കേരളം

kerala

ETV Bharat / sports

IPL 2023 | മുംബൈയുടെ റണ്‍വേട്ടക്കാരന്‍, നായകനെയും മറികടന്ന് കുതിപ്പ്; റെക്കോഡ് പട്ടികയില്‍ സച്ചിന് പിന്നില്‍ ഇനി സൂര്യകുമാര്‍ യാദവ് - suryakumar yadav ipl 2023

അഞ്ച് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പടെ 16 മത്സരങ്ങളില്‍ നിന്നും 605 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

Etv Bharat
Etv Bharat

By

Published : May 27, 2023, 1:30 PM IST

അഹമ്മദാബാദ്:തുടര്‍ തോല്‍വികളോടെയായിരുന്നു അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിനാറാം പതിപ്പിലെ യാത്ര തുടങ്ങിയത്. ബൗളര്‍മാര്‍ തല്ലുകൊള്ളികളാകുകയും ബാറ്റര്‍മാര്‍ കളിമറക്കുകയും ചെയ്‌തപ്പോള്‍ ആദ്യത്തെ രണ്ട് മത്സരത്തിലും എതിരാളികള്‍ക്ക് മുന്നില്‍ മുംബൈക്ക് കീഴടങ്ങേണ്ടി വന്നു. പിന്നീടുള്ള മത്സരങ്ങളില്‍ പതിയെ ട്രാക്കിലേക്കെത്തിയ ടീം ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പകുതിയില്‍ നടത്തിയ കുതിപ്പ് എതിരാളികളെയെല്ലാം ഭയപ്പെടുത്തുന്ന തരത്തിലായിരുന്നു.

മുംബൈയുടെ ഈ കുതിപ്പിന് ചുക്കാന്‍ പിടിച്ചത് മധ്യനിരയില്‍ റണ്‍സടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ്. സീസണിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു താരത്തിന്‍റേത്. പിന്നീട് പതിയെ താളം കണ്ടെത്തിയ താരത്തിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിക്കൊണ്ടേയിരുന്നു.

ഐപിഎല്‍ പ്ലേഓഫിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിന്‍റെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായി. എന്നാല്‍, ഒരുവശത്ത് സൂര്യകുമാര്‍ യാദവ് നങ്കൂരമിട്ടിരുന്നത് മുംബൈ ക്യാമ്പില്‍ പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ല. ഒരുവശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മറുവശത്ത് റണ്‍സുയര്‍ത്തിയ സൂര്യ, രോഹിതിനും സംഘത്തിനും പ്രതീക്ഷയായി.

എന്നാല്‍, തന്‍റെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് മുംബൈ ഇന്ത്യന്‍സിനെ ജയത്തിലെത്തിക്കാന്‍ സൂര്യക്കായില്ല. 38 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് മത്സരത്തിന്‍റെ 15-ാം ഓവറിലാണ് പുറത്തായത്. ഗുജറാത്തിന്‍റെ വെറ്ററന്‍ ബൗളര്‍ മോഹിത് ശര്‍മയായിരുന്നു മുംബൈ ബാറ്ററെ പുറത്താക്കിയത്.

ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിക്കാത്തതില്‍ നിരാശനായിരുന്നു സൂര്യ. മോഹിതിന്‍റെ പന്തില്‍ ബൗള്‍ഡായ താരം ക്രീസില്‍ കുറച്ചുനേരം നിന്ന ശേഷമായിരുന്നു തിരികെ മടങ്ങിയത്. സൂര്യ പുറത്തായതിന് പിന്നാലെ മുംബൈയുടെ കുതിപ്പും അവസാനിച്ചു.

മോഹിതിന് മുന്നില്‍ മുംബൈയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. സൂര്യ പുറത്തായതിന് പിന്നാലെ 16 റണ്‍സ് മാത്രമാണ് മുംബൈ ബാറ്റര്‍മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാനായത്.

ഗുജറാത്തിനെതിരായ അര്‍ധസെഞ്ച്വറിയോടെ ഈ സീസണിലെ 16 മത്സരങ്ങളില്‍ നിന്നും 605 റണ്‍സ് സ്വന്തമാക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു താരം സ്‌കോര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ ആണിത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരിലാണ് ഈ റെക്കോഡ്.

2010ലെ ഐപിഎല്ലില്‍ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 618 റണ്‍സാണ് നേടിയത്. ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്‍റെ ഉടമയും സച്ചിന്‍ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം 553 റണ്‍സായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടിച്ചെടുത്തത്.

ലെന്‍ഡല്‍ സിമ്മണ്‍സ് (540), രോഹിത് ശര്‍മ (538) എന്നിവരാണ് മുംബൈക്കായി ഒറ്റസീസണില്‍ 500 റണ്‍സിന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയ മറ്റ് ബാറ്റര്‍മാര്‍. അതേസമയം, സച്ചിന് ശേഷം ഒരു സീസണില്‍ മുംബൈക്ക് വേണ്ടി 600 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാര്‍ യാദവ്.

ഈ സീസണില്‍ 43.21 ശരാശരിയില്‍ 183.13 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്തിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും സൂര്യ ഇക്കുറി അടിച്ചിരുന്നു.

Also Read :IPL 2023| സൂര്യയെ വീഴ്‌ത്തി തുടങ്ങി, കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ്; മുംബൈ 'മോഹങ്ങള്‍' എറിഞ്ഞുവീഴ്‌ത്തി മോഹിത് ശര്‍മ

ABOUT THE AUTHOR

...view details