ്റ്റക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ആദ്യത്തെ നിയമലംഘനത്തിന് രണ്ട് വർഷം വരെ തടവ് ശിക്ഷ വിധിച്ചാല്‍ അത് അനുഭവിക്കേണ്ടതില്ല. പകരം നിശ്ചത തുക കൂടി പിഴയായി ഒടുക്കിയാല്‍ മതി. നേരത്തെ സമാന കുറ്റത്തിന് സൂപ്പർ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങൾക്ക് കോടതി കയറേണ്ടി വന്നിരുന്നു.
അതേസമയം കൊവിഡ് 19 ഭീതിയെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി നിർത്തിവെച്ച സ്‌പാനിഷ് ലാലിഗ ജൂണ്‍ 11-ന് പുനരാരംഭിക്കും. സില്‍വിയയും റിയല്‍ ബെറ്റിസും തമ്മിലാണ് ലീഗിലെ ആദ്യ മത്സരം. നിലവില്‍ ഏഴ് ദിവസത്തേക്കുള്ള ഫിക്‌സചറാണ് ലീഗ് അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്.