കേരളം

kerala

'കപ്പ് അടിച്ച കമ്മിന്‍സോ റണ്‍സടിച്ച കോലിയോ'; 2023ലെ പുരുഷ ക്രിക്കറ്റര്‍ ആരാകും? സാധ്യത ഇവര്‍ക്കെല്ലാം

Cricketer Of The Year 2023: പോയ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍.

By ETV Bharat Kerala Team

Published : Dec 31, 2023, 1:32 PM IST

Published : Dec 31, 2023, 1:32 PM IST

Cricketer Of The Year  Pat Cummins Virat Kohli  ICC Awards 2023  ക്രിക്കറ്റര്‍ അവാര്‍ഡ്
Etv Bharat

ഹൈദരാബാദ് :ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും (World Test Championship 2023) ക്രിക്കറ്റ് ലോകകപ്പും (Cricket World Cup 2023) ഉള്‍പ്പടെ പുരുഷ ക്രിക്കറ്റില്‍ പ്രധാനപ്പെട്ട രണ്ട് ഐസിസി ടൂര്‍ണമെന്‍റുകള്‍ നടന്ന വര്‍ഷമാണ് കടന്നുപോകുന്നത്. രണ്ട് ടൂര്‍ണമെന്‍റിലും കപ്പടിച്ച് ഓസ്‌ട്രേലിയന്‍ ടീമാണ് ഈ വര്‍ഷം നേട്ടം കൊയ്‌തത്. രണ്ട് ടൂര്‍ണമെന്‍റിന്‍റെയും കലാശപ്പോരില്‍ വീണത് ഇന്ത്യയുടെ കണ്ണുനീരുമായിരുന്നു.

ലോകം 2024ലേക്ക് കടക്കാനിരിക്കെ 2023ലെ പുരുഷ ക്രിക്കറ്റര്‍ ആരാകുമെന്ന ചര്‍ച്ച ക്രിക്കറ്റ് ലോകത്ത് ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും (Pat Cummins) ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുമാണ് (Virat Kohli) 2023ലെ ക്രിക്കറ്റര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരെല്ലാമെന്ന് പരിശോധിക്കാം.

പാറ്റ് കമ്മിന്‍സ് :2023ലെ ക്രിക്കറ്റ് ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഈ വര്‍ഷം നിരവധി നേട്ടങ്ങളാണ് ലോക ക്രിക്കറ്റില്‍ താരം സ്വന്തമാക്കിയത്. ക്യാപ്‌റ്റനായുള്ള ആദ്യ പരീക്ഷണത്തില്‍ തന്നെ ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചാമ്പ്യന്മാരാക്കാന്‍ പാറ്റ് കമ്മിന്‍സിനായി. പിന്നാലെ, ഇംഗ്ലണ്ടിലെത്തി ആഷസ് കിരീടം നിലനിര്‍ത്തി. തുടര്‍ന്നായിരുന്നു മൈറ്റ് ഓസീസിനെ പാറ്റ് കമ്മിന്‍സ് ആറാം ലോക കിരീടത്തിലേക്ക് നയിച്ചത്.

പാറ്റ് കമ്മിന്‍സ്

കമ്മിന്‍സിന് കീഴില്‍ 11 ടെസ്റ്റ് മത്സരം കളിച്ച ഓസ്‌ട്രേലിയ അതില്‍ അഞ്ച് എണ്ണത്തിലും ജയം നേടി. ഏകദിനത്തിലെ 13 മത്സരത്തിലെ 10 എണ്ണത്തിലും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ കമ്മിന്‍സ് എന്ന ക്യാപ്‌റ്റന് സാധിച്ചു. ക്യാപ്‌റ്റന്‍സി മികവ് മാത്രമല്ല, താരത്തിന്‍റെ ബൗളിങ്ങിലെ പ്രകടനവും ഈ വര്‍ഷം മികച്ച് നിന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 42 വിക്കറ്റും ഏകദിനത്തില്‍ 17 വിക്കറ്റുമാണ് കമ്മിന്‍സ് പോയവര്‍ഷം എറിഞ്ഞിട്ടത്.

വിരാട് കോലി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഉള്‍പ്പടെ തകര്‍പ്പന്‍ പ്രകടനമാണ് പോയ വര്‍ഷം വിരാട് കോലി കാഴ്‌ചവച്ചത്. ലോകകപ്പിലെ ടോപ്‌ സ്കോററായ താരം ഈ വര്‍ഷം ആകെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും നേടിയത് 2048 റണ്‍സാണ്. കരിയറില്‍ ഇത് ഏഴാമത്തെ പ്രാവശ്യമാണ് താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2000 റണ്‍സ് നേടുന്നത്.

വിരാട് കോലി

2023ല്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലും മുന്‍ നിരയിലുണ്ട് വിരാട് കോലി. എട്ട് സെഞ്ച്വറിയാണ് താരം ഈ വര്‍ഷം നേടിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന ക്രിക്കറ്റിലെ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോഡ് കോലി തകര്‍ത്തതും ഈ വര്‍ഷമാണ്.

ശുഭ്‌മാന്‍ ഗില്‍ :ലോക ക്രിക്കറ്റില്‍ 2023ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ശുഭ്‌മാന്‍ ഗില്‍. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നായി ഈ വര്‍ഷം ഗില്‍ അടിച്ചെടുത്തത് 48 മത്സരങ്ങളില്‍ നിന്നും 2154 റണ്‍സാണ്. ഏകദിന ക്രിക്കറ്റില്‍ താരം ആദ്യ ഡബിള്‍ സെഞ്ച്വറിയടിച്ചതും ഈ വര്‍ഷമായിരുന്നു.

ശുഭ്‌മാന്‍ ഗില്‍

മിച്ചല്‍ സ്റ്റാര്‍ക്ക് :രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് നേടിയ താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ജഡേജയ്‌ക്കും കുല്‍ദീപിനുമൊപ്പം 63 വിക്കറ്റാണ് സ്റ്റാര്‍ക്കും പോയ വര്‍ഷത്തില്‍ സ്വന്തമാക്കിയത്. 23 മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് ഇത്രയും വിക്കറ്റ് എറിഞ്ഞിട്ടത്. കൂടാതെ ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവ സ്വന്തമാക്കിയ ഓസീസ് ടീമിനൊപ്പവും സ്റ്റാര്‍ക്ക് ഉണ്ടായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക്

ട്രാവിസ് ഹെഡ് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകളിലെ പ്രകടനങ്ങളാണ് ട്രാവിസ് ഹെഡിന് ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടികയില്‍ ഇടം നേടി കൊടുത്തിരിക്കുന്നത്. രണ്ട് ഫൈനലുകളിലും നിര്‍ണായക പ്രകടനമാണ് ഹെഡ് ഓസ്‌ട്രേലിയക്ക് വേണ്ടി നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഹെഡിന് സ്ഥാനം.

ട്രാവിസ് ഹെഡ്

12 മത്സരങ്ങളില്‍ നിന്നും 41.77 ശരാശരിയില്‍ 919 റണ്‍സ് അടിച്ച ട്രാവിസ് ഹെഡ് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 13 മത്സരത്തില്‍ നിന്നും 570 റണ്‍സും ഹെഡ് അടിച്ചുകൂട്ടിയിട്ടുണ്ട്.

Also Read :കളം മാറ്റിചവിട്ടി മെസിയും നെയ്‌മറും, തലയെടുപ്പോടെ ഓസ്‌ട്രേലിയ, ജോക്കോ എന്ന ഇതിഹാസം; ഒരു കായിക വര്‍ഷത്തിന്‍റെ ഓര്‍മകള്‍

ABOUT THE AUTHOR

...view details