മുംബൈ: നടക്കാനിരിക്കുന്ന ടി20 ലോക കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐസിസി കഴിഞ്ഞ ദിവസം പുറത്ത് വിട്ട ലോക കപ്പിന്‍റെ മത്സര ക്രമത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ- പാക് പോരാട്ടത്തിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് ഗംഭീറിന്‍റെ പ്രതികരണം.
"പാകിസ്ഥാനെതിരെ എന്‍റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിറങ്ങയപ്പോള്‍, പാകിസ്ഥാനുമായി കൂടുതുല്‍ മത്സരം കളിച്ച മറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ കൂടുതൽ ആവേശഭരിതനും അസ്വസ്ഥനുമായിരുന്നു. അതിനാൽ, ചെറുപ്പക്കാരെ ശാന്തരാക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണ്" ഗംഭീര്‍ പറഞ്ഞു.
"ആത്യന്തികമായി ക്രിക്കറ്റില്‍ വികാരങ്ങള്‍ക്ക് നിങ്ങളെ വിജയിപ്പിക്കാനാവില്ല. അത് ബാറ്റും പന്തും തമ്മിലുള്ള മത്സരമാണ്. അതാണ് നിങ്ങളെ വിജയത്തിലെത്തിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മുതിര്‍ന്ന താരങ്ങളായ വീരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ കളിക്കാര്‍ക്ക് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ വലിയ ഉത്തരവാദിത്തമുണ്ട്." ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.