മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്ത്യ തോല്‍വി സമ്മതിച്ച് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല (India vs South Africa 1st Test). സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകര്‍ പരാജയം സമ്മതിച്ചത്. ഇതിന് പിന്നാലെ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമിന്‍റെ തയ്യാറെടുപ്പിനെ ചോദ്യം ചെയ്‌ത് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരമ്പരയ്‌ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് പരിശീലന മത്സരങ്ങൾ കളിക്കേണ്ടതില്ലെന്ന ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെ രൂക്ഷമായാണ് സുനില്‍ ഗവാസ്‌കർ വിമർശിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇൻട്രാ-സ്ക്വാഡ് മത്സരങ്ങള്‍ വെറും 'തമാശ' ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു (Sunil Gavaskar slams Rohit Sharma Led Indian Cricket Team for not playing practice matches before Centurion Test)
"കാരണം വ്യക്തമാണ്. നിങ്ങള്‍ പരിശീലന മത്സരങ്ങള്‍ കളിച്ചിട്ടില്ല. നേരിട്ട് ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ അതു ശരിയാകില്ല. നിങ്ങള്‍ ഇവിടെ പരിശീലന മത്സരങ്ങള്‍ കളിക്കണമായിരുന്നു.
ഇൻട്രാ-സ്ക്വാഡ് മത്സരങ്ങള്‍ വെറുമൊരു തമാശയാണ്. നിങ്ങളുടെ പേസര്‍മാര്‍ ബാറ്റര്‍മാര്‍ക്ക് എതിരെ വളരെ വേഗത്തിൽ പന്തെറിയുമോ?, അല്ലെങ്കില്‍ ബൗൺസറുകൾ എറിയുമോ? ഇല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം ബാറ്റര്‍മാര്‍ക്ക് പരിക്ക് പറ്റുമെന്ന് അവര്‍ ഭയപ്പെടും" -സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ALSO READ: ഇന്ത്യയ്‌ക്ക് ഐസിസി പിഴ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ കുത്തനെ താഴോട്ട്