ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷാന്‍ പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇഷാന് അവധി നല്‍കിയതെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് 25-കാരന്‍റെ പിന്മാറ്റമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് പിന്നാലെ തന്നെ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഇഷാനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം കമ്രാൻ അക്‌മൽ. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കരിയറിന്‍റെ തുടക്കത്തിൽത്തന്നെ ഇടവേളയെടുത്ത 25-കാരന്‍റെ നടപടിയെയാണ് കമ്രാന്‍ അക്‌മല്‍ വിമര്‍ശിച്ചിരിക്കുന്നത്. (Kamran Akmal Dig At Mentally Fatigued Ishan Kishan) രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്കും മാനസിക സമ്മര്‍ദം നേരിടേണ്ടി വന്നിട്ടുണ്ടെന്നും 42-കാരന്‍ ചൂണ്ടിക്കാട്ടി.
"ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഇഷാന്‍ കിഷന്‍ ഒഴിവായതെന്നാണ് ഉയര്‍ന്നു കേള്‍ക്കുന്ന സംസാരം. കരിയറിന്‍റെ ഈ പ്രാരംഭ ഘട്ടത്തിൽ, നിങ്ങൾക്ക് എന്ത് മാനസിക പ്രശ്‌നമാണുള്ളത്.
ഈ ടീമിൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയവരൊക്കെ മാനസിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്‌തിട്ടുണ്ട്. അവർ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ടെസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര മത്സരങ്ങളും കളിക്കുന്നു. ഇതേ കാരണം പറഞ്ഞ്, അവരൊന്നും തന്നെ ഇടവേള എടുക്കുന്നതായി കേട്ടിട്ടില്ല"- കമ്രാൻ അക്‌മൽ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. (Kamran Akmal against Ishan Kishan).
വിശ്രമം എടുക്കാനുള്ള ഇഷാന്‍ കിഷന്‍റെ തീരുമാനം തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന കാര്യം ഇഷാന്‍ മറക്കരുത്. ടീമില്‍ നിന്നും ഇഷാനെ അകറ്റി നിര്‍ത്തിയ സെലക്‌ടര്‍മാരുടെ നടപടി മറ്റുള്ളവര്‍ക്കുള്ള സന്ദേശമാണെന്നും കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.