ലണ്ടന്‍: തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡിനെ പുറത്താക്കി ചെല്‍സി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നീലപ്പടയുടെ മോശം പ്രകടനമാണ് ലമ്പാര്‍ഡിന് തിരിച്ചടിയായത്. 19 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും അഞ്ച് സമനിലയും മാത്രമുള്ള ചെല്‍സി പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
തോറ്റ് മതിയായി: ലമ്പാർഡ് പുറത്ത്, ചെല്‍സിയെ ജയിപ്പിക്കാൻ തോമസ് ടുഷല്‍ വരും
സീസണിലെ തുടര്‍ പരാജയങ്ങളും മോശം പ്രകടനവുമാണ് പരിശീലകനും മുന്‍ ചെല്‍സി താരവും കൂടിയായ ഫ്രാങ്ക് ലമ്പാര്‍ഡിന് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത്.
ഈ സാഹചര്യത്തിലാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ കളി പഠിപ്പിക്കാന്‍ മുൻ പിഎസ്‌ജി പരിശീലകൻ തോമസ് ടുഷനിലെ നിയമിക്കാൻ ചെല്‍സി തീരുമാനിച്ചത്. കഴിഞ്ഞ സീസണിലാണ് ലമ്പാര്‍ഡ് ചെല്‍സിയുടെ പരിശീലകനായി സ്ഥാനമേറ്റത്. നീലപ്പടയുടെ പരിശീലകനായി ചുമതലയേറ്റ് 18 മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ലമ്പാര്‍ഡിന്‍റെ മടക്കം. മുന്‍ ചെല്‍സി താരം കൂടിയായ ലമ്പാര്‍ഡ് പരിശീലക വേഷത്തില്‍ ആദ്യ പരീക്ഷണമായിരുന്നു. നേരത്തെ 2022 വരെ നാല് മില്യണ്‍ പൗണ്ടിനാണ് ലമ്പാര്‍ഡുമായി ചെല്‍സി കരാറുണ്ടാക്കിയത്. പരിശീലകനായി ചുമതലയേറ്റ കഴിഞ്ഞ സീസണില്‍ ലമ്പാര്‍ഡ് നടത്തിയ മുന്നേറ്റം വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എഫ്‌എ കപ്പിന്‍റെ ഫൈനലില്‍ എത്തിയ ചെല്‍സി പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.
എന്നാല്‍ ഈ സീസണില്‍ എല്ലായിടത്തും ലമ്പാര്‍ഡിന് പിഴക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും താളം കണ്ടെത്താന്‍ സാധിക്കാത്ത ടീം എഫ്‌എ കപ്പിന്‍റെ അഞ്ചാം റൗണ്ടില്‍ പ്രവേശിച്ചത് മാത്രമാണ് ഏക ആശ്വാസം. അതേസമയം, അടുത്തിടെയാണ് പിഎസ്‌ജി ടുഷലിനെ പുറത്താക്കി മൗറിന്യോ പൊച്ചെറ്റീനോയെ പരിശീലകനായി നിയമിച്ചത്.