കേരളം

kerala

ETV Bharat / sports

Stuart Broad Retirement | 'അവസാന പന്തില്‍' സിക്‌സും വിക്കറ്റും ; അപൂര്‍വനേട്ടത്തോടെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഐതിഹാസിക കരിയറിന് വിരാമം

17 വര്‍ഷത്തെ കരിയറില്‍ 847 വിക്കറ്റുകളാണ് സ്റ്റുവര്‍ട്ട് ബ്രോഡ് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നായി നേടിയത്

By

Published : Aug 1, 2023, 11:27 AM IST

Etv Bharat
Etv Bharat

ഓവല്‍:അത്യപൂര്‍വമായൊരു നേട്ടം സ്വന്തമാക്കിക്കൊണ്ടാണ് ഇംഗ്ലണ്ടിന്‍റെ (England) വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad) അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. ആഷസ് (Ashes) പരമ്പരയിലെ അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ നേരിട്ട അവസാന പന്ത് സിക്‌സര്‍ പറത്തിയ ബ്രോഡ്, പന്തെറിഞ്ഞ് ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റും സ്വന്തമാക്കി. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു താരം ഇങ്ങനെ തന്‍റെ കരിയര്‍ അവസാനിപ്പിക്കുന്നത്.

ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ ആയിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ് അപ്രതീക്ഷിതമായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആഷസ് പരമ്പരകളെ താന്‍ അത്രയേറെ പ്രണയിക്കുന്നുണ്ടെന്നും അവിടെ തന്നെ കളി മതിയാക്കണം എന്നാണ് തന്‍റെ ആഗ്രഹമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ എട്ട് പന്ത് നേരിട്ട ബ്രോഡ് എട്ട് റണ്‍സായിരുന്നു നേടിയത്. ഒരു തകര്‍പ്പന്‍ സിക്‌സര്‍ പായിക്കാനും താരത്തിന് സാധിച്ചിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ബ്രോഡ് നേരിട്ട അവസാന പന്ത് കൂടിയായിരുന്നുവിത്.

Also Read :റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരി; ബ്രോഡിന് ആശംസകള്‍ അറിയിച്ച് യുവരാജ് സിങ്

ഈ ആഷസ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് (Mitchell Starc) ബ്രോഡ് അതിര്‍ത്തി കടത്തിയത്. മത്സരത്തിന്‍റെ നാലാം ദിനത്തില്‍ സഹതാരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ (James Anderson) ടോഡ് മര്‍ഫിയുടെ (Todd Murphy) പന്തില്‍ പുറത്താകുന്നതിന് മുന്‍പായിട്ടായിരുന്നു ബ്രോഡ് സ്റ്റാര്‍ക്കിനെ സിക്‌സര്‍ പറത്തിയത്. പിന്നീട്, തന്‍റെ അവസാന ഇന്നിങ്‌സില്‍ പന്ത് കൊണ്ടും തിളങ്ങാന്‍ താരത്തിനായി.

രണ്ട് വിക്കറ്റുകളാണ് മത്സരത്തില്‍ ബ്രോഡ് നേടിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തുവന്ന ഓസീസ് താരം ടോഡ് മര്‍ഫിയാണ് ആദ്യം ഇംഗ്ലീഷ് പേസറിന് മുന്നില്‍ വീണത്. പിന്നാലെ, ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയേയും (Alex Carey) മടക്കാന്‍ ബ്രോഡിന് സാധിച്ചു.

മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് അവസാനം നഷ്‌ടമായ രണ്ട് വിക്കറ്റുകളാണിത്. കാരിയെ പുറത്താക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് മത്സരത്തില്‍ ജയം ആഘോഷിച്ചത്. ഈ ജയത്തോടെ ആഷസ് കിരീടം നേടാനായില്ലെങ്കിലും പരമ്പര സമനിലയിലാക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചിരുന്നു.

2006-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സ്റ്റുവര്‍ട്ട് ബ്രോഡ് 17 വര്‍ഷത്തെ കരിയറിനാണ് തിരശീലയിട്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 167 മത്സരങ്ങളില്‍ നിന്നും 604 വിക്കറ്റും 121 ഏകദിനങ്ങളില്‍ നിന്നും 178 വിക്കറ്റും ബ്രോഡ് സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ 55 കളികളില്‍ നിന്നും 65 പേരെയാണ് താരം എറിഞ്ഞിട്ടിട്ടുള്ളത്.

Also Read :Stuart Broad Retirement | '6 സിക്‌സുകള്‍ മുതല്‍ 600 വിക്കറ്റ് വരെ' ; കളമൊഴിയുന്നത് ക്രിക്കറ്റ് ലോകം കണ്ട മികച്ച ബൗളര്‍മാരില്‍ ഒരാള്‍

ABOUT THE AUTHOR

...view details