കേരളം

kerala

ETV Bharat / sports

Rohit Sharma | 'അലസൻ എന്ന പേര് ഹിറ്റ്‌മാൻ എന്ന് മാറ്റിയെഴുതിച്ച 16 വർഷങ്ങൾ'... വെല്‍ഡൺ ക്യാപ്‌റ്റന്‍ 'രോ ഹിറ്റ് 45' - രോഹിത് ശര്‍മ ക്രിക്കറ്റിലെ പതിനാറ് വര്‍ഷം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിന്‍റെ 16 വര്‍ഷങ്ങള്‍...

Rohit Sharma  Rohit Sharma 16 Years Of International Cricket  Rohit Sharma Career  Rohit Sharma Story  Rohit Sharma Latest  Indian Cricket Team  രോഹിത് ശര്‍മ  രോഹിത് ഗുരുനാഥ് ശര്‍മ  രോഹിത് ശര്‍മ കരിയര്‍  രോഹിത് ശര്‍മ ക്രിക്കറ്റിലെ പതിനാറ് വര്‍ഷം  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Rohit Sharma

By

Published : Jun 24, 2023, 10:59 AM IST

Updated : Jun 24, 2023, 12:36 PM IST

ഇരുപതാം വയസില്‍ ഇന്ത്യയുടെ ഇളംനീല നിറത്തിലുള്ള ജഴ്‌സി ആദ്യമായി അണിഞ്ഞ് കളത്തിലിറങ്ങിയ താരമാണ് രോഹിത് ഗുരുനാഥ് ശര്‍മ. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളും ബാറ്റ് കൊണ്ടുള്ള മികവും സെലക്‌ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത് വളരെപ്പെട്ടന്നായിരുന്നു. പിന്നാലെ ഒട്ടും താമസിക്കാതെ തന്നെ ഇന്ത്യന്‍ ടീമിലേക്കും ആ ഇരുപതുകാരന് വിളിയെത്തി. 2007ല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ ആരംഭിച്ച ആ കരിയര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പതിനാറാം വര്‍ഷത്തിലാണ്.

അന്ന് ഒരു ജൂണ്‍ 23ന് ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്ലബ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെ നേരിട്ട് തുടങ്ങിയ യാത്ര... സംഭവബഹുലമായിരുന്നു പിന്നീട് ആ ഇരുപതുകാരന്‍റെ കരിയര്‍. നേരിട്ട വിമര്‍ശനങ്ങള്‍, പരിഹാസങ്ങള്‍... എല്ലാത്തിനും അയാള്‍ ബാറ്റ് കൊണ്ട് മറുപടി നല്‍കി. വമ്പന്‍ സ്‌കോറുകള്‍ അയാളുടെ ബാറ്റില്‍ നിന്നും പിറന്നു. അപകടകരമായ രീതിയില്‍ എത്തുന്ന ബൗണ്‍സറുകളെ പുള്‍ ഷോട്ടിലൂടെ അയാള്‍ സിക്‌സര്‍ പറത്തി. അങ്ങനെയങ്ങനെ 'അലസന്‍' എന്ന് വിളിപ്പിച്ചവരെക്കൊണ്ട് ആ പയ്യന്‍ 'ഹിറ്റ്‌മാന്‍' എന്ന് മാറ്റി വിളിപ്പിച്ചു...

രോഹിത് ശര്‍മ

ആഭ്യന്തര ക്രിക്കറ്റിലെ മികവുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് എത്തിയ ആ ചെറുപ്പക്കാരന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല തന്‍റെ കരിയറില്‍ ലഭിച്ചത്. കരിയറിന്‍റെ തുടക്കത്തില്‍ പ്രതിഭയ്‌ക്കൊത്ത മികവ് പുറത്തെടുക്കാന്‍ രോഹിതിന് സാധിച്ചില്ല. ഇതിന് ആ ചെറുപ്പക്കാരന്‍ പഴി കേള്‍ക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല.

എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യയുടെ യുവതുര്‍ക്കികള്‍ പല വമ്പന്‍മാരെയും ഞെട്ടിച്ച് കൊണ്ട് പ്രഥമ ടി20 ലോകകപ്പ് നേടിയപ്പോള്‍ ആ ടീമിലെ പ്രധാന അംഗങ്ങളില്‍ ഒരാളായും രോഹിത് മാറി. അന്ന് ടി20 ലോകകപ്പ് ഫൈനലില്‍ ഉള്‍പ്പടെ നിര്‍ണായക പ്രകടനങ്ങള്‍ നടത്താന്‍ രോഹിത് ശര്‍മ്മയ്‌ക്ക് സാധിച്ചു. അക്കാലത്ത് നടത്തിയ ചില മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കരിയറില്‍ അത്ര ശോഭിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

രോഹിത് ശര്‍മ

ഡൊമസ്റ്റിക്ക് കരിയറിലെ മികവ് തുടരാന്‍ സാധിക്കാതെ വന്നതോടെ രോഹിതിന് ടീമിലെ സ്ഥാനവും നഷ്‌ടമായി. പതിഞ്ഞ താളത്തില്‍ റണ്‍സ് കണ്ടെത്തുന്ന അയാള്‍ക്ക് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്ന് പോലും പലരും വിധിയെഴുതി. ഇതിനിടെ 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതിരുന്ന രോഹിത് ഏറെക്കാലം വിഷാദത്തിലുമായി...

'ഹിറ്റ്മാന്‍റെ അവതാരപ്പിറവി...':2013-ാം വര്‍ഷത്തിലാണ് രോഹിതിന്‍റെ കരിയര്‍ ഗ്രാഫ് തന്നെ അപ്പാടെ മാറിമറിയുന്നത്. മധ്യനിരയില്‍ നിന്നും ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അലസനായ രോഹിത് വേഗത്തില്‍ തന്നെ ഹിറ്റ്‌മാന്‍ ആയി മാറി. ഇന്നിങ്‌സിന്‍റെ തുടക്കം മുതല്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് അയാള്‍ അതിവേഗം റണ്‍സ് കണ്ടെത്തി തുടങ്ങി. അയാള്‍ക്ക് നേരെയെത്തുന്ന ഷോട്ട് ബോളുകളും ബൗണ്‍സറുകളും ഗാലറിയിലേക്ക് പറന്നിറങ്ങി.

രോഹിത് ശര്‍മ

ഏകദിന ക്രിക്കറ്റില്‍ അയാള്‍ ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടി. ഇതുവരെ മൂന്ന് ഇരട്ട സെഞ്ച്വറികളാണ് ഏകദിന ക്രിക്കറ്റില്‍ രോഹിതിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ഓസ്‌ട്രേലിയക്കെതിരെ 2013ല്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയടിച്ച രോഹിത് ശ്രീലങ്കയ്‌ക്കെതിരെ രണ്ട് പ്രാവശ്യമാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത് (2014, 2017). രാജ്യാന്തര ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ (4) അടിച്ച താരവും ഹിറ്റ്‌മാന്‍ തന്നെ

2007ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരേങ്ങേറിയ രോഹിത് ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത് 2013ല്‍ ആണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ വിരമിക്കല്‍ പരമ്പരയിലൂടെ ടെസ്റ്റിലേക്ക് എത്തിയ താരം ആദ്യ മത്സരങ്ങളില്‍ തന്നെ റണ്‍സ് അടിച്ചുകൂട്ടി തുടങ്ങി. പതിയെ പതിയെ അവിടെയും അയാള്‍ നിറം മങ്ങി, പിന്നാലെ ടീമിന് പുറത്തേക്കും.

രോഹിത് ശര്‍മ

പിന്നീട് 2019ല്‍ ആയിരുന്നു ടെസ്റ്റ് ടീമിലേക്ക് രോഹിത് മടങ്ങിയെത്തുന്നത്. അവിടെയും ഓപ്പണര്‍ ആയിട്ടായിരുന്നു താരത്തിന്‍റെ രംഗപ്രവേശം. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയത് രോഹിത് ആയിരുന്നു. ഒരു കാലത്ത് ഇയാള്‍ ഇനി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നിലൂടെ തന്നെ ടീമിലേക്ക് മടങ്ങിയെത്തിയ അയാള്‍, പിന്നീട് ഇന്ത്യന്‍ ടീമിന്‍റെ നായകനായും മാറി.

ക്യാപ്‌റ്റന്‍ 'രോ 45':രാഹുല്‍ ദ്രാവിഡിന് കീഴില്‍ തുടങ്ങിയ കരിയര്‍. പിന്നീട് എംഎസ് ധോണിക്കും വിരാട് കോലിക്കും കീഴില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് ശര്‍മ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതിഹാസ നായകന്‍ എംഎസ് ധോണി ക്യാപ്‌റ്റന്‍സി ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ നായകനായി എത്തിയത് വിരാട് കോലി ആയിരുന്നു.

രോഹിത് ശര്‍മ

ഈ സമയം, വൈസ്‌ ക്യാപ്‌റ്റന്‍റെ ചുമതലയാണ് രോഹിത് പലപ്പോഴം വഹിച്ചത്. എന്നാല്‍, 2021ല്‍ രോഹിതിനെ ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്‌റ്റന്‍സി ഏല്‍പ്പിച്ചു. ഏകദിന-ടി20 ഫോര്‍മാറ്റുകളിലായിരുന്നു ആദ്യം രോഹിത് നായകവേഷം അണിഞ്ഞത്. തൊട്ടടുത്ത വര്‍ഷം തന്നെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്‌റ്റന്‍സിയും രോഹിത് ശര്‍മ്മയ്‌ക്ക് ലഭിച്ചു.

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ജയം ഗാലറിയില്‍ ഇരുന്ന് ആസ്വദിക്കേണ്ടി വന്ന ചെറുപ്പക്കാരന്‍. 12 വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ അയാളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വീണ്ടുമൊരു ലോകകിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍...

Last Updated : Jun 24, 2023, 12:36 PM IST

ABOUT THE AUTHOR

...view details