കേരളം

kerala

ബുംറയെ മാത്രം ആശ്രയിക്കാനാവില്ല ; തുറന്നടിച്ച് രോഹിത് ശര്‍മ

Rohit Sharma on Jasprit Bumrah: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് മറ്റ് പേസര്‍മാരില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

By ETV Bharat Kerala Team

Published : Dec 29, 2023, 1:42 PM IST

Published : Dec 29, 2023, 1:42 PM IST

South Africa vs India  Rohit Sharma  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  രോഹിത് ശര്‍മ
Rohit Sharma slams Indian pacers poor performance vs South Africa 1st Test

സെഞ്ചൂറിയന്‍ :ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു (South Africa vs India 1st Test). പേസര്‍മാരെ പിന്തുണയ്‌ക്കുന്ന സെഞ്ചൂറിയനിലെ പിച്ചില്‍ മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ പരാജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 245 റണ്‍സായിരുന്നു നേടിയിരുന്നത്.

408 റണ്‍സ് അടിച്ചാണ് പ്രോട്ടീസ് മറുപടി നല്‍കിയത്. 163 റണ്‍സിന്‍റെ ലീഡുവഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 131 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ പേസ് യൂണിറ്റില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള ബോളര്‍മാര്‍ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ബുംറയ്‌ക്ക് മറ്റ് പേസര്‍മാരില്‍ നിന്നും കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. ബുംറയെ മാത്രം ആശ്രയിച്ച് ടീമിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത്. ഒരു ടീമിന് 400 റണ്‍സില്‍ ഏറെ നേടാന്‍ പറ്റിയ ഒരു പിച്ചായിരുന്നില്ല സെഞ്ചൂറിയനിലേതെന്നും രോഹിത് ചൂണ്ടിക്കാട്ടി (Rohit Sharma on Jasprit Bumrah).

"ഇത് 400 റണ്‍സില്‍ ഏറെ സ്‌കോര്‍ ചെയ്യാന്‍ പറ്റിയ ഒരു പിച്ചായിരുന്നില്ല. എന്നാല്‍ ഞങ്ങൾ വളരെയധികം റൺസ് നൽകി. ഒരു പ്രത്യേക ബോളറെ (ബുംറ) ആശ്രയിക്കാൻ കഴിയില്ല, മറ്റ് മൂന്ന് പേസർമാരും അവരുടെ റോളുകൾ നിർവഹിക്കേണ്ടതുണ്ട്. ബുംറ നന്നായി പന്തെറിഞ്ഞു,അവന്‍റെ നിലവാരം നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. അവന് വേണ്ടത്, ലഭിക്കാതിരുന്ന ഒരു പിന്തുണ മാത്രമാണ്. ഈ മത്സരത്തില്‍ അത് സംഭവിച്ചു. മറ്റ് മൂന്ന് പേസര്‍മാരും കഠിനമായി തന്നെ ശ്രമിച്ചു.

പക്ഷേ, കാര്യങ്ങള്‍ ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നില്ല. എന്നാല്‍ ഒരു ബോളിങ്‌ യൂണിറ്റ് എന്ന നിലയിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ഇത്തരം മത്സരങ്ങള്‍ വളരെയധികം പഠിപ്പിക്കും" - രോഹിത് ശര്‍മ പറഞ്ഞു.

പ്രോട്ടീസിനെതിരെ 26.4 ഓവറില്‍ 69 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ബുംറയ്‌ക്ക് കഴിഞ്ഞിരുന്നു. 2.59 മാത്രമായിരുന്നു ഇക്കോണമി. 24 ഓവറില്‍ 3.79 ഇക്കോണമിയില്‍ 91 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളാണ് നേടിയത്. ശാര്‍ദുല്‍ താക്കൂര്‍ 19 ഓവറില്‍ 101 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്‌ത്തിയത്.

ALSO READ:146 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം ; വമ്പന്‍ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

5.32 ആയിരുന്നു താരത്തിന്‍റെ ഇക്കോണമി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച പ്രസിദ്ധ് കൃഷ്‌ണ 20 ഓവറില്‍ 93 റണ്‍സിന് ഒരു വിക്കറ്റ് ആണ് നേടിയത്. 4.65 ആയിരുന്നു താരത്തിന്‍റെ ഇക്കോണമി. സെഞ്ചൂറിയനിലെ തോല്‍വിയോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലായി. ജനുവരി 3 മുതല്‍ ഏഴ്‌ വരെയാണ് രണ്ടാം ടെസ്റ്റ്.

ABOUT THE AUTHOR

...view details