കേരളം

kerala

T20 WORLD CUP 2022| സ്‌റ്റംപിന് മുന്നിൽ പന്ത് പിടിച്ച് കീപ്പർ, കിട്ടിയ ഫ്രീ ഹിറ്റ് നഷ്‌ടമാക്കി സിംബാബ്‌വെ, നാടകീയ രംഗങ്ങൾ

By

Published : Oct 30, 2022, 5:21 PM IST

മത്സരത്തിലെ അവസാന പന്ത് ബംഗ്ലാദേശ് കീപ്പര്‍ സ്റ്റംപിന് മുന്നിൽ നിന്നാണ് പിടിച്ചെടുത്തത് എന്ന് കണ്ടെത്തിയതോടെ അംപയർ നോബോൾ വിധിക്കുകയായിരുന്നു. എന്നാൽ വീണുകിട്ടിയ അവസരം മുതലാക്കാൻ സിംബാബ്‌വെക്ക് ആയില്ല

T20 World Cup  ടി20 ലോകകപ്പ്  T20 WORLD CUP 2022  ബംഗ്ലാദേശ് vs സിംബാബ്‌വെ  BANGLADESH ZIMBABWE LAST BALL THRILLER  ടി20 ലോകകപ്പ് 2022  എംസിസി ക്രിക്കറ്റ് നിയമം  സിംബാബ്‍വെ  ബംഗ്ലാദേശ്  നൂറുല്‍ ഹസന്‍  അവസാന പന്തിൽ തോറ്റ് സിംബാബ്‌വെ  BANGLADESH vs ZIMBABWE
T20 WORLD CUP 2022| സ്‌റ്റംപിന് മുന്നിൽ പന്ത് പിടിച്ച് കീപ്പർ, കിട്ടിയ ഫ്രീ ഹിറ്റ് നഷ്‌ടമാക്കി സിംബാബ്‌വെ, നാടകീയ രംഗങ്ങൾ

ബ്രിസ്‌ബേൻ: ടി20 ലോകകപ്പിലെ സൂപ്പർ കപ്പ് പോരാട്ടത്തിൽ അവസാന പന്തുവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. 151 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെക്ക് 8 വിക്കറ്റ് നഷ്‌ടത്തിൽ 147 റണ്‍സ് നേടാനേ സാധിച്ചുള്ളു. രണ്ട് വിക്കറ്റുകളും, രണ്ട് ബൗണ്ടറിയും, ഒരു നോബോളും ഉൾപ്പെടെ നായകീയമായിരുന്നു മത്സരത്തിലെ അവസാന ഓവർ.

മൊസദക് ഹുസൈൻ എറിഞ്ഞ അവസാന ഓവറിൽ 16 റണ്‍സായിരുന്നു സിംബാബ്‌വെയ്‌ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് റയാന്‍ ബേള്‍ ബൈ റണ്‍ ഓടി. എന്നാൽ അടുത്ത പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ബ്രാ‍ഡ് ഇവാന്‍സ് പുറത്തായത് സിംബാബ്‌വെക്ക് തിരിച്ചടിയായി. ഇതോടെ തോൽവി മണത്ത സിംബാബ്‌വയെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്‌സും നേടി റിച്ചഡ് നഗാവര മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

വമ്പൻ സസ്‌പെൻസ്: എന്നാല്‍ അഞ്ചാം പന്തില്‍ നഗാവരെയെ ബംഗ്ലാദേശ് കീപ്പര്‍ നൂറുല്‍ ഹസന്‍ സ്റ്റംപ് ചെയ്തു മടക്കി. ഇതോടെ ഒരു പന്തില്‍ അഞ്ചു റണ്‍സായി സിംബാബ്‌വെയുടെ വിജയ ല‍‍ക്ഷ‍്യം. മൊസദക് ഹുസൈന്‍റെ അവസാന പന്തിൽ സിംബാബ്‍വെ ബാറ്റര്‍ മുസരബാനിക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ ബംഗ്ലാദേശ് വിജയാഘോഷം തുടങ്ങി. സിംബാബ്‌വെ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങി.

എന്നാല്‍ റിപ്ലേയില്‍ ബംഗ്ലാദേശ് കീപ്പര്‍ പന്തു പിടിച്ചെടുത്തത് വിക്കറ്റിനു മുന്നില്‍ നിന്നാണെന്ന് അംപയർ കണ്ടെത്തുകയായിരുന്നു. ഇതോടെ പന്ത് നോബോളായി പ്രഖ്യാപിച്ചു. ഇതിലൂടെ ഒരു റണ്‍സ് കൂടി സിംബാബ്‌വെക്ക് ലഭിച്ചു. തുടർന്ന് മൈതാനം വിട്ട താരങ്ങളെ അംപയർ തിരികെ വിളിച്ചുവരുത്തി. എന്നാല്‍ അവസാന പന്തിലെ ഫ്രീഹിറ്റില്‍ മുസരബാനി വമ്പൻ ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ബംഗ്ലാദേശ് മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

എംസിസി ക്രിക്കറ്റ് നിയമം:നിയമം 27.3.1 അനുസരിച്ച് പന്ത് എറിയുന്നത് മുതൽ പന്ത് ബാറ്റിലോ ബാറ്ററുടെ ശരീരത്തിലോ തട്ടുന്നതുവരെ വിക്കറ്റ് കീപ്പർ പൂർണമായും സ്റ്റംപിന് പിന്നിൽ തുടരണം. വിക്കറ്റ് കീപ്പർ ഈ നിയമം ലംഘിക്കുന്ന സാഹചര്യത്തിൽ അമ്പയർക്ക് ഡെലിവറിക്ക് ശേഷം നോ ബോൾ വിളിക്കുകയും സിഗ്നൽ നൽകുകയും ചെയ്യാം.

മത്സരത്തിൽ 42 പന്തിൽ 62 റണ്‍സ് നേടിയ സീൻ വില്യംസാണ് സിംബാബ്‌വെയുടെ ചേസിങ്ങിന് നേതൃത്വം നൽകിയത്. എന്നാൽ 19-ാം ഓവറില്‍ വില്യംസ് റണ്‍ ഔട്ടായതാണ് സിംബാബ്‌വെയ്‌ക്ക് തിരിച്ചടിയായി മാറിയത്. നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടസ്‌കിന്‍ അഹമ്മദിന്‍റെ പ്രകടനവും ബംഗ്ലാദേശ് ജയത്തില്‍ നിര്‍ണായകമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിന് നജ്‌മുൽ ഹുസൈൻ ഷാന്‍റോയുടെ (71) അർധ സെഞ്ച്വറിയാണ് മികച്ച സ്‌കോർ നേടിക്കൊടുത്തത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. പവര്‍പ്ലേക്കുള്ളില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടു. വെസ്ലി മധെവേരെ (4), ക്രെയ്‌ഗ് ഇര്‍വിന്‍ (8), മില്‍ട്ടണ്‍ ഷുംബ (8), സിക്കന്ദര്‍ റാസ (0) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ സിംബാബ്‌വെയ്‌ക്ക് നഷ്‌ടമായത്.

തുടര്‍ന്ന് സിംബാബ്‌വെയെ ഒറ്റക്ക് ചുമലിലേറ്റിയ സീന്‍ വില്യംസ് ടീമിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും താരത്തിന്‍റെ പുറത്താകൽ ടീമിന് തിരിച്ചടിയായി. 25 പന്തില്‍ 27 റണ്‍സുമായി റ്യാന്‍ ബേള്‍ പുറത്താകാതെ നിന്നെങ്കിലും സിംബാബ്‌വെയ്‌ക്ക് ജയം പിടിക്കാന്‍ സാധിച്ചില്ല. ടസ്‌കിന് പുറമെ മുസദെക് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ABOUT THE AUTHOR

...view details