കറാച്ചി: ക്രിക്കറ്റിലെ ഏക്കലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ പാകിസ്ഥാന്‍ ഇതിഹാസ താരം ഷൊയ്ബ് അക്തറിന് ഇന്ത്യയിലുള്‍പ്പെടെ വലിയ ആരാധകവൃന്ദമാണുള്ളത്. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ചരിത്രം തീര്‍ത്ത താരത്തെ 'റാവൽപിണ്ടി എക്‌സ്‌പ്രസ്' എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. മറ്റ് ചില താരങ്ങളെപ്പോലെ അഭിനയമോഹവും അക്തറിനുണ്ടായിരുന്നു.
ഒരിക്കല്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ക്ഷണം ലഭിച്ചുവെങ്കിലും സ്വീകരിക്കാനായില്ലെന്നാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാക് ഇംഗ്ലീഷ് ദിനപ്പത്രമായ ദി എക്‌സ്‌പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹേഷ് ഭട്ടിന്‍റെ ക്രൈം-ഡ്രാമയായ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യാനുള്ള ഓഫറുമായി അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചതായാണ് അക്‌തര്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ചില നിർബന്ധങ്ങൾ കാരണം തനിക്കത് ഉപേക്ഷിക്കേണ്ടിവന്നുവെന്നും അക്‌തര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഹാഷ്‌മി, കങ്കണ റണാവത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്യാങ്സ്റ്റർ 2006ലാണ് തിയേറ്ററുകളിലെത്തിയത്.