മുംബൈ: ഏറ്റവും കൂടുതല്‍ സമയം ക്രീസിൽ ബാറ്റു ചെയ്‌തെന്ന ലോക റൊക്കോഡ് സ്വന്തമാക്കാനൊരുങ്ങി മുംബൈയില്‍ നിന്നുള്ള കൗമാരക്കാരന്‍ സിദ്ധാർഥ് മൊഹിതെ. ലോക റെക്കോഡിനായി നെറ്റ്‌സില്‍ 72 മണിക്കൂറും അഞ്ചുമിനിട്ടുമാണ് മൊഹിതെ ഉറച്ച് നിന്നത്.
ഇതോടെ നാട്ടുകാരനായ വിരാഗ് മാനെയെന്നയാള്‍ 2015ൽ സൃഷ്ടിച്ച 50 മണിക്കൂറെന്ന റെക്കോഡ് തകര്‍ക്കാന്‍ 19കാരനായ മൊഹിതെയ്‌ക്കായി. നിലവില്‍ ഗിന്നസ് അധികൃതരുടെ സാക്ഷ്യപ്പെടുത്തലിനായി കാത്തിരിക്കുകയാണ് താരം.
നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് മൊഹിതെ പറഞ്ഞു. കൊവിഡ് ലോക്ക്ഡൗൺ കാരണം രണ്ട് നല്ല ക്രിക്കറ്റ് വർഷങ്ങൾ നഷ്ടമായി, അത് വലിയ നഷ്ടമായിരുന്നു. അതിനാൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ചിന്തയാണ് ലോക റെക്കോഡിനായുള്ള ശ്രമത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.