ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയിലെ വമ്പന്‍മാരായ ബാഴ്‌സലോണക്ക് പ്രതിരോധ കുരുക്ക്. അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെ ലീഗില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ സ്‌പാനിഷ് പ്രതിരോധ താരം ജെറാര്‍ഡ് പിക്വെക്ക് പരിക്കേറ്റു. താരത്തിന് പരിക്കേറ്റത് ബാഴ്‌സയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തും.
അത്‌ലെറ്റിക്കോയുടെ താരം എയിഞ്ചല്‍ കൊറിയുമായുള്ള കൂട്ടിയിടിയെ തുടര്‍ന്ന് കാല്‍മുട്ടിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് 62ാം മിനിട്ടില്‍ താരം കളം വിട്ടിരുന്നു. സെര്‍ജിനോ ഡെസ്റ്റാണ് പിക്വെക്ക് പകരം കളത്തിലിറങ്ങിയത്. മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
കൂടുതല്‍ വായനക്ക്: സൂപ്പര്‍ പോരാട്ടത്തില്‍ ബാഴ്‌സയെ വീഴ്‌ത്തി അത്‌ലറ്റിക്കോ
അതേസമയം പരിക്കിനെ കുറിച്ച് പ്രതികരിക്കാന്‍ ബാഴ്‌സലോണ അധികൃതര്‍ തയ്യാറായിട്ടില്ല. പിക്വെയെ കൂടുതല്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷമെ ബാഴ്‌സലോണയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുണ്ടാകൂ. പ്രതിരോധ താരം സെര്‍ജി റോബെര്‍ട്ടോക്കും മത്സരത്തിനിടെ പരിക്കേറ്റിരുന്നു. നിലവില്‍ പ്രതിരോധ നിരയില്‍ ക്ലെമന്‍റ് ലെങ്‌ലെറ്റിന് മാത്രമാണ് ഫിറ്റ്‌നെസുള്ളു. ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് സാമുവല്‍ ഉംറ്റിറ്റി, റൊണാള്‍ഡ് അഗ്യൂറോ എന്നീ പ്രതിരോധ താരങ്ങളും പുറത്തിരിക്കുകയാണ്.
ബാഴ്‌സയുടെ സ്‌പനിഷ് മുന്നേറ്റ താരം ആന്‍സു ഫാതി, സെര്‍ജിയെ ബുസ്‌കെറ്റ്സ് എന്നിവരും പരിക്കിന്‍റെ പിടിയിലാണ്. സീസണിന്‍റെ തുടക്കത്തിലെ ആൻസു ഫാതി ഉള്‍പ്പെടെ പരിക്കിന്‍റെ പിടിയില്‍ അമര്‍ന്നത് ബാഴ്‌സലോണയെ ചുരുക്കത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.