കേരളം

kerala

ETV Bharat / sports

'മഴ പെയ്‌ത് തോര്‍ന്നാല്‍പ്പിന്നെ കുടയൊരു ബാധ്യത' ; മുംബൈക്കെതിരെ പൊള്ളാര്‍ഡിന്‍റെ ഒളിയമ്പ് ? - Kieron Pollard on Rohit

Kieron Pollard Mumbai Indians : മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് കോച്ച് കിറോണ്‍ പൊള്ളാര്‍ഡിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി രോഹിത് ശര്‍മയെ ടീമിന്‍റെ നായക സ്ഥാനത്തുനിന്നും നീക്കിയതിലുള്ള ഒളിയമ്പെന്ന് ആരാധകര്‍.

Mumbai Indians  Kieron Pollard  മുംബൈ ഇന്ത്യന്‍സ്  കിറോണ്‍ പൊള്ളാര്‍ഡ്
Mumbai Indians batting coach Kieron Pollard shares a cryptic Instagram post

By ETV Bharat Kerala Team

Published : Jan 7, 2024, 4:41 PM IST

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. (Mumbai Indians Captaincy Controversy) പുതിയ സീസണിന് മുന്നോടിയായി ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് (Hardik Pandya) ഫ്രാഞ്ചൈസി ചുമതല നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരാധക രോഷത്തില്‍ നേരത്തെ തന്നെ മുംബൈക്ക് കനത്ത പൊള്ളലേറ്റിരുന്നു.

മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ലക്ഷത്തിലേറെ പേരാണ് മുംബൈ ഇന്ത്യന്‍സിനെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോമുകളില്‍ അണ്‍ഫോളോ ചെയ്‌തത്. ഇപ്പോഴിതാ മുംബൈയുടെ മുന്‍ താരവും ഇപ്പോഴത്തെ ബാറ്റിങ് പരിശീലകനുമായ കിറോണ്‍ പൊള്ളാര്‍ഡ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി ചര്‍ച്ചയാവുകയാണ് (Kieron Pollard's Instagram post).

"മഴ പെയ്‌ത് തോര്‍ന്നാല്‍പ്പിന്നെ കുട എല്ലാവര്‍ക്കും ബാധ്യതയാണ്. ഗുണമില്ലെങ്കില്‍ കൂറ് അവസാനിക്കുന്നതും അങ്ങനെ തന്നെ" എന്നാണ് പൊള്ളാര്‍ഡ് (Kieron Pollard) ഇന്‍സ്റ്റയില്‍ സ്റ്റോറിയിട്ടിരിക്കുന്നത്. 36-കാരന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയ മുംബൈ ഇന്ത്യന്‍സിന്‍റെ തീരുമാനത്തോടാണ് ആരാധകര്‍ ചേര്‍ത്തുവയ്‌ക്കുന്നത്.

ഫ്രാഞ്ചൈസിയുടെ തീരുമാനത്തില്‍ ഒരാള്‍ക്ക് പോലും സന്തോഷമില്ലെന്നും ഒരു കുടുംബമെന്ന വിശേഷണം ഇനി മുംബൈ ഇന്ത്യന്‍സിന് ചേരില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്തുതന്നെ ആയാലും തന്‍റെ പോസ്റ്റിനെക്കുറിച്ച് പൊള്ളാര്‍ഡ് ഇതേവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുതിയ സീസണിന് മുന്നോടിയായി ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്.

ക്യാപ്റ്റനാക്കിയാല്‍ മാത്രമേ ടീമിലേക്ക് മടങ്ങിയെത്തൂവെന്ന് ഫ്രാഞ്ചൈസിക്ക് മുന്നില്‍ ഹാര്‍ദിക് നിബന്ധന വച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഹാര്‍ദിക് ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നത്. തുടര്‍ന്ന് 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ താരം നേരത്തെ ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടായിരുന്നു.

പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറിയ 30-കാരന്‍ 2022 സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. 2023 സീസണില്‍ ഗുജറാത്തിനെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു‌. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഹാര്‍ദിക്കിനെ മുംബൈ തങ്ങളുടെ നായകനാക്കി ടീമിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് രോഹിത് ശര്‍മ. 2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്നാണ് രോഹിത് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. നായകനായുള്ള തന്‍റെ ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു.

ALSO READ: 'എനിക്ക് ചിരിയാണ് വന്നത്' ; വോണിന്‍റെ വിമര്‍ശനത്തിന് കനത്ത മറുപടിയുമായി ആര്‍ അശ്വിന്‍

പിന്നീട് 2015, 2017, 2019, 2020 സീസണുകളിലും ഹിറ്റ്‌മാന്‍റെ നേതൃത്വത്തില്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് കിരീടം തൂക്കിയിരുന്നു. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തിനെതിരെ ആരാധക പ്രതിഷേധം കത്തിക്കയറിയതോടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് പ്രസ്‌തുത തീരുമാനമെന്ന് പലകുറിയാണ് മാനേജ്‌മെന്‍റിന് ആവര്‍ത്തിക്കേണ്ടി വന്നത്.

ABOUT THE AUTHOR

...view details