കേരളം

kerala

രഞ്‌ജി ട്രോഫി: കൊതിച്ച വിജയം തടഞ്ഞ് അസം, രണ്ടാം റൗണ്ടിലും കേരളത്തിന് സമനില

By ETV Bharat Kerala Team

Published : Jan 15, 2024, 4:53 PM IST

Kerala vs Assam Highlights: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം - അസം മത്സരം സമനിലയില്‍.

Kerala vs Assam Highlights  Renji Trophy 2024  കേരളം vs അസം  രഞ്ജി ട്രോഫി 2024
Renji Trophy 2024 Kerala vs Assam Highlights

ഗുവാഹത്തി:രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ (Renji Trophy 2024 ) രണ്ടാം റൗണ്ടിലെ കേരളം- അസം മത്സരം സമനിലയില്‍. ആദ്യ ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങിയ അസം മൂന്നിന് 212 എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് അവസാന ദിനത്തില്‍ മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. (Renji Trophy 2024 Kerala vs Assam Highlights).

ഒന്നാം ഇന്നിങ്‌സ് ലീഡിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന് മൂന്ന് പോയിന്‍റുകള്‍ ലഭിച്ചു.

സമനില പിടിക്കാന്‍ കഴിഞ്ഞതോടെ അസമിന് ഒരു പോയിന്‍റുണ്ട്. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന്‍റെ സ്‌കോറായ 419 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ അസം 248 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ 171 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡായിരുന്നു കേരളത്തിന് ലഭിച്ചത്. ഫോളോ ഓണ്‍ വഴങ്ങിയ അസമിനായി രാഹുല്‍ ഹസാരിക സെഞ്ചുറി നേടി.

മത്സരത്തിന്‍റെ അവസാനത്തേയും നാലാമത്തേയും ദിനമായ ഇന്ന് ഏഴിന് 231 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച അസമിന് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ക്ക് 17 റണ്‍സാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്‍റെ പ്രകടനമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ആസമിന് ആശ്വാസമായത്. 125 പന്തില്‍ 116 റണ്‍സായിരുന്നു താരം നേടിയത്. റിഷവ് ദാസാണ് (97 പന്തില്‍ 37) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. അഞ്ച് വിക്കറ്റുമായി ബേസില്‍ തമ്പിയായിരുന്നു അസമിന്‍റെ നടുവൊടിച്ചത്. ജലജ് സക്സേന നാല് വിക്കറ്റുകളും വീഴ്‌ത്തി.

ഇന്ന് നേരിയ വിജയ പ്രതീക്ഷയുമായാണ് കേരളം അസമിനെ ഫോളോ ഓണിന് അയച്ചത്. എന്നാല്‍ അവര്‍ മികച്ച രീതിയില്‍ തന്നെ ബാറ്റു ചെയ്‌തു. അസം ഓപ്പണര്‍മാരായ റിഷവ് ഹസാരിക - റിഷവ് ദാസ് സഖ്യം കേരള ബോളര്‍മാര്‍ക്കെതിരെ കരുതലോടെയാണ് കളിച്ചത്.

23.4 ഓവര്‍ നീണ്ട ഓപ്പണിങ് വിക്കറ്റില്‍ 103 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. റിഷവിനെ മടക്കിയ വിശ്വേശർ എ സുരേഷാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ ഗോകുല്‍ ശര്‍മ (45 പന്തില്‍ 23) ജലജ് സക്‌സേനയും മടക്കി. സെഞ്ചുറി പൂര്‍ത്തിയാക്കി അധികം വൈകാതെ എംഡി നിധീഷിന് മുന്നിലാണ് രാഹുല്‍ ഹസാരിക വീണത്.

154 പന്തില്‍ 107 റണ്‍സാണ് താരം നേടിയത്. 11 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. റിയാന്‍ പരാഗ് (14 പന്തില്‍ 12), സുമിത് ഗദിഗവോങ്കര്‍ (45 പന്തില്‍ 23) എന്നിവരായിരുന്നു മത്സരം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

അതേസമയം സച്ചിന്‍ ബേബിയുടെ മിന്നും സെഞ്ചുറിയുടെ കരുത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ കേരളം മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 148 പന്തില്‍ 131 റണ്‍സായിരുന്നു സച്ചിന്‍ ബേബി (Sachin Baby) കണ്ടെത്തിയത്. ക്യാപ്റ്റന്‍ രോഹിന്‍ കുന്നുമ്മല്‍ (95 പന്തില്‍ 83), കൃഷ്‌ണ പ്രസാദ് (202 പന്തില്‍ 80), രോഹിന്‍ പ്രേം (116 പന്തില്‍ 50) എന്നിവരും തിളങ്ങി. ആദ്യ റൗണ്ടില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം സമനില വഴങ്ങിയിരുന്നു.

ALSO READ: ഇത്തവണ ഇര നവീന്‍; റൗഫിനെതിരായ 'മാജിക് ഷോട്ട്' ആവര്‍ത്തിച്ച് വിരാട് കോലി

ABOUT THE AUTHOR

...view details