കേരളം

kerala

ETV Bharat / sports

മിന്നിത്തിളങ്ങി യശസ്വി ജയ്‌സ്വാള്‍; ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്

ഇറാനി കപ്പ് ഫൈനലില്‍ മധ്യപ്രദേശിനെതിരെ റെസ്റ്റ് ഓഫ്‌ ഇന്ത്യയ്‌ക്കായി ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടി യുവതാരം യശസ്വി ജയ്‌സ്വാള്‍.

By

Published : Mar 5, 2023, 4:08 PM IST

Yashasvi Jaiswal  Irani Cup  Rest of India  Rest of India win Irani Cup  Rest of India vs Madhya Pradesh highlights  ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്  ഇറാനി കപ്പ്  യശസ്വി ജയ്‌സ്വാള്‍  റെസ്റ്റ് ഓഫ് ഇന്ത്യ  മധ്യപ്രദേശ്
ഇറാനി കപ്പ് റെസ്റ്റ് ഓഫ് ഇന്ത്യക്ക്

ഗ്വാളിയോര്‍: യുവതാരം യശസ്വി ജയ്‌സ്വാളിന്‍റെ മികവില്‍ ഇറാനി കപ്പില്‍ ചാമ്പ്യന്മാരായി റെസ്റ്റ് ഓഫ് ഇന്ത്യ. മധ്യപ്രദേശിനെ 238 റണ്‍സിന് തകര്‍ത്താണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ കിരീട നേട്ടം. റെസ്റ്റ് ഓഫ് ഇന്ത്യ ഉയര്‍ത്തിയ 437 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ മധ്യപ്രദേശ് മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ 198 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ- 484, 246, മധ്യപ്രദേശ് - 294, 198. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയാണ് ജയ്‌സ്വാള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റെസ്റ്റ് ഓഫ് ഇന്ത്യ നേടിയ 484 റണ്‍സിന് മറുപടിക്കിറങ്ങിയ മധ്യപ്രദേശിന് 294 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

ഇതോടെ 190 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 294 റണ്‍സെടുത്താണ് മധ്യപ്രദേശിന് മുന്നില്‍ വമ്പന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയത്. യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ വലിയ ടോട്ടലിലേക്ക് നയിച്ചത്. 259 പന്തില്‍ 30 ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 213 റണ്‍സായിരുന്നു യശസ്വി ജയ്‌സ്വാള്‍ നേടിയത്.

സെഞ്ച്വറി നേടിയ അഭിമന്യു ഇശ്വരന്‍ പിന്തുണ നല്‍കി. 240 പന്തില്‍ 154 റണ്‍സാണ് അഭിമന്യു നേടിയത്. മധ്യപ്രദേശിനായി ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ യഷ് ദുബെ മാത്രമാണ് പൊരുതിയത്. 258 പന്തില്‍ 16 ഫോറുകള്‍ സഹിതം 109 റണ്‍സാണ് ദുബെ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ വമ്പന്‍ തകര്‍ച്ച നേരിടുകയായിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ജയ്‌സ്വാള്‍ കരകയറ്റിയത്.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം എട്ടാം വിക്കറ്റായാണ് തിരികെ കയറിയത്. മടങ്ങും മുമ്പ് 157 പന്തില്‍ 144 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ച് കൂട്ടിയത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ അടക്കം ആറ് താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്.

എന്നാല്‍ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മധ്യപ്രദേശിനെ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ബോളര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞിട്ടു. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ഹിമാന്‍ഷു മന്ത്രിയും ഹര്‍ഷ് ഗവാലിയും മാത്രമാണ് മധ്യപ്രദേശിനായി പൊരുതിയത്. ഹിമാന്‍ഷു മന്ത്രി 81 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ 107 പന്തില്‍ 48 റണ്‍സാണ് ഹര്‍ഷ് ഗവാലിയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.

റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കായി സൗരഭ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുകേഷ് കുമാര്‍, അതിത് സേഥ്, പുല്‍കിത് നാരങ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി. മിന്നും പ്രകടനത്തോടെ മത്സരത്തിന്‍റെ താരമായും യശസ്വി ജയ്‌സ്വാൾ തെരഞ്ഞെടുക്കപ്പെട്ടു.

ഇറാനി കപ്പിന്‍റെ 58-ാം പതിപ്പായിരുന്നുവിത്. രണ്ട് ഇന്നിങ്‌സുകളില്‍ മികച്ച സ്‌കോര്‍ നേടി തിളങ്ങാനായതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടത്തിനായുള്ള അവകാശവാദം ശക്തമാക്കാന്‍ 21കാരനായ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു. എന്നാല്‍ താരാധിക്യമുള്ള ഇന്ത്യന്‍ ടീമില്‍ എപ്പോഴാവും ജയ്‌സ്വാളിന് അവസരം ലഭിക്കുകയെന്ന ചോദ്യം ആരാധകരുടെ മനസില്‍ ഉയര്‍ന്നേക്കാം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓപ്പണറാണ് യശസ്വി ജയ്‌സ്വാള്‍. പുതിയ സീസണിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ താരത്തിന്‍റെ തകര്‍പ്പന്‍ ഫോം രാജസ്ഥാന് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ALSO READ:കോലിയോ, ഗെയ്‌ലോ അല്ല; ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് എബി ഡിവില്ലിയേഴ്‌സ്

ABOUT THE AUTHOR

...view details