മുംബെെ: രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ക്രിക്കറ്റ് കരിയറില്‍ നൂറ് സെഞ്ചുറികള്‍ കണ്ടെത്തുകയും നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കുകയും ചെയ്തിട്ടും സാധിക്കാനാവാത്ത രണ്ട് ആഗ്രഹങ്ങള്‍ മനസില്‍ ബാക്കിയുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗവാസ്‌കറിനൊപ്പം കളിക്കുകയെന്നതും സർ റിച്ചാർഡ്‌സിനെതിരെ കളിക്കുകയുമെന്നതാണ് തന്‍റെ കരിയറില്‍ സാധിക്കാനാവത്ത ആഗ്രഹങ്ങളെന്നാണ് സച്ചിന്‍ പറയുന്നത്.
”കരിയിറില്‍ സഫലമാവാത്ത രണ്ട് ആഗ്രഹങ്ങളുണ്ടെനിക്ക്, ആദ്യത്തേത് ഞാൻ ഒരിക്കലും സുനിൽ ഗവാസ്‌കറുമായി കളിച്ചിട്ടില്ല. ഞാൻ വളരുമ്പോള്‍ ഗവാസ്‌കർ എന്‍റെ ബാറ്റിങ് ഹീറോയായിരുന്നു. ഒരു ടീമിന്‍റെ ഭാഗമായി അദ്ദേഹത്തോടൊപ്പം കളിക്കാനാവാത്തത് ഖേദകരമാണ്. ഞാൻ അരങ്ങേറ്റം കുറിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം വിരമിച്ചു” സച്ചിൻ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു.
also read: കപ്പുയര്‍ത്തി ചെല്‍സി, ജയഭേരിയില്‍ തോമസ് ട്യൂഷലും ശിഷ്യരും
തന്‍റെ ബാല്യ കാല ഹീറോയായിരുന്ന വിവിയന്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാനാവാത്തതാണ് തന്‍റെ രണ്ടാമത്തെ സങ്കടമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ”എന്‍റെ ബാല്യകാല ഹീറോയായിരുന്ന സര്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാനാവാത്തതാണ് എന്‍റെ മറ്റൊരു സങ്കടം. കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹത്തിനെതിരെ കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്, പക്ഷേ ഒരു അന്താരാഷ്ട്ര മത്സരത്തിൽ അദ്ദേഹത്തിനെതിരെ കളിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല”. സച്ചിന്‍ പറഞ്ഞു.
സർ റിച്ചാർഡ്സ് 1991ൽ വിരമിക്കുന്നതിനിടെ ഇരുവര്‍ക്കും ഒരേ വര്‍ഷങ്ങളില്‍ കളിക്കാനായിരുന്നിട്ടും പരസ്പരം കളിക്കാൻ കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 1989ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന്‍ അന്താരാഷ്ട ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 15,921 റണ്‍സ് കണ്ടെത്തിയ അദ്ദേഹം 2013ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. നിലവില്‍ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് സച്ചിന്‍.