മുംബൈ :ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളിലേയും ഐപിഎല്ലിലേയും പ്രകടനത്തെ ആശ്രയിച്ചാകും ബിസിസിഐ ഇത്തവണ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുക. ഒരു വര്‍ഷത്തിന് ശേഷം രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തിയതോടെ നിരവധി യുവതാരങ്ങള്‍ക്ക് വരാനിരിക്കുന്ന ഓരോ മത്സരങ്ങളും നിര്‍ണായകമായിട്ടുണ്ട്.
രോഹിത് ശര്‍മയ്‌ക്ക് കീഴിലായിരിക്കും ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുക എന്നത് ഏറെക്കുറെ ഉറപ്പാണ്. ജസ്‌പ്രീത് ബുംറ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ ചില കളിക്കാരുടെ ടീമിലെ സ്ഥാനത്തിന് മാത്രമാണ് നിലവില്‍ ഗ്യാരണ്ടിയുള്ളത്. മറ്റ് സ്ഥാനങ്ങളിലേക്ക് ആരെല്ലാം എത്തുമെന്ന ചര്‍ച്ച ഇതിനോടകം തന്നെ ആരാധകരും തുടങ്ങിയിട്ടുണ്ട്.
ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആര് ടീമിലെത്തണം എന്ന കാര്യമാണ് പൊതുവെ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരുടെ പേരുകളാണ് നിലവില്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍, ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് ടീമിലേക്ക് എത്തണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍.